ഇന്ന് ഏപ്രിൽ 7 ലോകാരോഗ്യദിനം. 1948 ൽ ലോകാരോഗ്യസംഘടന രൂപീകരിക്കപ്പെട്ട ദിനമാണ് ലോകാരോഗ്യദിനമായി ആചരിക്കുന്നത്. ലോകാരോഗ്യദിനത്തിൽ ചർച്ചചെയ്യാൻ എല്ലാ വർഷവും ഒരു സമകാലിക പ്രസക്തിയുള്ള വിഷയം ലോകാരോഗ്യ സംഘടന നിർദ്ദേശിക്കാറുണ്ട്. "ആരോഗ്യകരമായ തുടക്കങ്ങൾ, പ്രത്യാശയുള്ള ഭാവികൾ!" (Healthy Beginnings, Hopeful Futures" ) എന്ന ആഹ്വാനമാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനം മുന്നോട്ട് വക്കുന്നത്. ഒഴിവാക്കാവുന്ന മാതൃ-ശിശു മരണങ്ങൾക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യമാണ് ഈ ദിനം ലോകരാജ്യങ്ങളെ ഓർമ്മപ്പെടുത്തുന്നത്. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ടത് നമ്മുടെ അടിയന്തിര ദൗത്യമാണെന്നും ഈ ലക്ഷ്യം നടപ്പാക്കുന്നതിലൂടെ മാത്രമേ ശോഭനമായ ഒരു ഭാവി തലമുറ ഉറപ്പാക്കാൻ കഴിയൂ എന്നും ലോകാരോഗ്യസംഘടന ജാഗ്രതപ്പെടുത്തുന്നു.
advertisement
മാതൃ-ശിശു മരണനിരക്ക് ഏതാണ്ട് വികസിത രാജ്യങ്ങൾക്കൊപ്പം നേടിക്കഴിഞ്ഞ സംസ്ഥാനമാണു കേരളം എന്നതിൽ നമുക്കഭിമാനിക്കാം. കേരളത്തിൽ ശിശുമരണക്ക് ഇപ്പോൾ കേവലം 6 ഉം (ആയിരം കുട്ടികളിൽ ഒരു വയസ്സിനുമുൻപ് മരണമടയുന്നവർ), മാതൃമരണനിരക്ക് 19 ഉം (ഒരു ലക്ഷം സ്ത്രീകളിൽ ഗർഭാവസ്ഥയും പ്രസവവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന മരണനിരക്ക്) ആണെങ്കിൽ രാജ്യത്ത് ഈ നിരക്ക് യാഥാക്രമം 28, 97 എന്ന നിലയിൽ ഉയർന്ന് നിൽക്കുന്നു. കേരളത്തിൽ ശിശുമരണനിരക്ക് വികസിത രാജ്യങ്ങളുടെ നിലവാരത്തിലെത്തിയിട്ടുണ്ട്. മാതൃമരണനിരക്ക് വർഷം തോറും കുറഞ്ഞും വരികയാണ് വൈകാതെ ലോകനിലവാവാരം കൈവരിക്കും എന്ന് ഉറപ്പാണ്.
സ്ത്രീകളൂടെ ഉയർന്ന വിദ്യാഭ്യാസ നിലവാരം , തുടങ്ങിയ സാമൂഹിക ഘടകങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്ന മികച്ച ആരോഗ്യ പരിരക്ഷയും ഏതാണ്ട് നൂറുശതമാനം പ്രസവവും ആശുപത്രികളിൽ നടക്കുന്നതും കുറഞ്ഞിരിക്കുന്നതിൻ്റെ കാരണങ്ങളാണ്.
നിർഭാഗ്യവശാൽ കുറഞ്ഞ മാതൃ-ശിശു മരണനിരക്കിന്റെ കാര്യത്തിൽ അഭിമാനിക്കുന്ന കേരളീയർ മാതൃ-ശിശു മരണങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ദിനമായ ഇന്നത്തെ ലോകാരോഗ്യദിനത്തിൽ പത്രങ്ങളിൽ മുൻപേജിൽ വന്ന “വീട്ടിൽ പ്രസവം, യുവതി മരിച്ചു” എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് വായിക്കേണ്ടിവന്നത്. കേരള ആരോഗ്യമാതൃകയിൽ അഭിമാനിക്കുന്ന കേരളീയർ ലജ്ജിച്ച് തലതാഴ്ത്തേണ്ട ദിവസമായി ഈ വർഷത്തെ ലോകാരോഗ്യ ദിനം മാറിയതിൽ അതീവ ദുഃഖവും രോഷവുമുണ്ട്.
ഇതൊരു ഒറ്റപ്പെട്ട സംഭവുമല്ലെന്ന് ഓർക്കണം. 2019 മുതൽ 2024 സെപ്തംബർ വരെ 2931 വീട്ടു പ്രസവങ്ങളൂം തുടർന്ന് 19 ശിശുമരണങ്ങളൂം 2 മാതൃമരണങ്ങളും സംഭവിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രേഖപ്പെടുത്താതെ പോവുന്ന നിരവധി സംഭവങ്ങൾ വേറെയുമുണ്ട്. പലിടത്തും പുരുഷ പങ്കാളികളുടെ അന്ധവിശ്വാസത്തിനു സ്തീകൾ ബലിയാടുകളാവുകയാണുണ്ടായതെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇതൊരു മുന്നറിയിപ്പായി കണ്ട് ഇത്തരം പ്രവണതകൾ മുളയിലേ നുള്ളിക്കളയാനുള്ള ബോധവൽക്കരണത്തിനു പുറമേ കർശനമായ നിയമനിർമ്മാണവും നടത്തേണ്ടതാണ്.
(പ്ലാനിങ് ബോര്‍ഡ് മുൻ അംഗവും ആരോഗ്യപ്രവര്‍ത്തകനും കേരള സർവകലാശാല മുന്‍ വൈസ് ചാന്‍സലറുമാണ് ലേഖകൻ)