ഭക്ഷണം മരുന്നാണെന്ന് ഹിപ്പോക്രാറ്റസ് പറഞ്ഞു. എന്നാൽ അത് വെജിറ്റേറിയൻ ഭക്ഷണത്തെ കുറിച്ചാണോ നോൺ വെജിറ്റേറിയൻ ഭക്ഷണത്തെ കുറിച്ചാണോ എന്നു നമുക്കറിയില്ല.
ഭക്ഷണത്തിന്റെ മികവിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആട് ആന്റണിയുടെ കഥ ഓർമ വരുന്നു. പണ്ട് പോലീസുകാരനെ കൊന്ന് അകത്തായ ആളാണ് ആട് ആന്റണി. ഒരു ഭാര്യയെ പോറ്റാൻ പാടുപെടുന്ന ഞാനും എന്നെപ്പോലുള്ളവരും ആന്റണിയുടെ കഥ കേട്ടാൽ വണ്ടറടിച്ചു പോകും. ആട് ആന്റണിക്ക് ഭാര്യമാർ ഇരുപത്!
ആട് ആന്റണി മദ്യം തൊടില്ല. ആട്ടിറച്ചിയേ കഴിക്കൂ. അതായിരിക്കണം ഇരുപതു ഭാര്യമാർക്കു മുമ്പിൽ നെഞ്ചു വിരിച്ചു നിന്ന ആന്റണിയുടെ വിജയ രഹസ്യം.
advertisement
ഒരു ഭാര്യ പോലും അരികിലില്ലാത്ത നമ്മുടെ തടവുപുളളികളെ ആട്ടിറച്ചി കൊടുത്തു വിഷമിപ്പിക്കേണ്ട എന്നാണ് നമ്മുടെ ജയിൽ ഐജി തീരുമാനിച്ചിരിക്കുന്നത്. പകരം കോഴിയിറച്ചിയും കോഴിമുട്ടയും കൊടുക്കും പോലും.
ഇരുപത് ഭാര്യമാരെ ചുറ്റും നിർത്താൻ ആട്ടിറച്ചി സഹായിക്കുമെങ്കില്‍ ബീഫ് അങ്ങനെയല്ല. ബീഫും കോഴിയും പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കും എന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അഴികൾക്കുള്ളിൽ കിടക്കുന്ന അഗതികൾക്ക് ടെസ്റ്റോസ്റ്റിറോൺ കുറഞ്ഞു കിട്ടിയാൽ അത്രയും ആശ്വാസം!
ഹോർമോൺ അധികം കുത്തിവച്ച കോഴിക്ക് ആണിനെ പെണ്ണാക്കാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും ഉദ്ധാരണ ശേഷി സീറോ ലെവൽ ആക്കാൻ കഴിയും. അതുകൊണ്ടാകണം ലോകത്തെ ഇറച്ചി തീറ്റിക്കാരിൽ 75 ശതമാനവും ആടിനെ പിടികൂടാൻ ഓടുന്നത്. ആടുതിന്ന ജീവിതം തന്നെ ആശാസ്യം.
ഇന്ത്യയിലെ പല സാധാരണ പൗരന്മാർക്ക് നൽകുന്നതിനേക്കാൾ മെച്ചപ്പെട്ട ഭക്ഷണമാണ് നാം തടവുപുള്ളികൾക്കു നൽകുന്നത്. ഇന്ത്യ മുഴുവനുള്ള ജയിലുകളിൽ 4,18,536 തടവുകാരുണ്ടത്രെ. ഇവരുടെ ഭക്ഷണത്തിന് 2015ലെ ചെലവ് 52, 42,000 രൂപ! ഇത് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കാണ്. തടവുപുള്ളികൾക്ക് ഏറ്റവും ആഡംബര ഭക്ഷണം നൽകുന്ന സംസ്ഥാനമാണ് കേരളം. അവരിലൊരാളുടെ ഭക്ഷത്തിനായി നാം ചെലവഴിക്കുന്ന തുക 130 രൂപയാണ്.
സാധാരണ പൗരൻ എങ്ങനെ ജീവിച്ചാലും നമ്മുടെ ഭരണ വർഗം ജയിൽപുള്ളികളെ പൊന്നുപോലെ നോക്കുന്നുണ്ട് എന്നുറപ്പ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രിസൺ മാന്വൽ പറയുന്നതിങ്ങനെ: തടവുപുള്ളിക്കുള്ള ഭക്ഷണത്തിൽ നിന്നും 2320 കിലോ കാലറി ഊർജം ലഭിച്ചിരിക്കണം. ജയിൽ പുള്ളി തടവറ പൊളിക്കുന്നതിൽ എന്തിനത്ഭുതപ്പെടണം! ജയിലിൽ നിന്നു പുറത്തു വരുമ്പോൾ തടവുപുള്ളിക്കു പൂർവാധികം ഊർജസ്വലതയോടെ പഴയപണികൾ തുടരാമല്ലോ.
ശ്രീനഗറിലെ സെൻട്രൽ ജയിൽ ഒരു സ്വർഗം തന്നെ എന്നാണ് അവയെക്കുറിച്ചെഴുതിയ ഒരു പത്രപ്രവർത്തക പറയുന്നത്. അവിടെ തടവുപുള്ളികൾക്ക് സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് ഇവയൊക്കെ വിരൽത്തുമ്പിലുണ്ടത്രേ. സമീപത്തെ ജയിലുകളിലേക്ക് വിളിച്ച് അവർ സംസാരിക്കാറുമുണ്ട്. 'വാസ് വാൻ' എന്ന രുചികരമായ കശ്മീരി മട്ടൻകറി, കബാബ് സുലഭം. മിന്നൽപരിശോധന നടത്തിയ സിആർപിഎഫ് ഉദ്യോഗസ്ഥർ ഇതെല്ലാം കണ്ടുഞെട്ടി എന്നു പറയുന്നത് ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റാണ്.
പല സംസ്ഥാനങ്ങളും തടവുപുള്ളികൾക്കു വെജിറ്റേറിയൻ ഭക്ഷണം നൽകുന്നുണ്ട്. അവിടങ്ങളിൽ വിശേഷ ദിവസങ്ങളിൽ നോൺ വെജ് ആവശ്യപ്പെടാം. പിന്നെ നോൺവെജ് അത്ര വലിയ അപകടകാരിയല്ല. കാരണം നാഥുറാം ഗോഡ്സെയും അഡോൾഫ് ഹിറ്റ്ലറുമൊക്കെ ശുദ്ധ വെജിറ്റേറിയൻമാരായിരുന്നു.