ചായ വിറ്റ് വര്‍ഷം 150 കോടി രൂപയുടെ വരുമാനം നേടുന്ന 23-കാരനായ അനുഭവ് ദുബെ എന്ന യുവാവിന്റെ സംരംഭമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ചായ് സുട്ട ബാര്‍’ (Chai Sutta bar) എന്ന പേരില്‍ അനുഭവ് നടത്തുന്ന ബിസിനസ് ഇന്ത്യയിലെ 165 നഗരങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നശേഷം ദുബായ്, ഒമാന്‍ എന്ന രാജ്യങ്ങളിലേക്കു കൂടി വളര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. നിശ്ചയദാര്‍ഢ്യം, കഠിനാധ്വാനം, സംരംഭക മനോഭാവം എന്നിവയിലൂടെ എല്ലാവരെയും പ്രചോദിപ്പിക്കുകയാണ് ചായ് സുട്ട ബാറിന്റെ സഹസ്ഥാപകനായ അനുഭവ്.
advertisement
ആനന്ദ് നായക് എന്ന തന്റെ സുഹൃത്തിനൊപ്പമാണ് അഭിനവ് ചായ് സുട്ട ബാറിന് തുടക്കം കുറിച്ചത്. ഇന്ന് ഇന്ത്യയിലെ ട്രെന്‍ഡിങ്ങായ കഫെ ശൃംഖലയാണ് ഇവരുടെ സംരംഭം. ഇന്ന് 150 കോടിയിലേറെ വരുമാനമുണ്ട് ഇവർക്ക്.
1996-ല്‍ മധ്യപ്രദേശിലെ റെവാ ജില്ലയിലാണ് അനുഭവ് ദുബെയുടെ ജനനം. ബിസിനസിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുവെപ്പ് പാരമ്പര്യത്തിലൂന്നിയായിരുന്നില്ല. മകനെ ഐഎഎ ഉദ്യോഗസ്ഥനാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ ആഗ്രഹം. തുടര്‍ന്ന് യുപിഎസ് സി പരീക്ഷയ്ക്കുള്ള പരിശീലനത്തിനായി അനുഭവ് ഡല്‍ഹിയിലെത്തി. എന്നാല്‍, എല്ലാ മത്സരപരീക്ഷകളിലും അഭിനവ് പരാജയപ്പെട്ടു. തുടര്‍ന്ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് ആറുമണിവരെയുള്ള ഓഫീസ് ജോലിയേക്കാള്‍ ബിസിനസ് ആണ് തനിക്ക് കൂടുതല്‍ ഇണങ്ങുകയെന്ന് അനുഭവ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് സുഹൃത്തും ബിരുദധാരിയുമായ ആനന്ദ് നായകിനൊപ്പം ചേര്‍ന്ന് വ്യത്യസ്തമായ ബിസിനസ് സംരംഭം ആരംഭിച്ചു. സംരംഭം തുടങ്ങുന്നതിന് പണം കണ്ടെത്താന്‍ ഇരുവരും ഏറെപാടുപെട്ടു. ഒടുവില്‍ മൂന്ന് ലക്ഷം രൂപ സമാഹരിച്ച് ചായ് സുട്ട ബാറിന്റെ ആദ്യ ഔട്ട്‌ലെറ്റ് ഇൻഡോറില്‍ ആരംഭിച്ചു. ചായ പ്രേമികള്‍ക്ക് വ്യത്യസ്തമായ അനുഭവമായി അത് മാറി.
ബാര്‍ പോലുള്ള അന്തരീക്ഷമാണ് ചായ് സുട്ട ബാറിന്റെ ഔട്ട്‌ലെറ്റിന്റെ പ്രത്യേകത. ചെറിയ മണ്‍ ഗ്ലാസിലാണ് ഇവിടെ ചായ നല്‍കുന്നത്. പുകവലി പോലെ, ആരോഗ്യത്തിന് ഹാനികരമായ കാര്യങ്ങളെല്ലാം ഇവിടെ നിഷിദ്ധമാണെന്നതും പ്രത്യേകതയാണ്.
ഇൻഡോറിലെ ഒരു ഹോസ്റ്റലിനോട് ചേര്‍ന്നാണ് ആദ്യ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ആവശ്യത്തിന് പണം ഇല്ലാത്തതിനാല്‍ അഭിനവും ആനന്ദും ചേര്‍ന്നാണ് ചായ് സുട്ട ബാറിന്റെ ആദ്യ ഔട്ട്‌ലെറ്റിന്റെ രൂപകല്‍പന നടത്തിയത്.സ്രോതസ്സുകളുടെ ദൗര്‍ലഭ്യം, കടുത്ത മത്സരം എന്നിവ മൂലം തുടക്കത്തില്‍ വലിയ വെല്ലുവിളിയാണ് ഇരുവരും നേരിട്ടത്. എന്നാല്‍, തോറ്റുകൊടുക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ധാരാളം ചായ പ്രേമികള്‍ ഇൻഡോറിലുണ്ടായിരുന്നു.
തുടര്‍ന്ന് ഇരുവരും മണ്‍ഗ്ലാസില്‍ വ്യത്യസ്തമായ 20 രുചികളില്‍ ചായ നല്‍കി. ഗുണനിലവാരവും വ്യത്യസ്തമായ സമീപനവും വളരെ വേഗത്തിലാണ് ശ്രദ്ധ നേടിയത്. കോളേജ് വിദ്യാര്‍ഥികളായിരുന്നു ഇവരുടെ പ്രധാന ഉപഭോക്താക്കള്‍. അനുഭവസ്ഥര്‍ പറഞ്ഞുകേട്ട് ഒട്ടേറെപ്പേര്‍ ഇവരുടെ ചായയുടെ രുചി അറിയാന്‍ ഇവിടേക്ക് ഒഴുകിയെത്തി. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായാണ് ഇവര്‍ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്.
ഈ ചെറിയ തുടക്കത്തില്‍ നിന്ന് രാജ്യമെമ്പാടും 165 ഔട്ട്‌ലെറ്റുകളാണ് പിറവിയെടുത്തത്. ഇത് കൂടാതെ, ദുബായ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഒട്ടേറെപ്പേര്‍ക്ക് തൊഴിലവസരവും ഇവരുടെ സംരംഭം നേടിക്കൊടുത്തു. 250 കുടുംബങ്ങളാണ് ഇവിടേക്കുള്ള മണ്‍ഗ്ലാസുകള്‍ നിര്‍മിക്കുന്നത്.
ഈ വര്‍ഷം കമ്പനിയുടെ വരുമാനം 150 കോടി രൂപയാണെന്ന് ഡിഎന്‍എ റിപ്പോര്‍ട്ടു ചെയ്തു.