
- News18 Malayalam
- Last Updated: December 03, 2022, 20:25 IST
\1\6ഇലോണ്‍ മസ്‌കിന്റെ ഇന്ത്യൻ സുഹൃത്തും ഐടി പ്രൊഫഷണലുമായ പ്രണയ് പാത്തോളിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായുള്ള മസ്‌കിന്റെ ട്വിറ്റര്‍ സുഹൃത്താണ് പ്രണയ്. കമ്പനി നിയമങ്ങള്‍ ലംഘിച്ചതിനാണ് പാത്തോളിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്.
ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ടെക്‌സാസില്‍ വെച്ചാണ് പൂനൈ സ്വദേശിയായ പ്രണയിയെ മസ്‌ക് കാണുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്ന പ്രണയ് ഒരു സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ കൂടിയാണ്. മസ്‌കിനെ നേരിട്ട് കാണാന്‍ സാധിച്ചതില്‍ വളരെ അഭിമാനം തോന്നുന്നുണ്ടെന്നായിരുന്നു അന്ന് പ്രണയ് പറഞ്ഞിരുന്നത്.
‘ടെക്‌സാസിലെ ഗിഗാഫാക്ടറിയില്‍ വെച്ച് നിങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. ഇത്രയും വിനയമുള്ള ഒരാളെ ഇതുവരെ കണ്ടിട്ടില്ല. നിങ്ങള്‍ ദശലക്ഷക്കണക്കിന് വരുന്ന ആളുകള്‍ക്ക് ഒരു പ്രചോദനമാണ്,’ എന്നായിരുന്നു മസ്‌കിനെ കണ്ടുമുട്ടിയ ശേഷം പ്രണയ് ട്വിറ്ററില്‍ കുറിച്ചത്. അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
2018 മുതലാണ് ഇരുവരും ട്വിറ്ററില്‍ സുഹൃത്തുക്കളായത്. ബഹിരാകാശം, കാറുകള്‍ തുടങ്ങി നിരവധി വിഷയത്തെപ്പറ്റി ഇരുവരും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്.
44 ബില്യണ്‍ ഡോളറിനാണ് ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയത്. അധികാരം ഏറ്റെടുത്തയുടന്‍ മുന്‍ സിഇഒ പരാഗ് അഗര്‍വാളിനെയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും മസ്‌ക് പുറത്താക്കിയിരുന്നു. ബ്രെറ്റ് ടെയ്ലര്‍, ഒമിദ് കോര്‍ഡെസ്താനി, ഡേവിഡ് റോസെന്‍ബ്ലാറ്റ്, മാര്‍ത്ത ലെയ്ന്‍ ഫോക്സ്, പാട്രിക് പിച്ചെറ്റ്, എഗോണ്‍ ഡര്‍ബന്‍, ഫെയ്- ഫെയ് ലിയും മിമി അലമേഹോ തുടങ്ങിയവരാണ് പുറത്താക്കപ്പെട്ട മറ്റു ജീവനക്കാര്‍. ബോര്‍ഡ് പിരിച്ചുവിടാനുള്ള നീക്കം താത്കാലികമാണെന്നും തൊട്ടുപിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു
ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ പൂര്‍ത്തിയാക്കിയത് ഒക്ടോബര്‍ 27നാണ്. പുറത്താക്കപ്പെടുന്ന സിഇഒ ആയ പരാഗ് അഗര്‍വാളിന് പുതിയ ഡീലിന്റെ ഭാഗമായി 42 മില്യണ്‍ ഡോളര്‍ (ഏകദേശം 350 കോടി) ഇലോണ്‍ മസ്‌കില്‍ നിന്നും ലഭിക്കും.
അടുത്ത 12 മാസത്തിനുള്ളില്‍ അഗര്‍വാള്‍ സിഇഒ സ്ഥാനത്ത് നിന്ന് മാറുകയും പുതിയ ആള്‍ മൈക്രോബ്ലോഗിങ് സൈറ്റിന്റെ തലപ്പത്തെത്തുകയും ചെയ്യുമെന്ന് ഗവേഷക സ്ഥാപനമായ ഇക്വിലര്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിഇഒ ഉള്‍പ്പടെയുള്ളവര്‍ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മസ്‌ക് നേരത്തെ ആരോപിച്ചിരുന്നു.
2022 ഏപ്രിലില്‍ തന്നെ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ ഇലോണ്‍ മസ്‌ക് എത്തിയിരുന്നു. എന്നാല്‍ വൈകാതെ തന്നെ പല കാരണങ്ങളാല്‍ അദ്ദേഹത്തിന് ആ കരാറില്‍ നിന്ന് പിന്തിരിയേണ്ടി വന്നു. ട്വിറ്ററിന്റെ സഹ സ്ഥാപകനായിരുന്ന ജാക്ക് ഡോര്‍സി 2021 നവംബറില്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 38കാരനായ അഗര്‍വാള്‍ കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റത്.
കമ്പനിയുടെ നിയന്ത്രണം മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ ഇന്ത്യയുടെ മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേറ്റിങ്, പാര്‍ട്ട്ണര്‍ഷിപ്പ് വിഭാഗങ്ങളിലായി നിരവധി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടിരുന്നു.