സ്കോർ: വെസ്റ്റിൻഡീസ് 43.5 ഓവറിൽ 176; ഇന്ത്യ 28 ഓവറിൽ 178/4
വിൻഡീസ് ഉയർത്തിയ 177 റൺസ് ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ഒന്നാം വിക്കറ്റിൽ ഇഷാൻ കിഷനൊപ്പം (36 പന്തിൽ 28) രോഹിത് ശർമ പടുത്തുയർത്തിയ 84 റൺസിന്റെ കൂട്ടുകെട്ട് മത്സരം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു. ഇരുവരും ചേർന്ന് 13.1 ഓവറിലാണ് 84 റൺസ് കൂട്ടിച്ചേർത്തത്.
അർധസെഞ്ചുറി കുറിച്ച ശേഷം രോഹിത് .അൽസാരി ജോസഫിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. രോഹിത്തിന് പകരക്കാരനായി ക്രീസിൽ എത്തിയ കോഹ്ലി തുടരെ രണ്ട് ബൗണ്ടറികൾ നേടി മികച്ച തുടക്കം നേടിയെങ്കിലും പിന്നാലെ തന്നെ അൽസാരി ജോസഫിന്റെ പന്തിൽ കെമാർ റോച്ചിന് ക്യാച്ച് നൽകി മടങ്ങിയത് ആരാധകർക്ക് നിരാശയായി. നാല് പന്തിൽ നിന്നും കേവലം എട്ട് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നീട് അടുത്തടുത്ത ഓവറുകളിലായി ഇഷാൻ കിഷനും ഋഷഭ് പന്തും(ഒൻപതു പന്തിൽ 11) പുറത്തായെങ്കിലും പിന്നീട് ക്രീസിൽ ഒന്നിച്ച സൂര്യകുമാർ യാദവും അരങ്ങേറ്റക്കാരൻ ദീപക് ഹൂഡയും ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.
advertisement
വെസ്റ്റിൻഡീസിന് വേണ്ടി ബൗളിങ്ങിൽ അൽസാരി ജോസഫ് രണ്ട് വിക്കറ്റും അകീൽ ഹൊസെയ്ൻ ഒരു വിക്കറ്റും വീഴ്ത്തി.
വിൻഡീസിനെ കറക്കി വീഴ്ത്തി ഇന്ത്യ
നേരത്തെ, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേട്ടത്തിന്റെ ആവേശത്തിൽ ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയ വെസ്റ്റിൻഡീസിനെ, സ്പിന്നർമാരുടെ ബലത്തിൽ ഇന്ത്യ എറിഞ്ഞുവീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് ബാറ്റർമാർ ഇന്ത്യയുടെ സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹലിനും (Yuzvendra Chahal) വാഷിംഗ്ടൺ സുന്ദറിനും (Washington Sundar) മുന്നിൽ ബാറ്റ് വെച്ച് കീഴടങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. 43.5 ഓവറിൽ 176 റൺസ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു. ഇരുവരും ചേർന്ന് വിൻഡീസ് നിരയിലെ ഏഴ് വിക്കറ്റുകളാണ് പിഴുതത്. ചാഹൽ നാല് വിക്കറ്റും സുന്ദർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഏകദിനത്തിൽ ഇന്ത്യക്ക് വേണ്ടി 100 വിക്കറ്റുകൾ എന്ന നേട്ടവും ചാഹൽ ഇതിനിടയിൽ സ്വന്തമാക്കി. തുടരെ വിക്കറ്റുകൾ വീണ് തകർച്ച നേരിട്ട വിൻഡീസിനെ ജേസൺ ഹോൾഡറിന്റെ അർധസെഞ്ചുറി പ്രകടനമാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. 71 പന്തിൽ 57 റൺസാണ് ഹോൾഡർ നേടിയത്.
79 റൺസ് എടുക്കുമ്പോഴേക്കും ഏഴ് വിക്കറ്റ് നഷ്‌ടമായ അവരെ എട്ടാം വിക്കറ്റിൽ ജേസൺ ഹോൾഡറും ഫാബിയൻ അലനും (43 പന്തിൽ 29) കൂടി ചേർന്നാണ് രക്ഷിച്ചെടുത്തത്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 79 റൺസാണ് വിൻഡീസ് ഇന്നിങ്സിന്റെ അടിത്തറയായത്. ഹോൾഡറും പിന്നാലെ തന്നെ ഫാബിയൻ അലനും പുറത്തായതോടെ വിൻഡീസിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. 13 റൺസ് നേടി അൽസാരി ജോസഫ് പൊരുതി നോക്കിയെങ്കിലും അധിക നേരം ക്രീസിൽ നിലയുറപ്പിക്കാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല.
ഷായ് ഹോപ് (8), ബ്രണ്ടന്‍ കിങ് (13), ഡാരെന്‍ ബ്രാവോ (18), ബ്രൂക്ക്‌സ് (12), നിക്കോളാസ് പൂരാന്‍ (18), കീറോണ്‍ പൊള്ളാര്‍ഡ് (0) എന്നീ മുൻനിര ബാറ്റർമാർക്കൊന്നും കാര്യമായ പ്രകടനം നടത്താൻ കഴിഞ്ഞില്ല. ഇന്ത്യൻ നിരയിൽ ബൗളിങ്ങിൽ ചാഹലിനും സുന്ദറിനും മികച്ച പിന്തുണ നൽകിക്കൊണ്ട് പ്രസിദ്ധ് കൃഷ്ണ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.