ലോകമെമ്പാടുമുള്ള കായികതാരങ്ങൾക്കായി താൻ ഈ അവാർഡ് സമർപ്പിക്കുന്നുവെന്നും, പ്രത്യേകിച്ച് കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വനിതാ കായികതാരങ്ങളുടെ കഠിനാധ്വാനത്തെ താൻ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
2026-ലെ ടി20 ലോകകപ്പ് കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ ജയ് ഷാ പ്രത്യേകം അഭിനന്ദിച്ചു. ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി സ്വന്തം മണ്ണിൽ കിരീടമുയർത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറിയ ചരിത്ര നേട്ടത്തെ അദ്ദേഹം പ്രകീർത്തിക്കുകയുണ്ടായി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ എന്നിവർക്ക് പുറമെ ഫൈനലിലെത്തിയ ന്യൂസിലൻഡ് ടീമിനെയും ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളെയും അദ്ദേഹം പ്രശംസിച്ചു.
advertisement
2019-ൽ താൻ ബിസിസിഐ സെക്രട്ടറി സ്ഥാനത്തെത്തിയത് മുതൽ 2026 വരെയുള്ള കാലഘട്ടം ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണകാലമാണെന്ന് ജയ് ഷാ ചൂണ്ടിക്കാട്ടി. ഈ ഏഴ് വർഷത്തിനിടയിൽ രണ്ട് അണ്ടർ-19 പുരുഷ ലോകകപ്പുകളും രണ്ട് അണ്ടർ-19 വനിതാ ലോകകപ്പുകളും ഇന്ത്യ നേടിയതായി അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ തുടർച്ചയായ രണ്ട് ടി20 ലോകകപ്പ് കിരീടങ്ങൾ, 2025-ലെ ചാമ്പ്യൻസ് ട്രോഫി വിജയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും നേടിയ റണ്ണേഴ്സ് അപ്പ് സ്ഥാനം എന്നിവ ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്ത് വിളിച്ചോതുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരുകാലത്ത് ക്രിക്കറ്റിലെ വിജയം എന്നാൽ ഓസ്‌ട്രേലിയയായിരുന്നുവെങ്കിൽ ഇന്ന് വിജയം എന്നത് ടീം ഇന്ത്യയാണെന്ന് അർത്ഥമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നേട്ടം ഇപ്പോൾ ഒരു യാഥാർത്ഥ്യമായി മാറിയിരിക്കുകയാണെന്നും വരും കാലങ്ങളിലും ഇതേ പ്രകടനം തുടരാൻ നായകൻ സൂര്യകുമാർ യാദവിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
