ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ, വോഡഫോൺ ഐഡിയ എന്നിവയാണ് രാജ്യത്തെ പ്രധാന ടെലികോം ഓപ്പറേറ്റർമാർ. നിലവിൽ പാപ്പരത്വത്തിൻെറ വക്കിലെത്തിയിട്ടുള്ള വോഡഫോൺ ഐഡിയ കമ്പനിക്ക് സർക്കാർ പാക്കേജ് സഹായമായി മാറും.
“സാമ്പത്തിക നിക്ഷേപത്തിനുള്ള സർക്കാരിന്റെ നിർദ്ദേശത്തിന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അംഗീകാരം നൽകി. ഇക്കാര്യം ടെലികോം മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
സെബിയുടെ അംഗീകാരം ലഭിച്ചതോടെ വോഡഫോൺ ഐഡിയയിലെ ഗവൺമെന്റിന്റെ ഓഹരി 30 ശതമാനത്തിൽ കൂടുതലാകുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ആദിത്യ ബിർള ഗ്രൂപ്പും യുകെയിലെ വോഡഫോൺ ഗ്രൂപ്പും ചേർന്നുള്ള കമ്പനിയിൽ ഇതോടെ ഏറ്റവും വലിയ ഓഹരി ഉടമകളിൽ ഒരാളായി സർക്കാർ മാറും. വോഡഫോൺ ഐഡിയയിലെ ഓഹരി പങ്കാളിത്തം പബ്ലിക് ഫ്ലോട്ടായി തരംതിരിക്കാനുള്ള സർക്കാരിന്റെ അഭ്യർത്ഥനയും സെബി അംഗീകരിച്ചിട്ടുണ്ട്.
advertisement
മാർക്കറ്റ് റെഗുലേറ്ററിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നത് 10 ശതമാനം വരെയുള്ള ഓഹരികൾ മാത്രമേ പൊതു ഓഹരികളായി വർഗ്ഗീകരിക്കാൻ കഴിയൂ എന്നാണ്. ടെലികോം ഓപ്പറേറ്ററുടെ ഓഹരികൾ ലഭിച്ച് കഴിഞ്ഞാൽ അത് പിന്നീട് സർക്കാർ വിൽക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങി. 5G സേവനത്തിന്‌റെ ഔദ്യോഗിക സേവന ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നിർവഹിച്ചിരുന്നു. ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ–ഐഡിയ (വിഐ)യുടെ കുമാർ മംഗളം ബിര്‍ള എന്നിവരും പങ്കെടുത്തിരുന്നു.
കേരളത്തിൽ ഉൾപ്പെടെ 5 ജി അടുത്ത വർഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തുടക്കത്തില്‍, തിരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5 ജി ടെലികോം സേവനം. ദീപാവലിക്ക് (ഒക്ടോബർ അവസാനത്തോടെ) ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിൽ 5ജി എത്തുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു.
2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂലായ് അവസാനം ഏഴു ദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്‌പെക്ട്രം വിതരണം ചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തില്‍ പോയത്.