കൊണ്ടോട്ടി നഗരസഭയിലെ ചിറയിലിൽ വാർഡിൽ കഴിഞ്ഞ തവണ ഒരു വോട്ടിനാണ് എൽ.ഡി.എഫ് തോറ്റത്. അതുകൊണ്ടുതന്നെ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്കൊപ്പം
സ്വതന്ത്രനായി താജുദ്ദീൻ എന്ന കുഞ്ഞാപ്പുവും മൽസര രംഗത്തുണ്ട്. യു.ഡി.എഫിന് എ.എ റഹീമും എൽ.ഡി.എഫിന് കെ.പി. സൽമാനുമാണ് മത്സരരംഗത്തുള്ളത്. താജുദ്ദീൻ പണം നൽകി വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പരാതിയുമായി പി ഹംസക്കുട്ടിയാണ് വരണാധികാരിക്ക് പരാതി നൽകിയത്. തൻ്റെ വീട്ടിലെത്തിയ താജുദ്ദീൻ ഒരു വോട്ടിന് 5000 രൂപ വച്ച് നൽകാം എന്ന് വാഗ്ദാനം നൽകിയെന്നും പണം നൽകാൻ ശ്രമിച്ചപ്പോൾ താൻ നിർബന്ധപൂർവം നിരസിച്ച് ഒഴിഞ്ഞു മാറിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഇതിൻ്റെ ദൃശ്യങ്ങൾ കൂടി പുറത്ത് വന്നതോടെ സ്വതന്ത്ര സ്ഥാനാർത്ഥി വെട്ടിലായി.
advertisement
Also Read പോളിങ് കുറഞ്ഞത് അഞ്ച് ശതമാനം; കോട്ടയത്ത് ആശങ്കയിൽ മുന്നണികൾ
താജുദ്ദീന്റെ പിന്നിൽ യു.ഡി.എഫ് ആണെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്. ഇടത് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ള വീടുകളിലാണ് താജുദ്ദീൻ കൂടുതൽ പ്രചരണം നടത്തിയത്. ഒരു വീട്ടിൽ അഞ്ച് വോട്ട് ഉണ്ടെങ്കിൽ മൂന്നെണ്ണം എൽഡിഎഫിന് കൊടുത്ത് ബാക്കി രണ്ടെണ്ണം തനിക്ക് ചെയ്യണമെന്ന അഭ്യർത്ഥനയാണ് താജുദ്ദീൻ നടത്തുന്നതെന്നും എൽഡിഎഫ് ആരോപിക്കുന്നു. സ്ഥാനാർത്ഥിക്കെതിരെ പരാതി ലഭിച്ചെന്ന് കൊണ്ടോട്ടി നഗരസഭ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറും പ്രതികരിച്ചു .
നിലമ്പൂർ നഗരസഭയിലെ ഇരുപത്തി ഏഴാം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മരുന്നൻ ഫിറോസ് ഖാനെതിരെയാണ് പരാതി ഉയർന്നത്. വോട്ടു ചോദിച്ചെത്തിയ ഫിറോസ് ഖാൻ 1500 രൂപ നിർബന്ധിച്ചു നൽകിയെന്ന് വോട്ടറായ ശകുന്തളയാണ് പരാതി നൽകിയത്.
ശകുന്തള പരാതിയിൽ പറയുന്നത് ഇങ്ങനെ. " 11 ആം തീയതി രാത്രി ആണ് മരുന്നൻ ഫിറോസ് വീട്ടിൽ വന്നത്. വോട്ടിന് 1000 രൂപ വാഗ്ദാനം ചെയ്തു. പക്ഷേ വാങ്ങിയില്ല. ഭർത്താവ് അടുത്ത് ഉണ്ടായിരിന്നു. അദ്ദേഹം അല്പം മദ്യപിച്ചിരുന്നു. അദ്ദേഹത്തിൻ്റെ കയ്യിൽ 500 രൂപ നൽകി. 1000 രൂപ കൂടി അവിടെ വച്ച് പോകുകയായിരുന്നു. "
ഇരുപത്തി ഏഴാം ഡിവിഷനിൽ ലീഗ് സ്ഥാനാർഥിയായ മരുന്നൻ ഫിറോസ് ഉൾപ്പെടെ 5 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. . എൽഡിഎഫ് സ്ഥാനാർഥി രവീന്ദ്രൻ, ബിജെപി സ്ഥാനാർഥി വിനോദ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ബിനോയ് പാട്ടത്തിൽ, കോൺഗ്രസ് ഐ ഗ്രൂപ്പിലെ ഷബീർ തേക്കിൽ എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. യുഡിഎഫിന് കിട്ടേണ്ട വോട്ട് മൂന്നായി ഭിന്നിച്ച് പോകുന്ന അവസ്ഥയാണിവിടെ.
പരാതികളിൽ ഇരു സ്ഥാനാർഥികളുടേയും പ്രതികരണം ലഭ്യമായിട്ടില്ല. ആരോപണങ്ങളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലപ്പുറം ജില്ല കളക്ടർ കെ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.