"അർജന്റീനയുടെ അടുത്ത മത്സരങ്ങൾ നവംബർ 10 നും 19നും ഇടയിലാണ്. ഇന്ത്യയിലെ മത്സരം പരാജയപ്പെട്ടു. അംഗോളയ്‌ക്കെതിരായ മത്സരം ഉറപ്പിച്ചു. അടുത്ത പര്യടനത്തിൽ ചില സ്ഥിരാംഗങ്ങളെ ഉൾപ്പെടുത്തില്ല, സ്കലോണി പരീക്ഷണം തുടരും," ഇങ്ങനെയായിരുന്നു ഗാസ്റ്റൺ എഡൂളിന്റെഎക്സ് പോസ്റ്റ്. ഇന്ത്യയിലെ പദ്ധതി ഉപേക്ഷിക്കുകയോ റദ്ദാക്കുകയോ ചെയ്തുവെന്നാണ് പോസ്റ്റിൽ പറയുന്നത്.
2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് വിജയവേളയിൽ, അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെ കവർ ചെയ്തതിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർന്ന മാധ്യമ പ്രവർത്തനാണ് ഗാസ്റ്റൺ എഡുൽ. ഖത്തർ ലോകകപ്പ് വിജയാഘോഷ വേളയിൽ ടീമിനെയും ക്യാപ്റ്റൻ ലയണൽ മെസ്സിയെയും ഡ്രസിംഗ് റൂമിലെത്തി നേരിട്ട് കണ്ട് അവരുമായി സംവദിച്ചാണ് എഡുൽ വിജയം റിപ്പോർട്ട് ചെയ്തത്.
advertisement
നവംബറിൽ ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് മുന്നോടിയായി കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കവെയാണ് അർജന്റീനയുടെ ഇന്ത്യയിലെ മത്സരങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടക്കുമോ എന്ന ആശങ്ക അർജന്റീനിയൻ പത്രപ്രവർത്തകൻ പങ്കുവച്ചത്. 70 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് സ്റ്റേഡിയത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. നവംബർ 17 ന് നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ഒരു മാസത്തേക്ക് സ്റ്റേഡിയത്തിലും പരിസരത്തുമുള്ള കടകൾ അടച്ചിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന അർജന്റീനയുടെ സൗഹൃദ മത്സരത്തിന് മുമ്പ് കലൂർ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് പരിഷ്കരിക്കുമെന്നാണ് സ്പോൺസറായ റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ പറഞ്ഞത്.
അർജന്റീനയോടേറ്റുമുട്ടാൻ പറ്റിയ കരുത്തുള്ള ഒരു ടീം കേരളത്തിൽ എത്തുമെന്ന് സ്പോൺസർമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗാഫർ ലയണൽ സ്കലോണിയും ക്യാപ്റ്റൻ മെസ്സിയും മറ്റ് 16 ലോകകപ്പ് ജേതാക്കളോടൊപ്പം വരുമെന്നാണ് പ്രതീക്ഷ. എമിലിയാനോ മാർട്ടിനെസ്, അലക്‌സിസ് മാക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, നിക്കോളാസ് ഒട്ടമെൻഡി, ജൂലിയൻ അൽവാരെസ് എന്നിവരും എത്തുമെന്നാണ് അറിയിച്ചിരുന്നത്.