നേച്ചർ ഇക്കോളജി & എവല്യൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ പറയുന്നതനുസരിച്ച് ഈ സാങ്കേതികവിദ്യ വൈദ്യശാസ്ത്രപരവും ശാസ്ത്രീയവുമായ പുരോഗതിയിലേക്ക് നയിച്ചേക്കാം. അതുമാത്രമല്ല കുറ്റവാളികളെ കണ്ടെത്താനും ഈ ടൂൾ സഹായിക്കും. എന്നാൽ ഇത് ഒരാളുടെ അനുമതി, സ്വകാര്യത, നിരീക്ഷണം എന്നിവയെ ചുറ്റിപ്പറ്റിയുള്ള നിരവധി ആശങ്കകൾ ഉയർത്തുന്നുണ്ട്. ഓരോ വ്യക്തിയും പ്രത്യേകമായ ജനിതക വിവരങ്ങളാണ് വഹിക്കുന്നത്. അത് അവരുടെ ഡിഎൻഎയിൽ ഉൾച്ചേർന്നിരിക്കുന്നതാണ്. ഇത് ശരീരം ചൊറിയുമ്പോൾ വീഴുന്ന പൊടിയിൽ നിന്നോ, രോമത്തിൽ നിന്നോ, ചുമയ്ക്കുമ്പോൾ തെറിച്ച് വീഴാനിടയുള്ള സ്രവങ്ങളിൽ നിന്നോ എന്തിനേറെ ഉപയോഗിക്കുന്ന തുണികളിൽ നിന്ന് പോലും ശേഖരിക്കാൻ സാധിക്കുമെന്നാണ് പറയുന്നത്.
advertisement
നഷ്ടപ്പെട്ട മൊബൈൽ ഫോൺ ട്രാക്ക് ചെയ്യുന്നതെങ്ങനെ? സർക്കാരിന്റെ സഞ്ചാർ സാഥി പോർട്ടൽ
അടുത്തകാലത്തായി വംശനാശഭീഷണി നേരിടുന്ന ജീവികളെ സഹായിച്ചേക്കുമെന്ന പ്രതീക്ഷയിൽ ശാസ്ത്രജ്ഞർ വന്യമൃഗങ്ങളുടെ eDNA കൂടുതലായി ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ മറൈൻ ബയോസയൻസിനായുള്ള വിറ്റ്നി ലബോറട്ടറിയിലെ ശാസ്ത്രജ്ഞർക്ക് വംശനാശഭീഷണി നേരിടുന്ന കടലാമകളുടെ eDNA ശേഖരിക്കുന്നതിനിടെ ധാരാളം മനുഷ്യരുടെ ജനിതക ബൈകാച്ചുകളും കിട്ടി. അത്തരത്തിൽ ശേഖരിച്ച ഹ്യൂമൻ ഇഡിഎൻഎയുടെ അളവും ഗുണനിലവാരവും ശാസ്ത്രജ്ഞരെ അത്ഭുതപെടുത്തിയെന്ന് വിറ്റ്നി ലബോറട്ടറിയിലെ വന്യജീവി രോഗ ജീനോമിക് പ്രൊഫസർ ഡേവിഡ് ഡഫി പറയുന്നു.
സമീപത്തെ സമുദ്രങ്ങൾ, നദികൾ, പട്ടണങ്ങൾ എന്നിവിടങ്ങളിൽ നിന്നും മനുഷ്യവാസ കേന്ദ്രങ്ങളിൽ നിന്ന് വളരെ ദൂരെയുള്ള പ്രദേശങ്ങളിൽ നിന്ന് പോലും ശാസ്ത്രജ്ഞർ മനുഷ്യരുടെ eDNA ശേഖരിച്ചു. മനുഷ്യസാന്നിധ്യം ഇല്ലാത്ത ഒരു സാമ്പിൾ ശേഖരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഫ്ലോറിഡ ദ്വീപിന്റെ വിദൂരത്തുള്ള ഒരു സ്ഥലത്ത് പോകേണ്ടി വന്നു. അവിടം മനുഷ്യരുടെ ഡിഎൻഎ തീരെ ഇല്ലാത്ത സ്ഥലമായിരുന്നു, പക്ഷെ ശാസ്ത്രജ്ഞരുടെ ടീമിലെ ഒരാൾ അവിടെ കാലൂന്നിയതോടെ ആ ഒരൊറ്റ കാൽപ്പാടിൽ നിന്ന് ഇഡിഎൻഎ കണ്ടെത്താൻ അവർക്ക് കഴിഞ്ഞു.
ഡിഎൻഎ സാമ്പിളുകൾ ക്രമീകരിച്ച് ഒരു വ്യക്തിക്ക് ഓട്ടിസം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണോയെന്ന് തിരിച്ചറിയാൻ കഴിയുമെന്ന് ശാസ്ത്രസംഘം കണ്ടെത്തി. മനുഷ്യരുടെ വ്യക്തിപരവും പൂർവ്വികരും ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരിസ്ഥിതിയിൽ സൗജന്യമായി ലഭ്യമാണ്, അത് ഇപ്പോൾ വായുവിൽ നമുക്ക് ചുറ്റും ഒഴുകി നടക്കുകയാണ് എന്ന് മക്കോളി പത്രസമ്മേളനത്തിൽ പറഞ്ഞു.
മലിനജലത്തിൽ അടങ്ങിയിട്ടുള്ള കാൻസർ മ്യൂട്ടേഷനുകൾ കണ്ടെത്താനും, ദീർഘകാലമായി മറഞ്ഞിരിക്കുന്ന പുരാവസ്തു സൈറ്റുകൾ കണ്ടെത്താനും ഒരു കുറ്റകൃത്യം നടന്നാൽ യഥാർത്ഥ കുറ്റവാളിയെ അവർ ക്രൈം സീനിൽ ഉപേക്ഷിച്ച ഡിഎൻഎ മാത്രം ഉപയോഗിച്ച് കണ്ടെത്താനുമൊക്കെ കഴിയുന്ന മനുഷ്യ eDNA കൊണ്ടുള്ള പ്രയോജനങ്ങൾ ഗവേഷകർ ഊന്നിപ്പറയുന്നുണ്ട്. എന്നാൽ അന്വേഷണ ആവശ്യങ്ങൾക്കായി ജനിതക വിവരങ്ങൾ സ്വമേധയാ കൊടുക്കുന്നത് ജനിതക നിരീക്ഷണത്തിന് കീഴിലാക്കാനിടയുണ്ടെന്നും അവർ ആശങ്കപ്പെടുന്നു.
സമ്മതമില്ലാതെ മനുഷ്യ eDNA ശേഖരിക്കുന്നത് വ്യക്തിഗതമായി ആളുകളെ ട്രാക്കുചെയ്യുന്നതിനോ അല്ലെങ്കിൽ “ദുർബലമായ ജനസംഖ്യയെ അല്ലെങ്കിൽ വംശീയ ന്യൂനപക്ഷങ്ങളെ” ലക്ഷ്യം വയ്ക്കാനോ ഉപയോഗിക്കാമെന്ന് മക്കോളിയും മുന്നറിയിപ്പ് നൽകുന്നുണ്ട്. അതുകൊണ്ടാണ് ശാസ്ത്രജ്ഞരുടെ ടീം ലോകത്തിന് മുന്നറിയിപ്പ് നൽകാൻ തീരുമാനിച്ചതെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.