TRENDING:

കേരള സർവകലാശാല വിസി ആകാൻ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു; 'ഗവേഷണ പരിപാടികൾ തുടരാൻ അനുവദിക്കണം'

Last Updated:

സി വി രാമനെ പോലെ ഇന്ത്യയിൽ മാത്രം പഠിക്കുകയും ഇന്ത്യയിൽ മാത്രം ഗവേഷണം നടത്തുകയും ചെയ്ത് നോബൽ സമ്മാനം നേടുന്ന അപൂർവ്വ ഇന്ത്യൻ ശാസ്ത്രജ്ഞനാവും താണുപത്മനാഭനും എന്ന് പലരും കരുതിയിരുന്നു. പക്ഷേ, രംഗബോധമില്ലാത്ത വിദൂഷകനെപ്പോലെ കടന്നുവന്ന ഒരു ഹൃദയാഘാതം ഈ പ്രതിഭാശാലിയെ വളരെ നേരത്തെ ശാസ്ത്രലോകത്തുനിന്ന് പിടിച്ചുകൊണ്ടുപോയി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എം എ ബേബി
താണു പത്മനാഭൻ
താണു പത്മനാഭൻ
advertisement

താണു പത്മനാഭന്റെ അകാലനിര്യാണം അതീവ ദുഖഃകരമാണ്. അത്യന്തം അവിശ്വസനീയവും. ഇന്നലെ വൈകിട്ട് 5 മണിക്കും ഞങ്ങൾ പരസ്പരം കുറെയേറെ സമയം സംസാരിക്കുകയുണ്ടായി. പുതിയ മാതൃഭൂമി വാരികയിൽ പുറംചട്ടയിലെ മനോഹരമായ ചിത്രത്തോടെ വന്ന താണുപത്മനാഭനെക്കുറിച്ചുള്ള ദീർഘമായ രചനയെപ്പറ്റിയും ഞങ്ങൾ സംസാരിച്ചു. തിരുവനന്തപുരം ജില്ലയിൽ നെട്ടയത്തിനടുത്ത് താൻ കുറേക്കാലം മുമ്പു വാങ്ങിയ 9 സെന്റു ഭൂമിയിൽ ചെറിയൊരു വീടുവച്ച് ഭാവിയിൽ താമസമാക്കുന്ന കാര്യവും അദ്ദേഹത്തിന്റെ പരിഗണനയിലുണ്ടായിരുന്നു. കേരളത്തിൽ ലോകനിലവാരത്തിലുള്ള ഒരുശാസ്ത്ര ഗവേഷണസ്ഥാപനം സംസ്ഥാനഗവണ്മന്റിന്റെ പിന്തുണയോടെ സ്ഥാപിക്കണം എന്നത് അദ്ദേഹത്തിന്റ സ്വപ്നമായിരുന്നു.

advertisement

ഇന്നത്തെ ഇന്ത്യയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞൻ എന്നു പറയാവുന്ന പ്രതിഭാശാലി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ജനിച്ച് എസ്എംവി സ്കൂളിലും യൂണിവേഴ്സിറ്റി കോളേജിലും വിദ്യാഭ്യാസം ചെയ്തതിനു ശേഷമാണ് അദ്ദേഹം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ നിന്ന് പിച്ച്ഡി നേടുന്നത്. മുതിർന്ന ശാസ്ത്രജ്ഞൻ പ്രൊഫ. ജയന്ത് നാർലിക്കർ ആയിരുന്നു താണുപത്മനാഭന്റെ ഗൈഡ്.

ബിഎസ്സിയും എംഎസ്സിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് പഠിച്ചത്. ബിഎസ്സി വിദ്യാർത്ഥി ആയിരിക്കെ, ഇരുപതാം വയസ്സിൽ ജനറൽ റിലേറ്റിവിറ്റിയെക്കുറിച്ചുള്ള തൻറെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു (1977). ഇന്ത്യൻ സൈദ്ധാന്തിക ഭൗതികജ്ഞരിൽ മുൻനിരയിലായിരുന്ന അദ്ദേഹം ഒരു കോസ്മോളൊജിസ്റ്റും ആയിരുന്നു. ഭൂഗുരുത്വം, ഘടനാ രൂപീകരണം, ക്വാണ്ടം ഗ്രാവിറ്റി എന്നീ മേഖലകളിൽ ഗവേഷണസംഭാവനകൾ നടത്തിയ അദ്ദേഹം തമോഊർജത്തെക്കുറിച്ചുള്ള പഠനത്തിലും സംഭാവനകൾ നല്കി.

advertisement

പൂനെയിലെ പ്രസിദ്ധമായ ഇന്റർ യൂണിവേഴ്സിറ്റി സെൻറർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൻറെ (അയൂക്കാ) ഡയറക്ടർ ആയിരുന്നു ദീർഘകാലമായി.2006-2011 ലെ ഇടതുപക്ഷ ജനാധിപത്യമുന്നണിഗവണ്മന്റ് കേരളത്തിൽ അന്തർ സർവ്വകലാശാലാ പഠനകേന്ദ്രങ്ങൾ തുടങ്ങിയത് പൂനയിലെ അയൂക്കാ മാതൃകകൂടി പഠിച്ചതിനുശേഷമായിരുന്നു.

അന്ന് ഞാൻ അയൂക്കാ സന്ദർശിക്കുമ്പോൾ അതിന്റെ ഡയറക്ടർ ജയന്ത് നർലിക്കറും ഡെപ്യൂട്ടി ഡയറക്ടർ താണുപത്മനാഭനുമായിരുന്നു.

ലോകമെങ്ങുമുള്ള സർവകലാശാലകളിലും അസ്ട്രോണമി സ്ഥാപനങ്ങളിലും അധ്യക്ഷനായും അംഗമായും ഒക്കെ അദ്ദേഹം പലനിലയിൽ സേവനം അനുഷ്ഠിച്ചു. ശാസ്ത്രപ്രചാരണത്തിൽ തല്പരനായ അദ്ദേഹം ഇരുനൂറിലേറെ ജനകീയ ശാസ്ത്രപ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഭൗതികത്തിന്റെ കഥ എന്ന പേരിൽ കുട്ടികൾക്കായി എഴുതിയ ഗ്രാഫിക് പുസ്തകവും ശ്രദ്ധേയമാണ്. 2006 ലെ എൽ ഡി എഫ് മന്ത്രിസഭയുടെ കാലത്ത് കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി പരിഗണിച്ചാൽ അംഗീകരിക്കുമോ എന്ന് ഞാൻ അന്വേഷിച്ചു. 'ഇത് വലിയൊരു അംഗീകാരമാണെങ്കിലും തല്ക്കാലം എന്നെ ഗവേഷണപരിപാടികൾ തുടരാൻ അനുവദിക്കണം ' എന്ന് അപേക്ഷിക്കുകയാണു ചെയ്തത്.

advertisement

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻറെ ക്ഷണം സ്വീകരിച്ച് കുട്ടികൾക്കായി പ്രഭാഷണം നടത്താൻ വന്നപ്പോൾ ആണ് ഞങ്ങൾ കൂടുതൽ അടുത്തതും ബന്ധം ദൃഢമാവുന്നതും. അയൂക്കാ സന്ദർശനവേളയിൽ പൂനയിലെ വീട്ടിൽനിന്നുകഴിച്ച രുചികരമായ ഭക്ഷണത്തിന്റെ കാര്യം തിരുവനന്തപുരത്തു കണ്ടപ്പോൾ ഓർമിപ്പിച്ചു. അപ്പോൾ വീണ്ടും പൂനയിലേക്കു ക്ഷണംവന്നു. അത് പ്രകാരം മോഹിച്ച പൂനാ സന്ദർശനം പലകാരണങ്ങളാലും നടന്നില്ല. ഇക്കാലത്ത് എൻറെ വീട്ടിൽ അദ്ദേഹം പലതവണ വന്ന ഓർമകളും മനസ്സിലേക്കുകടന്നുവരുന്നു.

ഇന്ത്യയിൽ മാത്രം പഠിക്കുകയും ഇന്ത്യയിൽ മാത്രം ഗവേഷണം നടത്തുകയും ചെയ്ത് നോബൽ സമ്മാനം നേടുന്ന അപൂർവ്വ ഇന്ത്യൻ ശാസ്ത്രജ്ഞനാവും, ഡോ സി വി രാമനെപ്പോലെ, താണുപത്മനാഭനും എന്ന് പലരും കരുതിയിരുന്നു. (മറ്റുപലരും ഇന്ത്യയിലെ പഠനംകഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്തുപോയതിനെത്തുടർന്ന് നോബൽ നേടിയവരാണ്!)

advertisement

പക്ഷേ, രംഗബോധമില്ലാത്ത വിദൂഷകനെപ്പോലെ കടന്നുവന്ന ഒരു ഹൃദയാഘാതം ഈ പ്രതിഭാശാലിയെ വളരെ നേരത്തെ ശാസ്ത്രലോകത്തുനിന്ന് പിടിച്ചുകൊണ്ടുപോയി. പ്രിയപത്നി വാസന്തിയെ ഫോണിൽവിളിച്ച് സംസാരിച്ചപ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടിയില്ല. ഇന്നലെ എന്നോട് ഫോണിൽ സംസാരിച്ചകാര്യമെല്ലാം അവർ തമ്മിൽ ഇന്നലെ വിശദമായി പറഞ്ഞകാര്യവും വാസന്തി എന്നോടു സൂചിപ്പിച്ചു. വാസന്തിയും മകൾ ഹംസയും ഈ ആഘാതം നേരിടാൻ കരുത്തുനേടുമെന്ന് വിശ്വസിക്കുന്നു.

പ്രിയശാസ്ത്രകാരാ, ആദരണീയസുഹൃത്തേ, വിട.

(സംസ്ഥാനത്തെ മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചത്)

മലയാളം വാർത്തകൾ/ വാർത്ത/Opinion/
കേരള സർവകലാശാല വിസി ആകാൻ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു; 'ഗവേഷണ പരിപാടികൾ തുടരാൻ അനുവദിക്കണം'
Open in App
Home
Video
Impact Shorts
Web Stories