ഉച്ചഭക്ഷണത്തിന് ശേഷം രണ്ടാം സെഷനിലെ കളി ആരംഭിക്കുന്നതിനായി ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ജേഴ്‌സിയില്‍ ജാര്‍വോ (Jarvo) എന്ന് പേരെഴുതിയ വ്യക്തി ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നത്.
ടീം ഇന്ത്യയുടെ ജേഴ്സിയില്‍ വന്ന ഇയാളെ താരങ്ങള്‍ക്ക് പോലും ആദ്യം പിടികിട്ടിയില്ല. എന്നാല്‍ കുപ്പായത്തിന് പിന്നില്‍ ജാർവോ എന്ന് പേരെഴുതിയിട്ടുള്ള കാണിയെ സ്റ്റേഡിയത്തിലെ ക്യാമറകള്‍ പിടികൂടി. ഉടന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഗ്രൗണ്ടിലെത്തി ഇയാളെ തിരിച്ചുവിടാന്‍ ശ്രമിച്ചു. ഇതേ തുടർന്ന് ഉണ്ടായ രംഗങ്ങൾ കണ്ട് ഇന്ത്യൻ കളിക്കാർ മാത്രമല്ല മത്സരത്തിന്റെ കമന്ററി പറയുകയായിരുന്നു കമന്‍റേറ്റർമാരെ വരെ ചിരിപ്പിച്ചു. ഇയാളെ സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് ബലമായി ഗ്രൗണ്ടിൽ നിന്നും പിടിച്ചു കൊണ്ടുപോവുകയായിരുന്നു. എങ്കിലും ഈ ആരാധകന്റെ പ്രവർത്തി നിമിഷം നേരം കൊണ്ട് വൈറൽ ആവുകയായിരുന്നു.
advertisement
ഏതായാലും ലോർഡ്‌സ് ടെസ്റ്റിലെ മൂന്നാം ദിനം നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറിയ ആരാധകന്റെ പ്രവർത്തി കണ്ടിന്നുന്നവരിൽ ചിരി പടർത്തിയതാണ് ഒരു രംഗമെങ്കിൽ മറ്റേത് അല്പം ഗൗരവസ്വഭാവമുള്ളതായിരുന്നു.
മത്സരം കാണാനെത്തിയ ഇംഗ്ലണ്ട് ആരാധകരിൽ ഒരു സംഘം ഇന്ത്യൻ താരമായ രാഹുലിന് നേരെ വൈൻ കോർക്കുകൾ എറിഞ്ഞതായിരുന്നു സംഭവം. ഇംഗ്ലണ്ട് ആരാധകരുടെ പ്രവർത്തിയിൽ അതൃപ്തി രേഖപ്പെടുത്തി രാഹുലും കോഹ്‌ലിയും മറ്റ് ഇന്ത്യൻ താരങ്ങളും കളി നിയന്ത്രിച്ചിരുന്ന അമ്പയർമാരായ മൈക്കൽ ഗോയിനെയും റിച്ചാർഡ് ഇല്ലിങ്വർത്തിനെയും സമീപിച്ചതിനെ തുടർന്ന് കളി അല്പനേരത്തേക്ക് നിർത്തിവെച്ചിരുന്നു.
അതേസമയം ലോർഡ്‍സ് ടെസ്റ്റില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കിക്കൊണ്ട് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന് തകര്‍പ്പന്‍ സെഞ്ചുറി. പരമ്പരയിലെ തുടർച്ചയായ രണ്ടാം ടെസ്റ്റിലും മൂന്നക്കം കണ്ട റൂട്ട് 200 പന്തില്‍ 22-ാം ടെസ്റ്റ് സെഞ്ചുറിയുമായി ഇംഗ്ലണ്ട് ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‍കോറായ 364 റണ്‍സ് പിന്തുടരുന്ന ആതിഥേയർ മൂന്നാം ദിനത്തിലെ അവസാന സെഷൻ പുരോഗമിക്കുമ്പോൾ രണ്ട് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യൻ സ്കോറിന് ആറ് റൺസ് മാത്രം പുറകിലാണ്. 160 റൺസുമായി ബാറ്റിംഗ് തുടരുന്ന റൂട്ടിനൊപ്പം മാർക്ക് വുഡാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി സിറാജ് നാലും ഇഷാന്ത് ശർമ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.