യൂറോ കപ്പിൽ ഗ്രൂപ്പ് സിയിൽ മത്സരിക്കാൻ ഇറങ്ങുന്ന ഹോളണ്ടിന് ഓസ്‌ട്രിയയാണ് എതിരാളികൾ. പ്രീക്വാർട്ടർ ബെർത്ത് ലക്ഷ്യമിട്ടാണ് ഇരുവരും മത്സരത്തിന് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ദുർബലരായ നോർത്ത് മാസിഡോണിയയെ തോൽപ്പിച്ച് വരുന്ന ഓസ്ട്രിയക്ക് ഹോളണ്ടിനെതിരായ മത്സരം കടുപ്പമായിരിക്കും. അതേസമയം മറുവശത്ത് യുക്രെയ്നെതിരെ നേടിയ 3-2ന്‍റെ ആവേശകരമായ ജയവുമായാണ് ഹോളണ്ടിന്‍റെ വരവ്. യൂറോപ്പിലെ മുൻനിര ക്ലബ്ബുകളിൽ കളിക്കുന്ന താരങ്ങൾ അണിനിരക്കുന്ന ശക്തമായ ഹോളണ്ട് നിരയെ മറികടക്കുക ഓസ്ട്രിയയ്‌ക്ക് എളുപ്പമാവില്ല.
advertisement
കടലാസിൽ ഹോളണ്ടാണ് കരുത്തരെങ്കിലും നേർക്കുനരുള്ള കളി കണക്കിൽ ഇരുവരും തമ്മിൽ വലിയ വ്യത്യാസമില്ല. ഇതുവരെ 18 കളികളിൽ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഹോളണ്ട് എട്ടിലും ഓസ്ട്രിയ ആറിലും ജയിച്ചു. നാല് കളികള്‍ സമനിലയിലായി. ഏറ്റവും ഒടുവിൽ 2016ൽ ഏറ്റുമുട്ടിയപ്പോള്‍ ജയം ഹോളണ്ടിനൊപ്പമായിരുന്നു.
Also read- റാമോസ് പടിയിറങ്ങുന്നു; ഔദ്യോഗിക പ്രഖ്യാപനവുമായി റയല്‍ മാഡ്രിഡ്
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യുക്രെയ്‌ൻ, നോർത്ത് മാസിഡോണിയയുമായി ഏറ്റുമുട്ടും. വൈകിട്ട് ആറരയ്‌ക്കാണ് ഈ മത്സരം. ആദ്യ കളി തോറ്റ ഇരുടീമുകൾക്കും ടൂർണമെൻ്റിൽ നിലനിൽക്കണമെങ്കിൽ വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ ഡച്ച് ടീമിനെതിരെ അവസാനം വരെ പോരാടിയ ശേഷമാണ് യുക്രെയ്ൻ തോൽവി സമ്മതിച്ചത്. ഡച്ച് ടീമിന് മുന്നിൽ ആദ്യം പകച്ച് പോയെങ്കിലും താളം വീണ്ടെടുത്ത് പോരാടിയ അവർ ഡച്ച് നിരയെ വിറപ്പിച്ചതിന് ശേഷമാണ് തോൽവി സമ്മതിച്ചത്. യുക്രെയ്ൻ്റെ മുൻ താരമായ ആന്ദ്രേ ഷെവ്ചെങ്കോ പരിശീലിപ്പിക്കുന്ന ടീമിൽ മുന്നേറ്റനിര താരങ്ങളായ യാർമെലങ്കോയുടേയും യാരെംചുക്കിൻ്റേയും തകർപ്പൻ ഫോമാണ് അവർക്ക് പ്രതീക്ഷ നൽകുന്നത്. മറുവശത്ത് യൂറോ കപ്പിലെ അരങ്ങേറ്റക്കാരായ നോർത്ത് മാസിഡോണിയ അവരുടെ ആദ്യ പ്രീക്വാർട്ടർ എന്ന സ്വപ്നവുമായാണ് ഇറങ്ങുക. യൂറോപ്പിലെ മുൻനിര ക്ലബുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ശക്തി അവർക്കില്ലെങ്കിലും അവരുടെ ആദ്യത്തെ യൂറോയിൽ ഈ ചരിത്രനേട്ടം കുറിച്ച് മടങ്ങാനാണ് ഗോരാൻ പാൻഡേവും സംഘവും ഇറങ്ങുന്നത്.
യൂറോ കപ്പിൽ ഇന്ന് ഏവരും ഉറ്റുനോക്കുന്നത് ഡെന്മാർക്കിൻ്റെ രണ്ടാം മത്സരത്തിലേക്കാണ്. ഗ്രൂപ്പ് ബിയിൽ 9.30ന് നടക്കുന്ന മത്സരത്തിൽ ലോക ഒന്നാം റാങ്കുകാരായ ബെൽജിയമാണ് അവരുടെ എതിരാളികൾ. ഡെൻമാർക്കിൻ്റെ ആദ്യ മത്സരത്തിനിടെ കളത്തിൽ അവരുടെ സൂപ്പർ താരമായ എറിക്സൺ കുഴഞ്ഞ് വീണതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അവരെ മാനസികമായി തളർത്തിയതാണ് ഫിൻലാൻഡിനെതിരായ മത്സരത്തിൽ ഡെന്മാർക്കിനെ തോൽവിയിലേക്ക് നയിച്ചത്. എറിക്സൺ സുഖം പ്രാപിച്ചു വരികയാണ്. മാനസിക കരുത്ത് വീണ്ടെടുത്ത് ഡെന്മാർക്ക് ഇന്ന് ഇറങ്ങുന്നത് അവരുടെ പ്രിയപ്പെട്ട താരത്തിന് വിജയം നേടി കൊടുക്കുക എന്ന ലക്ഷ്യവുമായാണ്.
അതേസമയം, ആദ്യ മത്സരത്തിൽ റഷ്യയെ തകർത്തെറിഞ്ഞ ആത്മവിശ്വാസവുമായാണ് ബെൽജിയം ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ഡെന്മാർക്കിന് മുന്നിൽ വലിയ വെല്ലുവിളിയാണുള്ളത്. അവസാന രണ്ടു തവണ നാഷൺസ് ലീഗിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ടു മത്സരവും ബെൽജിയം ആയിരുന്നു വിജയിച്ചത്. ഇരട്ട ഗോളുമായി റഷ്യക്ക് എതിരെ തിളങ്ങിയ ലുകാകു തന്നെയാകും ബെൽജിയത്തെ ഇന്നും നയിക്കുക. പരുക്ക് മാറിയ ഡി ബ്രുയിനും ആക്‌സൽ വിറ്റ്സലും ഇന്ന് ബെൽജിയം നിരയിൽ ഉണ്ടാകും. സൂപ്പർ താരം ഹസാർഡ് ആദ്യ ഇലവനിൽ എത്താനും സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ കാസ്റ്റാനെക്ക് പകരം മ്യുനിയർ ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും.
ഇന്ന് നടക്കുന്ന മത്സരത്തിൽ എറിക്സന് പിന്തുണ പ്രഖ്യാപിച്ച് കളി അല്പ സമയം നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് മത്സരത്തിന്റെ പത്താം മിനുട്ടിൽ പന്ത് പുറത്തേക്ക് അടിച്ച് കളഞ്ഞ് അല്പ നേരം കളി നിർത്തിവെക്കാൻ ഇരു ടീമുകളും കൂടിയാണ്. എറിക്സന്റെ ഇന്റർ മിലാനിലെ സഹതാരവും ഇന്ന് ബെൽജിയൻ ടീമിൻ്റെ പ്രധാനിയുമായ ലുകാകുവാണ് ഈ തീരുമാനം ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്.
Summary
Belgium, Holland in hope of Pre quarter berth, faces Denmark and Austria