തീര്‍ത്തും ശാന്ത സ്വഭാവക്കാരനായ ദ്രാവിഡ് ദേഷ്യപ്പെടുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. കാറില്‍ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടു കിടക്കുന്ന ദ്രാവിഡിനെയാണ് വീഡിയോയില്‍ കാണുന്നത്. പിന്നീട് തൊട്ടടുത്ത് കിടക്കുന്ന കാറിലെ യാത്രികരോട് ചൂടാവുന്നതും, സാധനങ്ങൾ എടുത്ത് അവരുടെ കാറിൽ എറിയുന്നതും, പൊട്ടിത്തെറിക്കുന്നതും ബാറ്റെടുത്ത് അടുത്തുള്ള കാറിന്‍റെ മിറര്‍ തല്ലിപ്പൊട്ടിക്കുന്നതും ഒടുവില്‍ കാറിന്‍റെ റൂഫ് തുറന്ന് ഇന്ദിരാ നഗറിലെ ഗുണ്ടയാണ് താനെന്ന് ഉറക്കെ വിളിച്ചലറുന്നതും വീഡിയോയില്‍ കാണാം. രാഹുല്‍ ദ്രാവിഡ്, ഇന്ദിരാ നഗര്‍ ഹാഷ് ടാഗുകളിലൂടെയാണ് വീഡിയോ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്.
advertisement
പരസ്യം പുറത്തിറങ്ങിയതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അടക്കമുള്ള താരങ്ങള്‍ രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.രാഹുല്‍ ഭായിയുടെ ഇങ്ങനെയൊരു മുഖം ഇതുവരെ കണ്ടിട്ടില്ല എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് കോഹ്ലി ട്വിറ്ററില്‍ കുറിച്ചത്.ഐ പി എല്ലില്‍ സണ്‍റൈസേഴ്സ് താരമായ ടി നടരാജനാകട്ടെ രാഹുല്‍ സാറുടെ കൈയില്‍ നിന്ന് ഇന്നാരെങ്കിലും മേടിക്കുമെന്നാണ് ട്വീറ്റ് ചെയ്തത്. ബാംഗ്ലൂരിലെ ഇന്ദിരാ നഗറിൽ തനിക്ക് അപകടകാരിയായ ഒരു സുഹൃത്ത് ഉണ്ടെന്നായിരുന്നു ദ്രാവിഡിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ ഗോളിയായ ഗുർപ്രീത് സിംഗ് സന്ധു ട്വീറ്റ് ചെയ്തത്.
എന്നാലിപ്പോൾ ദ്രാവിഡ് മുമ്പും ദേഷ്യപ്പെട്ടിട്ടുണ്ടെന്നാണ് മുൻ ഇന്ത്യൻ താരവും ദ്രാവിഡിൻ്റെ സഹതാരവുമായിരുന്ന വീരേന്ദർ സേവാഗ് പറയുന്നത്. അതിന് കാരണക്കാരന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സേവാഗ്. ധോണിയുടെ തുടക്കകാലത്തെ പാകിസ്ഥാന്‍ പര്യടനത്തിലെ സംഭവമാണ് സേവാഗ് വിവരിക്കുന്നത്. ''പാകിസ്ഥാന്‍ പര്യടനത്തിടെയായിരുന്നു സംഭവം. ധോണി അന്ന് തുടക്കകാരനാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന ധോണി പാകിസ്താനെതിരെയുള്ള ഒരു മത്സരത്തിൽ പോയിന്റില്‍ നിൽക്കുകയായിരുന്ന ഫീൽഡർക്ക് ക്യാച്ച് നല്‍കി മടങ്ങി. ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ ധോണിയോട് ദ്രാവിഡ് കയര്‍ത്ത് സംസാരിച്ചു. 'ഈ രീതിയിലാണോ കളിക്കുന്നത്. നീ മത്സരം ഫിനിഷ് ചെയ്യണമായിരുന്നു.' എന്ന് ദ്രാവിഡ് ധോണിയോട് പറഞ്ഞു.
അടുത്ത മത്സരത്തിൽ ധോണി ശാന്തതയോടെയാണ് കളിച്ചത്. വലിയ ഷോട്ടുകളൊന്നും ധോണിയുടെ ബാറ്റില്‍ നിന്നുണ്ടായില്ല. അതിനെ കുറിച്ച് ഞാന്‍ ധോണിയോട് സംസാരിച്ചു. അന്ന് ധോണി പറഞ്ഞത് ദ്രാവിഡില്‍ നിന്ന് വഴക്ക് കേള്‍ക്കാതിരിക്കാനാണെന്നാണ്. വലിയ ഷോട്ടുകളില്ലാതെ മത്സരം അവസാനിപ്പിച്ചോളാമെന്നും ധോണി പറഞ്ഞു.'' സേവാഗ് പറഞ്ഞു.
"കളിക്കിടയിൽ ഒരുവട്ടം എനിക്കും ദ്രാവിഡിൻ്റെ കയ്യിൽ നിന്നും ചീത്ത കേട്ടിട്ടുണ്ട്. എന്നാൽ മൊത്തം ഇംഗ്ലീഷിൽ ആയിരുന്നത് കൊണ്ട് പകുതിയും എനിക്ക് മനിസ്സലായില്ല" - സേവാഗ് കൂട്ടിച്ചേർത്തു.
Summary: Dravid has got angry earlier too, the victim was Dhoni; Virendar Sewag recollects the incident.