ലക്നൗ: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയും ശേഷവും ഉണ്ടായ താരങ്ങളുടെ ഏറ്റുമുട്ടൽ തുടരുന്നു. വിരാട് കോഹ്‍ലിയും ലക്നൗവിന്റെ അഫ്ഗാന്‍ താരം നവീനുൽ ഹഖും മെന്റർ ഗൗതം ഗംഭീറും തമ്മിലാണ് കോമ്പുകോർത്തത്. മത്സര ശേഷം സമൂഹ മാധ്യമങ്ങളിലൂടെയും പ്രത്യേക വിഡിയോയിലൂടെയും കോഹ്‍ലിയും നവീനും പ്രതികരിച്ചു.
ബാംഗ്ലൂര്‍ ഡ്രസ്സിങ് റൂമില്‍ വെച്ച് ചിത്രീകരിച്ച വിഡിയോയിൽ കൊടുത്താല്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മ വേണം, ഇല്ലെങ്കില്‍ കൊടുക്കാന്‍ നില്‍ക്കരുതെന്ന് കോഹ്‍ലി പറയുന്നു. ഡ്രസ്സിങ് റൂമിലെത്തി ജഴ്സി മാറുന്ന വിരാട് കോഹ്‍ലിയെ കാണിച്ചുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. സ്വീറ്റ് വിന്‍ ബോയ്സ്, സ്വീറ്റ് വിന്‍ എന്ന് പറഞ്ഞാണ് താരം തുടങ്ങുന്നത്. പിന്നീട് കാമറയില്‍ നോക്കാതെ കൊടുത്താല്‍ തിരിച്ചു കിട്ടുമെന്ന് ഓര്‍മവേണമെന്നും ഇല്ലെങ്കില്‍ കൊടുക്കാന്‍ നില്‍ക്കരുതെന്നും പറയുന്നു. മത്സരശേഷം വാക്കേറ്റമുണ്ടായ ഗൗതം ഗംഭീറിനെയാണ് ഇതിൽ ഉന്നമിടുന്നതെന്നാണ് സൂചന.
Also Read- IPL 2023| മത്സരശേഷം ഗ്രൗണ്ടിൽ ഏറ്റുമുട്ടി; വിരാട് കോഹ്ലിക്കും ഗൗതം ഗംഭീറിനും കനത്ത പിഴ
What the fu*k is this? How dare he(Naveen-ul-haq) to disrespect our King 😠 #ViratKohli #RCBVSLSG pic.twitter.com/LqLAds65IO
— Amit kumar (@AmitsPOV) May 1, 2023
ലക്നൗ താരം കെയ്ല്‍ മയേഴ്സ് കോഹ്‍ലിയുമായി സംസാരിക്കുന്നതിനിടെ ലഖ്നോ മെന്‍ററായ ഗൗതം ഗംഭീര്‍ മയേഴ്സിനെ കൂട്ടിക്കൊണ്ടുപോവുകയും പിന്നീട് കോഹ്‍ലിയും ഗംഭീറും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു. മുമ്പ് ആർസിബി ആരാധകര്‍ക്ക് നേരെ തിരിഞ്ഞ് വായ് മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിച്ചിരുന്നു. ലക്നൗവിലെ സ്റ്റേഡിയത്തിൽ അതേ രീതിയിലുള്ള ആംഗ്യം കാണിച്ചായിരുന്നു കോഹ്‍ലിയുടെ മറുപടി. ഇതാണ് മത്സരശേഷം ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമെന്നാണ് കരുതുന്നത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും കോഹ്‍ലിയുടെ പ്രതികരണം ഉണ്ടായി. റോമന്‍ ചക്രവര്‍ത്തിയായിരുന്ന മാർകസ് ഒറേലിയസിന്‍റെ പ്രശസ്ത വാചകങ്ങള്‍ ഉദ്ധരിച്ചായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറി. ‘നമ്മള്‍ കേള്‍ക്കുന്നതെല്ലാം അഭിപ്രായങ്ങളാണ്, വസ്തുതകള്‍ ആവണമെന്നില്ല, കാണുന്നതെല്ലാം കാഴ്ചപ്പാടുകള്‍ മാത്രമാണ്, സത്യമാവണമെന്നില്ല’ എന്നായിരുന്നു പ്രതികരണം.
അതേസമയം, കോഹ്‍ലിക്കെതിരെ പ്രതികരണവുമായി നവീനുൽ ഹഖും രംഗത്തെത്തി. നിങ്ങള്‍ അര്‍ഹിക്കുന്നതേ നിങ്ങള്‍ക്ക് കിട്ടൂവെന്നും അത് അങ്ങനെയാവണമെന്നും അങ്ങനയേ ആവൂവെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നവീന്‍ പ്രതികരിച്ചു.
മത്സരത്തിനിടെ ലക്നൗ സൂപ്പര്‍ ജയന്റ്‌സ് താരങ്ങളായ നവീനുൽ ഹഖും അമിത് മിശ്രയും ക്രീസില്‍ നില്‍ക്കുമ്പോൾ കോഹ്‍ലി ഇരുവരെയും പ്രകോപിപ്പിച്ചിരുന്നു. ലഖ്നോ ഇന്നിങ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീന് സമീപത്തേക്ക് രോഷത്തോടെ എത്തിയ കോഹ്‍ലി തന്‍റെ കാലിലെ ഷൂ ഉയര്‍ത്തി അതിന് താഴെയുള്ള പുല്ല് എടുത്ത് ഉയര്‍ത്തിക്കാട്ടി എന്തോ പറയുന്നുണ്ട്. പിന്നീട് അമ്പയറും നോണ്‍ സ്ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന അമിത് മിശ്രയും കോഹ്‍ലിയെ തടയാന്‍ ശ്രമിക്കുന്നതും കാണാം. അമിത് മിശ്രയോടും കോഹ്‍ലി തട്ടിക്കയറുകയും മിശ്ര രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. പിന്നീട് അംപയര്‍ ഇടപ്പെട്ടാണ് താരങ്ങളെ മാറ്റിയത്. ഇതിന്റെ തുടർച്ച മത്സരം കഴിഞ്ഞപ്പോഴും കാണാനായി.
മത്സരശേഷവും കോഹ്‍ലിയുടെ കലിയടങ്ങിയില്ല. നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോഹ്‍ലി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇതോടെ നവീനും രൂക്ഷമായി പ്രതികരിച്ചു. ബംഗളൂരുവിന്റെ മറ്റു താരങ്ങളെത്തി നവീനെ അനുനയിപ്പിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.
ശേഷം ലക്നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും കോഹ്‍ലിയും സംസാരിക്കുന്നതിനിടെ നവീനെ രാഹുല്‍ അടുത്തേക്ക് വിളിച്ചപ്പോൾ നവീന്‍ അടുത്തേക്ക് പോകാതെ ദേഷ്യത്തോടെ ആംഗ്യം കാണിക്കുന്നതിന്റെയും രാഹുലും കോഹ്‍ലിയും അനിഷ്ടത്തോടെ നവീനെ നോക്കുന്നതിന്റെയും വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
സംഭവങ്ങളെ തുടർന്ന് വിരാട് കോഹ്ലിക്കും ഗൗതം ഗംഭീറിനും നവീനുല്‍ ഹഖിനും അച്ചടക്ക സമിതി പിഴയിട്ടിരുന്നു. കോഹ്‍ലിക്കും ഗൗതം ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനവും നവീനുൽ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനവുമാണ് പിഴ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gautam Gambhir, Ipl, IPL 2023, Lucknow Super Giants, Royal Challangers Bangalore, Virat kohli