ലക്നൗ ഇന്നിംഗ്‌സിന്റെ 17ാം ഓവറിൽ കോഹ്‌ലി അമിത് മിശ്രയുമായും നവീൻ-ഉൾ-ഹഖുമായി കളിക്കളത്തിൽ വാക്പോരിൽ ഏർപ്പെട്ടതോടെയാണ് ദൗർഭാഗ്യകരമായ സംഭവങ്ങളുടെ തുടക്കം. 23 കാരനായ അഫ്ഗാൻ ക്രിക്കറ്റ് താരം നവീൻ ഉൽ ഹഖ് മത്സരത്തിനിടെ ചൂടേറിയ വാക്കേറ്റത്തിൽ ഏർപ്പെട്ട് ശ്രദ്ധാകേന്ദ്രമാകുന്നത് ഇതാദ്യമല്ല. മുൻപും സമാനമായ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്.
Also Read- IPL 2023| മത്സരശേഷം ഗ്രൗണ്ടിൽ ഏറ്റുമുട്ടി; വിരാട് കോഹ്ലിക്കും ഗൗതം ഗംഭീറിനും കനത്ത പിഴ
advertisement
2020ൽ ലങ്കൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിലായിരുന്നു ഇത്തരത്തിലെ ആദ്യ സംഭവം. അന്ന് കാൻഡി ടസ്കേഴ്സിന്റെ താരമായിരുന്നു നവീൻ ഉൽ ഹഖ്. പാക് താരങ്ങളായ മുഹമ്മദ് ആമിറുമായും ഷാഹിദ് അഫ്രീദിയുമായും കളിക്കളത്തിൽ വാക്ശരങ്ങളുമായി പോരടിച്ചു. ആമിറിന്റെ ടീമുമായി കളിക്കളത്തിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. മത്സരത്തിനു ശേഷം ഹസ്തദാനം നൽകുന്നതിനിടെയും നവീൻ-ഉൽ-ഹഖും ഷാഹിദ് അഫ്രീദിയും തമ്മിൽ പരസ്പാരം വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി.
ഇതിന് മറുപടിയായി അഫ്രീദി ട്വീറ്റ് ചെയ്തത് ഇങ്ങനെ, “യുവതാരത്തോടുള്ള എന്റെ ഉപദേശം ലളിതമാണ്, കളിക്കൂ, അധിക്ഷേപകരമായ സംസാരത്തിൽ ഏർപ്പെടരുത്. അഫ്ഗാനിസ്ഥാൻ ടീമിൽ എനിക്ക് സുഹൃത്തുക്കളുണ്ട്, ഞങ്ങൾ തമ്മിൽ വളരെ സൗഹാർദ്ദപരമായ ബന്ധമുണ്ട്. ടീമംഗങ്ങളോടും എതിരാളികളോടും ഉള്ള ബഹുമാനമാണ് കളിയുടെ അടിസ്ഥാന ആത്മാവ്”
2021 ലെ എൽപിഎൽ (ലങ്കൻ പ്രീമിയർ ലീഗ്) മത്സരത്തിനിടെ അഫ്ഗാനിസ്ഥാൻ ബൗളർ സമാനമായ മറ്റൊരു സംഭവത്തിൽ ഉൾപ്പെട്ടിരുന്നു. ഇത്തവണ ശ്രീലങ്കയുടെ തിസാര പെരേരയുമായിട്ടായിരുന്നു തർക്കമുണ്ടായത്. അടുത്തിടെ, ഈ സംഭവത്തിന്റെ ഒരു പഴയ വീഡിയോ ഇന്റർനെറ്റിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു, റണ്ണിനായി പെരേര ഓടാൻ ശ്രമിക്കുമ്പോൾ നവീൻ-ഉൽ-ഹഖ് തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു. പ്രകോപിതനായ പെരേര പൊട്ടിത്തെറിക്കുന്നതും ഇരുവരും നേർക്കുനേർ ദേഷ്യം കാണിക്കുന്നതും വീഡിയോയിൽ കാണാം.
നവീൻ-ഉൽ-ഹഖിന്റെ സമാനമായ പെരുമാറ്റം ബിഗ് ബാഷ് ലീഗിലും കണ്ടു. ഈ സമയത്ത് ഹോബാർട്ട് ഹുറികെയ്‌ൻസ് ബാറ്റർ ഡി ആർസി ഷോർട്ട് അഫ്ഗാൻ പേസറുമായി സമാനമായ സംഭവത്തിൽ ഉൾപ്പെട്ടിരുന്നു. ആ സമയത്ത്, അദ്ദേഹം സിഡ്‌നി സിക്‌സേഴ്‌സിനായി കളിക്കുകയായിരുന്നു
ഐപിഎൽ 2023ൽ കഴിഞ്ഞ ദിവസം കോഹ്ലിയുമായുള്ള ഏറ്റുമുട്ടൽ നവീൻ-ഉൾ-ഹഖിനെ വീണ്ടും തെറ്റായ കാരണങ്ങളാൽ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്.