2023 ജൂലൈ 14-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നാണ് ഇന്ത്യ ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ ലോകരാജ്യമാണ് ഇന്ത്യ. കൂടാതെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ. ചന്ദ്രനിലെ വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചറിയുക, ചന്ദ്രോപരിതലത്തിലെ താപനില, ചന്ദ്രന്റെ മേൽമണ്ണിലെ ഉപരിതല ഘടകങ്ങളെക്കുറിച്ച അറിയുക എന്നിവയാണ് ചന്ദ്രയാൻ-3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓഗസ്റ്റ് 23 മുതൽ പ്രവർത്തനക്ഷമമായ പ്രഗ്യാൻ റോവർ അതിന്റെ ദൗത്യ ലക്ഷ്യങ്ങൾ കൃത്യമായി നിർവഹിക്കുന്നുണ്ട്.
advertisement
ആദിത്യ എല്‍-1 മിഷന്‍; പഠനത്തിനായി ഐഎസ്ആര്‍ഒ ലഗ്രാഞ്ച് -1 പോയിന്റ് തിരഞ്ഞെടുക്കാനുള്ള കാരണമെന്ത്?
ചന്ദ്രോപരിതലത്തിലെ സൾഫർ, അയൺ, ഓക്‌സിജൻ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പ്രഗ്യാൻ റോവർ തിരിച്ചറിച്ചു. ചന്ദ്രന്റെ ഉപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനും ചലിപ്പിക്കാനുമുള്ള ഐഎസ്ആർഒയുടെ കഴിവ് തെളിയിക്കുന്നതാണ് റോവന്റെ 100 മീറ്റർ ദൂരമുള്ള യാത്ര.
ചന്ദ്രനിലെ ഒരു പകൽ അവസാനിക്കുന്നതോടെ സൂര്യപ്രകാശം ഇല്ലാതാകും. ഇതോടെ ലാൻഡറിനെയും റോവറിനെയും ‘സ്ലീപ് മോഡി’ലേക്ക് മാറ്റാനാണ് ഐഎസ്ആർഒ ഉദേശിക്കുന്നത്. ഇവ രണ്ടും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, സൂര്യപ്രകാശം ലഭിക്കുമ്പോൾ മാത്രം പ്രവർത്തിക്കുന്ന രീതിലാണ് രൂപകൽപന ചെയ്തിരിക്കുന്നതും. ദൗത്യകാലാവധി കഴിയുന്നതോടെ വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും പ്രവർത്തനത്തിൽ നിന്ന് പിൻവലിക്കും. ചന്ദ്രോപരിതലത്തിൽ അവ അവശേഷിക്കും.
ഇത് കൂടാതെ, ചന്ദ്രന്റെ അന്തരീക്ഷം, മണ്ണ്, ധാതുക്കൾ എന്നിവയെക്കുറിച്ച് വിലയേറിയ വിവരങ്ങൾ കൈമാറാൻ ദൗത്യം തുടരും. ഈ വിവരങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്രസമൂഹത്തിന് ദീർഘകാലം ഉപയോഗിക്കാൻ കഴിയും. കൂടാതെ, ഇനി ഭാവിയിൽ നടക്കാൻ പോകുന്ന ചാന്ദ്രദൗത്യങ്ങൾക്ക് മുതൽക്കൂട്ടായും മാറും.
വിക്രം ലാൻഡർ പകർത്തിയ പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ പര്യവേഷണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഐഎസ്ആർഒ വ്യാഴാഴ്ച പുറത്ത് വിട്ടിരുന്നു. ”അമ്മ വാത്സല്യത്തോടെ നോക്കി നിൽക്കുമ്പോൾ ഒരു കുട്ടി അമ്പിളിയമ്മാവന്റെ മുറ്റത്ത് കളിച്ച് ഉല്ലസിക്കുന്നത് പോലെ തോന്നുന്നു”, എന്നാണ് ഐഎസ്ആർഒ റോവർ കറങ്ങുന്ന കാഴ്ചയെ വിശേഷിപ്പിച്ചത്. ഇതിനിടെ, പ്രഗ്യാൻ റോവറിലുള്ള മറ്റൊരു ഉപകരണം സൾഫറിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. ചന്ദ്രനിൽ ഒരു വലിയ ഗർത്തം കണ്ടെത്തിയതിനെത്തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഐഎസ്ആർഒ സംഘം പ്രഗ്യാൻ റോവറിന്റെ സുരക്ഷ ഉറപ്പാക്കാൻ റൂട്ട് മാറ്റാനും നിർദ്ദേശിച്ചിരുന്നു.