അതേസമയം കർണാടകയിലെ കോലാരിൽ മൊത്തവ്യാപാര എപിഎംസി മാർക്കറ്റിൽ വാരാന്ത്യത്തിൽ 15 കിലോഗ്രാം തക്കാളി 1,100 രൂപയ്ക്ക് വിറ്റതായാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ വില ഇനിയും ഉയരാൻ സാധ്യത ഉണ്ട്. കൂടാതെ തക്കാളി വില ഉടൻ കിലോയ്ക്ക് 100 രൂപ കടന്നേക്കുമെന്ന് പലചരക്ക് ശൃംഖലയിലെ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. നിലവിൽ പലയിടത്തും തക്കാളിയുടെ വില കിലോയ്ക്ക് 70 രൂപയായി ഉയർന്നിട്ടുണ്ട്.
ഈ വർഷം തക്കാളി വിത്തിന്റെ അപര്യാപ്തതയും കാലാവസ്ഥ അനുകൂലമല്ലാത്തതും തക്കാളിയുടെ ഉൽപാദനം കുറയാൻ കാരണമായി എന്ന് കോലാർ ചന്തയിൽ തക്കാളി വില്പനയ്ക്ക് എത്തിയ കർഷകൻ പറയുന്നു. ഇതുമൂലം ആണ് ഇപ്പോൾ വില കുതിച്ചുയർന്നിരിക്കുന്നത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ പോലും തക്കാളിയുടെ ചില്ലറ വില ഇപ്പോൾ കിലോയ്ക്ക് 100 രൂപയായി ഉയർന്നിട്ടുണ്ട്.
advertisement
Also Read-സംസ്ഥാനത്ത് പകർച്ചപ്പനി കുതിച്ച് ഉയരുന്നു; പ്രതിദിന പനിബാധിതരുടെ എണ്ണം 15,000ലേക്ക്
അതോടൊപ്പം ഡൽഹിയിലെ ആസാദ്പൂർ മാർക്കറ്റിലും തക്കാളി വില ഇരട്ടിയായി. കിലോയ്ക്ക് 70 രൂപ വരെ വില ഉയർന്നിട്ടുണ്ട്. കൂടാതെ ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പരിമിതമായ ലഭ്യതയാണ് ദേശീയ തലസ്ഥാനത്ത് തക്കാളി വില കുതിച്ചുയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. യുപിയിലെ പല വിപണികളിലും തക്കാളിയുടെ മൊത്തവില കിലോയ്ക്ക് 80 രൂപയായി ഉയർന്നപ്പോൾ പഞ്ചാബിൽ കിലോയ്ക്ക് 60 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരിൽ ആകട്ടെ തക്കാളി ഇപ്പോൾ മൊത്തമായി വിൽക്കുന്നത് കിലോയ്ക്ക് 65 രൂപയ്ക്കാണ്.
അതേസമയം ഒരു മാസത്തിനുള്ളിൽ തക്കാളി വില 1900% വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഉത്തർപ്രദേശും മഹാരാഷ്ട്രയും ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും മെയ് മാസത്തിൽ തക്കാളിയുടെ വില കിലോയ്ക്ക് 2 മുതൽ 5 രൂപയായിരുന്നു. കൂടാതെ തക്കാളിയുടെ വില കുതിച്ചുയരുന്നതിന് പിന്നിലെ പ്രധാന കാരണം ചില പ്രദേശങ്ങളിലെ മഴക്കുറവും ചില പ്രദേശങ്ങളിലെ കനത്ത മഴയാണെന്നും പറയപ്പെടുന്നു.
തക്കാളി വില ഉയർന്നത് കൊണ്ട് തന്നെ മറ്റു പച്ചക്കറികളിലും വില വർധനവ് പ്രതിഫലിക്കും എന്നാണ് കരുതുന്നത്. നിലവിൽ ഒരു കിലോ ബീൻസിന്റെ വില 120 മുതൽ 140 രൂപ വരെയായി ചില സ്ഥലങ്ങളിൽ ഉയർന്നിട്ടുണ്ട്. ഒരു കിലോ കാപ്സിക്കത്തിന്റെ വിലയും കിലോയ്ക്ക് 80 രൂപയിൽ അധികമാണ്. ഇഞ്ചിയുടെ വില കിലോയ്ക്ക് 200 രൂപ വരെ എത്തി നിൽക്കുകയാണ്.