ഫെബ്രുവരി 11-ന് രാവിലെ പവന് 1,16,240 രൂപയായിരുന്നു വിലയെങ്കിലും വൈകുന്നേരമായപ്പോഴേക്കും ഇത് 1,17,040 രൂപ എന്ന ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഇന്നലെ വൈകുന്നേരത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് പവന് 880 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമിന് 110 രൂപ താഴ്ന്ന് 14,520 രൂപയിലെത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,840 രൂപയും, പവന് 1,26,720 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,880 രൂപയും പവന് 95,040 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമാണ്
advertisement
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന വിലയിൽ നേരിയ ഇടിവുണ്ടായത് വിവാഹ സീസണിൽ സ്വർണ്ണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
യുഎസ്-ഗ്രീൻലൻഡ് തർക്കം, ശമനമില്ലാത്ത റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ-യുഎസ് സംഘർഷഭീതി തുടങ്ങിയ വിഷയങ്ങളാണ് സ്വർണവില ഉയരാൻ കാരണമായി കണക്കാക്കുന്നത്. യുഎസ് ഡോളറിന്‍റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി. കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,28,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
