വർഷംതോറും കോടികൾ വരുമാനമുണ്ടാക്കുന്ന കേരളത്തിലെ പ്രമുഖരായ യൂട്യൂബർമാരുടെ വീടുകളിലും, ഓഫീസുകളിലും നടത്തിയ റെയ്ഡിന് ശേഷം നികുതിയിനത്തിൽ ഇവർ അടയ്‌ക്കേണ്ട തുക തിട്ടപ്പെടുത്തുകയാണ് ഇൻകം ടാക്‌സ്. 26 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. രണ്ട് കോടി രൂപ വരെ വാർഷിക വരുമാനമുള്ള യൂട്യൂബർമാർ നികുതിയിനത്തിൽ ഒരു രൂപ പോലും അടച്ചിരുന്നില്ല.
Also Read- പേളി മാണി ഉൾപ്പെടെയുള്ള ഒമ്പത് ടോപ്പ് വ്ലോഗർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
advertisement
ചിലർ ഐപി വിലാസം വിദേശങ്ങളിൽ രജിസ്റ്റർ ചെയ്തും നികുതി വെട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. നികുതിപ്പണം തിരികെ പിടിക്കാനുള്ള നടപടികളാണ് ആദായ നികുതി വകുപ്പ് ആരംഭിച്ചിരിക്കുന്നത്. ഒരോരുത്തരും അടയ്‌ക്കേണ്ട നികുതി നിർണയിച്ച് ഇവർക്ക് നോട്ടീസ് നൽകും.
നികുതി അടയ്‌ക്കുന്നില്ലെന്ന് കണ്ടെത്തിയ 13 യൂട്യൂബർമാർക്കെതിരെയാണ് തുടർ നടപടി. കൃത്യമായി നികുതി അടയ്‌ക്കുന്നുണ്ടെന്ന് ചിലർ ഇൻകം ടാക്സ് അധികൃതരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. യൂട്യൂബ് വരുമാനത്തിന് നികുതി നൽകണമെന്ന് അറിയില്ലായിരുന്നുവെന്നാണ് ചില യൂട്യൂബർമാർ നൽകിയ വിശദീകരണം. തൽക്കാലം കടുത്ത നടപടികളിലേക്ക് കടക്കാതെ മുഴുവൻ യുട്യൂബർമാരെയും നികുതി പരിധിയിൽ കൊണ്ടുവരാനാണ് ഇൻകം ടാക്സ് ശ്രമം. ആദായ നികുതി വെട്ടിപ്പിൽ വ്യാപക പരിശോധനകൾ ഇനിയും തുടരും.
Also Read- എന്റെ വീട്ടിൽ റെയ്‌ഡോ; താൻ അറിഞ്ഞില്ല എന്ന് സുജിത് ഭക്തൻ
നടിയും അവതാരകയുമായ പേളി മാണി, ഫിഷിങ് ഫ്രീക്ക് (സെബിന്‍), അര്‍ജ്യൂ, കോള്‍മീ ഷസ്സാം, ജയരാജ് ജി നാഥ്, അഖില്‍ NRD, M4 ടെക്ക്, അണ്‍ബോക്‌സിങ് ഡ്യൂഡ്, റൈസിങ് സ്റ്റാര്‍, ഈഗിള്‍ ഗെയിമിങ്, കാസ്‌ട്രോ ഗെയിമിങ് എന്നീ യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.