ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഇന്ത്യയിൽ നിന്നുമുള്ള ഫോൺ കയറ്റുമതിയിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനി ആപ്പിളാണ്. മൊത്തം വിൽപനയുടെ 50 ശതമാനത്തിലധികം സ്വന്തമാക്കിയതും ആപ്പിളാണ്. തൊട്ടു പിന്നിലുള്ളത് സാംസങ്ങാണ്. രാജ്യത്തെ 12 ദശലക്ഷം സ്മാർട്ട്‌ഫോൺ കയറ്റുമതിയുടെ 50 ശതമാനവും ആപ്പിളിന്റേതാണെന്ന് ചില വ്യവസായ വൃത്തങ്ങൾ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള സ്‌മാർട്ട്‌ഫോൺ കയറ്റുമതിയുടെ കാര്യത്തിൽ, ഇതാദ്യമായാണ് ആപ്പിൾ സാംസങിനെ മറികടക്കുന്നത്. ഐഫോൺ 15 സീരീസ് വിൽപനയും ഐഫോണിന്റെ ഡിമാൻഡ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 100 ശതമാനത്തിലധികം അല്ലെങ്കിൽ 2 മടങ്ങ് വർദ്ധിച്ചതുമാണ് ഇതിനു പ്രധാന കാരണം. നടപ്പ് സാമ്പത്തിക വർഷത്തിൽ, ഇന്ത്യ 1,20,000 കോടി രൂപയുടെ മൊബൈൽ ഫോൺ കയറ്റുമതി ചെയ്യുമെന്നാണ് റിപ്പോർട്ട്.
advertisement
ആൻഡ്രോയിഡ് ആധിപത്യം സ്ഥാപിച്ചിരിക്കുന്ന സ്മാർട്ട്‌ഫോൺ വിപണിയിൽ, ഈ വർഷം ആപ്പിൾ ഐഫോണുകൾ 7 ശതമാനം വിപണി വിഹിതം നേടും എന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് ഈ വർഷം ആദ്യ പകുതിയിൽ ആപ്പിൾ ഐഫോൺ കയറ്റുമതി 68 ശതമാനം (കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്) വർധിച്ചിരുന്നു.
ഗവേഷണ സ്ഥാപനമായ സൈബർ മീഡിയയുടെ കണക്കനുസരിച്ച്, ഈ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ, ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ 6 ശതമാനം വിപണി വിഹിതവും സ്വന്തമാക്കിയിരിക്കുന്നത് ആപ്പിളാണ്. സൂപ്പർ-പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ (50,000-100,000 രൂപയ്‌ക്കും ഇടയിലുള്ള ഫോണുകൾ) ആപ്പിളിനാണ് മുൻതൂക്കം.
ഇന്ത്യയിൽ നിർമിച്ച ഐഫോൺ 15, 15 പ്ലസ് എന്നിവയും രാജ്യത്തെ വിപണിയിലെത്തിയിരുന്നു. ഇതാദ്യമായാണ് ലോഞ്ച് ചെയ്ത ദിവസം തന്നെ ആപ്പിൾ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തുന്നത്. ഇവ മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നു. ഇന്ത്യയിൽ ഉത്സവ സീസണണിൽ ഐഫോൺ വിൽപന 65 ശതമാനത്തോളം വർധിക്കും എന്നാണ് കണക്കാക്കുന്നത്.
2017 ലാണ് ഐഫോണ്‍ ആപ്പിള്‍ ഐഫോണുകളുടെ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ചത്. നിലവിൽ, ഇന്ത്യയിൽ മൂന്ന് ഐഫോൺ നിർമാതാക്കളാണ് ഉള്ളത്. ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവയാണ് അവ. ഐഫോൺ 13, 14, 14 പ്ലസ് മോഡലുകൾ ഇവർ നിർമിക്കുന്നുണ്ട്. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ മുന്നേറ്റം.