ഞായറാഴ്ച ഇന്ത്യയിലെ കായിക പ്രേമികൾക്ക് മറക്കാനാകാത്ത ഒരു ദിവസമായിരുന്നു. 2011ൽ ഇന്ത്യ ലോകകപ്പ് നേടിയ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഫുട്ബോളിന്റെ മിശിഹയും ക്രിക്കറ്റിന്റെ ദൈവവും ഒരുമിച്ച് ഒറ്റ ഫ്രെയ്മിൽ പ്രത്യക്ഷപ്പെട്ടു. 'ഗോട്ട് ഇന്ത്യ ടൂർ 2025' ന്റെ ഭാഗമായി മുംബെയിൽ നടന്ന പരിപാടിയിലാണ് അർജന്റീനിയൻ ഇതിഹാസ താരം ലയണൽ മെസിയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും കണ്ടുമുട്ടിയത്. രണ്ട് ലോകകപ്പ് ജേതാക്കളുടെ കണ്ടുമുട്ടൽ ഇന്ത്യൻ കായിക പ്രേമികൾക്ക് അവിസ്മരണീയമായ ഒരു നിമിഷമാണ് സമ്മാനിച്ചത്. സ്റ്റേഡിയത്തിൽ തിടിച്ചു കൂടിയ ആരാധകർ മെസിയുടെയും സച്ചിന്റെയും പേരുകൾ ആവേശത്തിൽ ഉറക്കെ വിളിച്ചു പറഞ്ഞു. മെസ്സിക്കും ലൂയിസ് സുവാരസിനും റോഡ്രിഗോ ഡി പോളിനും ആവേശകരമായ സ്വീകരണമായിരുന്നു മുംബൈ ഒരുക്കിയത്.
advertisement
പരിപാടിയൽ 2011 ലെ ലോകകപ്പിലെ തന്റെ 10-ാം നമ്പർ ഇന്ത്യൻ ജേഴ്‌സി സച്ചിൻ മെസ്സിക്ക് കൈമാറി. പകരമായി മെസ്സി 2022ലെ ഫിഫ ലോകകപ്പ് പന്ത് സച്ചിന് സമ്മാനിച്ചു. പരിപാടിയിൽ ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസവും എക്കാലത്തെയും മികച്ച ഗോൾ സ്‌കോററുമായ ഇന്ത്യൻ സ്‌ട്രൈക്കർ സുനിൽ ഛേത്രിയുമായും മെസി സംസാരിക്കുകയും ജെഴ്സി നൽകുകയും ചെയ്തു.
അതേസമയം, കൊൽക്കത്തയിലെ പാഠമുൾക്കൊണ്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കർശനമായ സുരക്ഷാ സംവിധാനങ്ങളാണ് മുംബൈയിൽ ഒരുക്കിയത്. വേദികൾക്കുള്ളിൽ വാട്ടർ ബോട്ടിലുകൾ, ലോഹ വസ്തുക്കൾ, നാണയങ്ങൾ എന്നിവ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള കർശന സുരക്ഷാ ക്രമീകരണങ്ങൾ മുംബൈ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ വാച്ച് ടവറുകളും സ്ഥാപിച്ചിച്ചിരുന്നു.
മെസ്സിയുടെ സന്ദർശന വേളയിൽ സ്റ്റേഡിയങ്ങൾക്ക് സമീപം വൻ ജനക്കൂട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച്, സിറ്റി പോലീസ് സേന രണ്ട് വേദികളിലും പരിസരത്തുമായി 2,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.കൊൽക്കത്തയിൽ നിലനിന്നിരുന്ന അരാജകത്വവും സുരക്ഷാ വീഴ്ചയും കണക്കിലെടുത്ത്, ബ്രാബോൺ, വാങ്കഡെ സ്റ്റേഡിയങ്ങളിൽ ലോകകപ്പ് നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയതെന്ന് പോലീസ് പറഞ്ഞു.
