രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി കരുതലോടെയാണ് രാഹുലും രോഹിത്തും തുടങ്ങിയത്. വിക്കറ്റ് കളയാതെ ഇംഗ്ലണ്ടിന്‍റെ ലീഡ് പരമാവധി കുറച്ച് കൊണ്ടുവരിക എന്നതിനാണ് ഇരുവരും ശ്രമിച്ചത്. ബാറ്റിങ്ങിന് അനുകൂലമായി വിക്കറ്റും മാറിയതോടെ കാര്യമായ വെല്ലുവിളികൾ ഉയർത്താൻ ഇംഗ്ലണ്ട് ബൗളർമാർക്കും കഴിയാതിരുന്നതോടെ ഇന്ത്യയുടെ സ്കോർബോർഡിലേക്ക് റൺസ് വരാൻ തുടങ്ങി. ഇതിനിടയിൽ ആന്‍ഡേഴ്സന്‍റെ പന്തില്‍ റോറി ബേണ്‍സ് രോഹിത് ശര്‍മയെ കൈവിട്ട് സഹായിച്ചത് ഇന്ത്യക്ക് അനുഗ്രഹമാവുകയും ചെയ്തു.
നേരത്തെ, ഇന്ത്യയെ 191ന് പുറത്താക്കിയ ശേഷം മൂന്നിന് 53 എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. തലേന്നത്തെ സ്‌കോറിൽ നിന്ന് ഇംഗ്ലണ്ട് അവരുടെ സ്കോർബോർഡിലേക്ക് പത്ത് റണ്‍സ് ചേർക്കുമ്പോഴേക്കും നൈറ്റ്വാച്ച്മാന് ക്രെയ്ഗ് ഓവര്‍ട്ടണിനെയും (1) ഡേവിഡ് മലാനെയും (31) മടക്കി ഉമേഷ് യാദവ് ഇംഗ്ലണ്ടിനെ അഞ്ചിന് 62 എന്ന നിലയിലേക്ക് തള്ളിയിട്ടു.
advertisement
ഇതോടെ ലീഡ് നേടാം എന്ന ആത്മവിശ്വാസം ഇന്ത്യക്ക് വന്നു. എന്നാൽ ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് ആറാം വിക്കറ്റിൽ ഒലി പോപ്പും ബെയർസ്റ്റോയും ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. പരമ്പരയിൽ ആദ്യമായി ലഭിച്ച അവസരം മുതലാക്കിയ പോപ്പ് മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. താരത്തിന് മികച്ച പിന്തുണ നൽകി ബെയർസ്റ്റോയും നിന്നതോടെ ഇംഗ്ലണ്ട് സ്കോർബോർഡ് മുന്നോട്ട് ചലിച്ചു. ഒടുവില്‍ ബെയര്‍സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജാണ് കൂട്ടുകെട്ട് പൊളിച്ചത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 91 റൺസാണ് നേടിയത്. 77 പന്തിൽ 37 റൺസുമായാണ് ബെയർസ്‌റ്റോ പുറത്തായത്.
ബെയര്‍സ്റ്റോ മടങ്ങിയശേഷം മൊയീന്‍ അലിയെയും ക്രിസ് വോക്സിനെയും കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന പോപ്പ് ഇംഗ്ലണ്ടിനെ 250ല്‍ എത്തിച്ചാണ് മടങ്ങിയത്. പോപ്പ് മടങ്ങിയശേഷം തകര്‍ത്തടിച്ച വോക്സ് ഇംഗ്ലണ്ടിന്‍റെ ലീഡ് 100ന് അടുത്തെത്തിച്ചു. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ വോക്സ് റണ്ണൗട്ടയാതോടെയാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം 60 പന്തിൽ നിന്നും 50 റൺസ് നേടി. ജെയിംസ് ആൻഡേഴ്സൺ (1) പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ബൗളിങ്ങിൽ ഉമേഷ് യാദവ് മൂന്ന്, ജഡേജ, ബുംറ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
