ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് എ മത്സരം നടക്കേണ്ടത്. 2026-ലെ ലോകകപ്പിൽ പങ്കെടുക്കാൻ പാക് ക്രിക്കറ്റ് ടീമിന് അനുമതി നൽകുന്നുണ്ടെങ്കിലും ഫെബ്രുവരി 15-ന് ഇന്ത്യക്കെതിരെ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ ടീം കളത്തിലിറങ്ങില്ലെന്ന് പാകിസ്ഥാൻ സർക്കാർ ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ (PCB) കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് റൈവ്സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ നടപടിക്ക് ഐസിസി പാകിസ്ഥാനെ ശിക്ഷിക്കുമെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അവരെ വിലക്കാൻ സാധ്യതയുണ്ടെന്നും വിവിധ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഐസിസി ബോർഡ് യോഗം ചൊവ്വാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയിൽ നടന്നേക്കും. ലോക ക്രിക്കറ്റിന്റെ വിശാലമായ താത്പര്യങ്ങളെ പാകിസ്ഥാൻ അവഗണിക്കുകയാണെന്നും, അവരുടെ ഈ നീക്കം 'ആത്മഹത്യാപരം' ആണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
advertisement
കൊളംബോയിൽ നടക്കുന്ന ഇന്ത്യക്കെതിരായ ഗ്രൂപ്പ് എ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇതുവരെ ഔദ്യോഗികമായി ഐസിസിയെ അറിയിച്ചിട്ടില്ലെന്നാണ് ദൈനിക് ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഈ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിക്കാൻ സാധ്യതയുള്ള ഐസിസി വരാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാനെ പുറത്താക്കിയേക്കാം.
പാകിസ്ഥാനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ ഉഗാണ്ടയാകും അവർക്ക് പകരക്കാരായി എത്തുക. ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാനെ ഐസിസി അനുവദിച്ചാൽ പോലും കടുത്ത ഉപരോധങ്ങൾ അവർ നേരിടേണ്ടി വരും. അംഗരാജ്യങ്ങൾ പാകിസ്ഥാനുമായി ഉഭയകക്ഷി പരമ്പരകൾ കളിക്കുന്നത് ഐസിസി തടഞ്ഞേക്കാം. കൂടാതെ, പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) വിദേശ താരങ്ങൾ പങ്കെടുക്കുന്നതിനും വിലക്ക് വരാൻ സാധ്യതയുണ്ട്. ഇതിനെല്ലാം പുറമെ, മത്സരം ഉപേക്ഷിക്കുന്നത് വഴി ബ്രോഡ്കാസ്റ്റർമാർക്ക് ഉണ്ടാകുന്ന ഏകദേശം 200 കോടി രൂപയുടെ നഷ്ടം നികത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വലിയൊരു തുക പിഴയായി നൽകേണ്ടി വരും
