“ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഹാക്കർമാർക്ക് ധനസഹായ പിന്തുണയുണ്ടായിരിക്കും. ഇവരുടെ പ്രവർത്തനങ്ങൾ സങ്കീർണവുമായിരിക്കും. സാവധാനം വികസിച്ചു വരുന്നതാണ് അവരുടെ ആക്രമണ രീതി. അത്തരം ആക്രമണങ്ങൾ പലപ്പോഴും കണ്ടെത്തുക ഇന്റലിജൻസ് സിഗ്നലുകളുടെ സഹായത്തോടു കൂടി ആയിരിക്കും. ചില മുന്നറിയിപ്പുകള്‍ തെറ്റാവാൻ സാധ്യതയുണ്ട്. ചില ആക്രമണങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്യാം“, ആപ്പിൾ വിശദീകരിച്ചു.
ഐഒഎസ് 16 ഫീച്ചർ പ്രവർത്തനക്ഷമമാക്കിയതിന് ശേഷം, 150-ലധികം രാജ്യങ്ങളിലെ വ്യക്തികൾക്ക് ഭരണകൂടം സ്പോൺസർ ചെയ്യുന്നതെന്ന രീതിയിലുള്ള ഇത്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അത് പല മാധ്യമങ്ങളും പറയുന്നതു പോലെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉയർന്നു വന്നതല്ലെന്നും ആപ്പിൾ പറയുന്നു.
advertisement
ഭരണകൂട പിന്തുണയുള്ള അറ്റാക്കര്‍മാര്‍ ഐ ഫോണുകള്‍ ഹാക്ക് ചെയ്‌തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളില്‍ നിന്ന് ലഭിച്ചതായി പ്രതിപക്ഷ എം.പിമാര്‍ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍, ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മെഹുവാ മൊയ്ത്ര, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാക്കളായ പവൻ ഖേര, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, സുപ്രിയ ഷിനത്രേ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ ഈ മുന്നറിയിപ്പ് സന്ദേശം ലഭിച്ചതായി പറഞ്ഞിരുന്നു. ഇവർ ഇതിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
“നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ സെൻസിറ്റീവ് ഡാറ്റ, ആശയവിനിമയങ്ങൾ, ക്യാമറ, മൈക്രോഫോൺ എന്നിവ പോലും വിദൂരമായി ആക്‌സസ് ചെയ്യാൻ കഴിഞ്ഞേക്കും. ഇതൊരു തെറ്റായ മുന്നറിയിപ്പാകാൻ സാധ്യതയുണ്ടെങ്കിലും, ദയവായി ഈ മുന്നറിയിപ്പ് ഗൗരവമായി എടുക്കുക ”, എന്നാണ് സന്ദേശത്തിൽ പറയുന്നത്.
അതിനിടെ പ്രതിപക്ഷ നേതാക്കൾ ഉന്നയിക്കുന്ന ഫോൺ ചോർത്തൽ വിവാദത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. ആരോപണം സംബന്ധിച്ച് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിൽ സഹകരിക്കണമെന്ന് ആപ്പിളിനോടും സർക്കാർ ആവശ്യപ്പെട്ടു.
തങ്ങളെ ലക്ഷ്യമിടുന്ന ഭരണകൂടത്തിന്റെ പിന്തുണയുള്ള അക്രമികളെക്കുറിച്ച് തന്റെ ഓഫീസിലെ നിരവധി ജീവനക്കാർക്കും മറ്റ് പ്രതിപക്ഷ നേതാക്കൾക്കും ആപ്പിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു. ആപ്പിൾ ഉപയോക്താക്കളായ നിരവധി പ്രതിപക്ഷ നേതാക്കൾക്ക് ലഭിച്ച മുന്നറിയിപ്പ് സന്ദേശത്തിന്റെ പകർപ്പും രാഹുൽ ഗാന്ധി പത്രസമ്മേളനത്തിനിടെ കാണിച്ചു.