മാർച്ച് രണ്ടാം വാരം തുടങ്ങേണ്ട വനിത ക്രിക്കറ്റ് പരമ്പരക്കാണ് സൈനിക റിക്രൂട്ട്മെന്റ് തടസ്സമായത്. മത്സരസമയത്ത് സൈനിക റിക്രൂട്ട്മെന്റ് റാലിക്ക് സ്‌പോര്‍ട്സ് ഹബിൽ നടക്കുന്നതിനാൽ പരമ്പര നടത്താനാകില്ലെന്ന് കെ സി എ, ബി സി സി ഐയെ അറിയിച്ചു. മൽസരത്തിനുള്ള എൻ ഒ സിക്കായി കെ സി എ അധികൃതർ കളക്ടറെ സമീപിച്ചപ്പോഴാണ് ചീഫ് സെക്രട്ടറി സൈനിക റിക്രൂട്ട്മെന്റിന് അനുമതി നൽകിയ വിവരം അറിഞ്ഞത്.
മംഗലപുരം അടക്കം ജില്ലയിലെ മറ്റ് സറ്റേഡിയങ്ങൾ റിക്രൂട്ട്മെന്റിന് ഉപയോഗിക്കാമെന്നിരിക്കെയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം തെരഞ്ഞെടുത്തത്. അതേ സമയം സ്റ്റേഡിയം നടത്തിപ്പുകാരായ ഐ ആൻഡ് എൽ എഫ് എസ് സൈനിക റിക്രൂട്ട്മെന്റിന് മൈതാനം വിട്ടുകൊടുത്ത കാര്യം കെ സി എ യെ അറിയിച്ചില്ല എന്ന പരാതിയും ഉയർന്നു. മൽസരം നഷ്ടമാകാൻ ഐ ആൻഡ് എൽ എഫ് എസിന്റെ നിലപാടും കാരണയെന്ന് പരിശീലകൻ ബിജു ജോർജ് പറഞ്ഞു.
advertisement
You May Also Like- കേരളം വീണ്ടും ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരത്തിന്റെ ആവേശത്തിലേക്ക്; വനിതാ 20-20ക്ക് സാക്ഷ്യം വഹിക്കാൻ സാധ്യത
2029 വരെയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം കെ സി എ ഏറ്റെടുത്തിരിക്കുന്നത്. അതേ സമയം വനിതാ പരമ്പര നടത്താൻ ഒരു മൽസരത്തിന് 10 ലക്ഷം നൽകണമെന്ന് സ്റ്റേഡിയം നടത്തിപ്പുകാർ ആവശ്യപ്പെട്ടതായി കെ സി എ വ്യക്തമാക്കി. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായിരുന്ന സ്പോർട്സ് ഹബിൽ വലിയ കേടുപാടാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ സംഭവിച്ചത്. ഇത് മാറ്റാൻ ലക്ഷങ്ങൾ കണ്ടെത്തേണ്ട അവസ്ഥയിലാണ് കെ സി എ. ഐ ആൻഡ് എൽ എഫ് സ് നിലപാട് മാറ്റിയില്ലെങ്കിൽ കരാർ റദ്ദാക്കുന്നതടക്കമുള്ള തീരുമാനത്തിലേക്ക് പോകേണ്ടി വരുമെന്നാണ് കെ സി എ അധികൃതർ വ്യക്തമാക്കുന്നത്. അങ്ങനെയായാൽ വരാനിരിക്കുന്ന അന്താരാഷ്ട മൽസരങ്ങളും ഐ പി എല്ലും അടക്കമുള്ളവ തിരുവനന്തപുരത്തിന് നഷ്ടമാകും.
ക്വാറന്‍റീൻ ഒഴിവാക്കുന്നതിനായി എല്ലാ മല്‍സരവും ഒറ്റ വേദിയിലാക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സാധ്യത പരിഗണിച്ചത്. ബയോ ബബിൾ അടക്കമുള്ള സംവിധാനങ്ങളോടെയാകും മൽസരം നടത്തുക. എന്നാൽ കേരളത്തിലെ കോവിഡ് വ്യാപനമാണ് മൽസരത്തിനുള്ള പ്രതിസന്ധിയെന്നും നേരത്തെ ആശങ്ക ഉണ്ടായിരുന്നു.