ശൗചാലയങ്ങൾ അവശ്യത്തിന് ലഭ്യമാക്കാനുള്ള തീരുമാനം ഏറ്റവുമധികം പ്രയോജപ്പെടുന്നത് സ്തീകൾക്കായിരിക്കും. ജനങ്ങൾ കൂടുതലായെത്തുന്ന നഗര പ്രദേശങ്ങളിൽ പോലും അവശ്യത്തിന് ശൗച്യാലയങ്ങൾ നിർമ്മിക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉള്ളവയിൽ ഭൂരിഭാഗവും (നമ്മുടെ ബസ് സ്റ്റാൻഡുകളിൽ പ്രത്യേകിച്ചും) മൂക്ക് പൊത്തി മാത്രം പോകാൻ കഴിയുന്ന തരത്തിൽ വൃത്തിഹീനമായവുമാണ്. പുരുഷന്മാർ എങ്ങിനെയും എവിടെയും കാര്യം സാധിക്കും. എന്നാൽ വൃത്തിയില്ലാത്ത ടോയിലറ്റുകൾ സ്ത്രീകൾ ഉപയോഗിക്കാറില്ല. ഇതെല്ലാം ചേർന്ന് വീട്ടിന് പുറത്ത് പോകേണ്ടിവരുന്ന സ്തീകൾക്ക് മൂത്രമൊഴിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് ശുചിത്വത്തിന്നും സ്തീ സൗഹൃദത്തിനും പേരുകേട്ട നമ്മുടെ സംസ്ഥാനത്തുള്ളത്. ദീർഘനേരം മൂത്രമൊഴിക്കാതെ ദിവസം തള്ളി നീക്കേണ്ടിവരുന്നത് സ്തീകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. നിരന്തരമായ മൂത്രാശയ അണുബാധ (Recurrent Urinary Tract Infection) , പ്രായധിക്യമുള്ളവരിൽ സാധാരണ കാണപ്പെടുന്ന അറിയാതെയുള്ള മൂത്രം പോക്ക് (Incontinence of Urine) ഇതിനെല്ലാമുള്ള പ്രധാന കാരണം സയത്ത് മൂത്രമൊഴിക്കാൻ കഴിയാതെ മൂത്രം പിടിച്ച് വക്കേണ്ടി വരുന്നതാണ്.
advertisement
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിൽ അൻപത് ശതമാനത്തിലേറെ വനിത പ്രതിനിധികളുള്ള സംസ്ഥാനത്ത് സ്തീകളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വൃത്തിയുള്ള ടോയിലറ്റുകൾ അവശ്യാനുസരണം ലഭ്യമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് നമ്മുടെ പഞ്ചായത്ത് രാജ് സംവിധാനത്തിന് നാണക്കേടാണെന്ന് പറയാതെ വയ്യ. മാത്രമള്ള പൗര അടിസ്ഥാന സൗകര്യങ്ങൾ (Civic Amenities) ഒരുക്കാനുള്ള പ്രാഥമിക ചുമതലയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുണ്ട്.
വളരെ വൈകിയാണെങ്കിലും അവശ്യാനുസരണം ശൗചാലയങ്ങൾ നിർമ്മിക്കാനുള്ള തീരുമാനം ഉചിതമായി. സമയബന്ധിതമായി ഈ പദ്ധതി നടപ്പിലാക്കാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാൻ (Monitoring and Social Auditing) സ്ത്രീകളടങ്ങിയ ഒരു സമിതിയെ നിയോഗിക്കുന്നതും പരിഗണിക്കേണ്ടതാണ്.