നേരത്തെ ഇന്ത്യൻ ക്യാമ്പിലെ സപ്പോർട്ട് സ്റ്റാഫിൽ ഒരാൾക്ക് കൂടി കോവിഡ് പിടിപെട്ടതോടെയാണ് മുഴുവൻ ഇന്ത്യൻ താരങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സപ്പോർട്ട് സ്റ്റാഫിലെ അംഗമായ ജൂനിയര്‍ ഫിസിയോ ആയ യോഗേഷ് പാര്‍മറിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ സംഘം ഇന്നലത്തെ പരിശീലനം ഉപേക്ഷിച്ചിരുന്നു. തുടർന്ന് പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം താരങ്ങളോട് ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അവരുടെ റൂമുകളിൽ തന്നെ തുടരാനും നിർദേശം നൽകിയിരുന്നു.
ഇന്ത്യൻ ക്യാമ്പിൽ ഭീഷണി ഉയർത്തുന്ന കോവിഡ് ആദ്യം സ്ഥിരീകരിച്ചത് ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്ക് ആയിരുന്നു. ഇംഗ്ലണ്ടിന് എതിരെ 157 റൺസിന്റെ വിജയുവുമായി ഇന്ത്യ തിളങ്ങിയ ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തിലാണ് രവി ശാസ്ത്രിയുടെ കോവിഡ് ബാധ ബിസിസിഐ സ്ഥിരീകരിച്ചത്. പിന്നാലെ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് ബാധ കണ്ടെത്തിയിരുന്നു. ഇവർക്കൊപ്പം അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ടീം ഫിസിയോ നിതിന്‍ പട്ടേലിന് കോവിഡ് ബാധ ഇല്ലെങ്കിലും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. ഇവരെല്ലാവരും ഓവലിൽ ഐസൊലേഷനിൽ തുടരുകയാണ്.
advertisement
ഓവൽ ടെസ്റ്റ് ജയിച്ച് പരമ്പരയിൽ 2-1ന് മുന്നിലെത്തിയ ഇന്ത്യ 2007ന് ശേഷം ഇംഗ്ലണ്ട് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര ജയത്തിനായാണ് കാത്തിരിക്കുന്നത്. പരമ്പരയിൽ മുന്നിലാണെന്ന ആത്മവിശ്വാസം ഇന്ത്യക്ക് തുണയായുണ്ടെങ്കിലും മാഞ്ചസ്റ്ററിൽ ഇന്ത്യയുടെ റെക്കോർഡ് അത്ര മികച്ചതല്ല എന്നത് വിരാട് കോഹ്‌ലിക്കും സംഘത്തിനും അത്ര സന്തോഷം നൽകുന്ന കാര്യമല്ല.
മത്സരം 3:30ന് ആരംഭിക്കും. സോണി ചാനലുകളിൽ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
ഇന്ത്യൻ താരങ്ങളുടെ നെഗറ്റീവ് ഫലം മാഞ്ചസ്റ്റർ ടെസ്റ്റിന് പുറമെ ഐ പി എല്ലിനായി കാത്തിരിക്കുന്ന ആരാധകർക്കും സന്തോഷവാർത്തയാണ്. ഇതിൽ ഏതെങ്കിലും താരത്തിന്റെ ഫലം പോസിറ്റീവ് ആയിരുന്നെങ്കിൽ അത് ഇന്ന് ആരംഭിക്കുന്ന മാഞ്ചസ്റ്റർ ടെസ്റ്റിനെ മാത്രമല്ല, ഇംഗ്ലണ്ട് പരമ്പരയ്ക്ക് അഞ്ച് ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഐ പി എല്ലിന്റെ രണ്ടാം പാദത്തെയും ബാധിക്കുമായിരുന്നു. അങ്ങനെ വന്നാൽ നിലവിലെ തീരുമാന പ്രകാരം ഐ പി എല്ലിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ താരങ്ങൾക്ക് സെപ്റ്റംബർ 15ന് ദുബായിലേക്ക് തിരിക്കാൻ കഴിയാതെ വരുമായിരുന്നു. ഇന്ത്യൻ താരങ്ങൾ എല്ലാവരും നെഗറ്റീവ് ആയതോടെ ഇത് സംബന്ധിച്ചുണ്ടായിരുന്ന ആശങ്കകളും ഒഴിഞ്ഞിരിക്കുകയാണ്.
