കേരള ബ്ലാസ്റ്റർഴ്സ് ടീം ബസിന്റെ സുരക്ഷയിൽ ഗുരുതര വീഴ്ച സംഭവിച്ചതായാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. പരിശീലന ഗ്രൗണ്ടായ പനമ്പള്ളിയിൽ ബസ് എത്തിയപ്പോഴാണ് കാക്കനാട് നിന്നുള്ള മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ബസ് വിശദമായി പരിശോധിച്ചത്.
കൂറ്റൻ പരസ്യ സ്റ്റിക്കറിന് പുറമെ മറ്റ് അഞ്ച് നിയമലംഘനങ്ങൾ കൂടി അധികൃതർ കണ്ടെത്തി.
ബസ്സിന്‍റെ പുറക് വശത്തെ അകത്തെയും പുറത്തെയും ടയറുകൾ തേഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഡ്രൈവറുടെ ഭാഗത്തെ റിയർ വ്യു മിറർ പൊട്ടിയ നിലയിലായിരുന്നു. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റത്തിന്‍റെ കാലാവധി കഴിഞ്ഞിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്സിൽ ആവശ്യമായ മരുന്നുകൾ ഉണ്ടായില്ല എന്നതടക്കമുള്ള നിയമലംഘനമാണ് കണ്ടെത്തിയത്. തുടർന്നാണ് ബസ്സിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥർ സസ്പെന്‍ഡ് ചെയ്തത്.
advertisement
ഇനി വാഹനം റോഡിൽ ഉപയോഗിക്കാൻ 14 ദിവസത്തിനകം നിയമലംഘനങ്ങൾ പരിഹരിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുനഃസ്ഥാപിച്ചാൽ മാത്രമേ സാധ്യമാകുകയുള്ളൂ. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളിലെ സ്റ്റിക്കറുകൾ അടക്കം നീക്കാൻ മോട്ടോർ വാഹനവകുപ്പ് നടപടി എടുത്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സി ടീം ബസ്സിനും ശനിയാഴ്ച നോട്ടീസ് നൽകുകയും ഉടമയോട് കാക്കനാട് ആർ.ടി.ഒ. ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ സ്റ്റിക്കർ ഇതുവരെ നീക്കാൻ ഉടമ തയ്യാറയില്ല. തുടർന്നാണ് ഇന്ന് പരിശോധന നടത്തി ഫിറ്റ്നസ് സസ്പെൻഡ് ചെയ്തത്.