ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ നിറവിൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം തലസ്ഥാനത്തെത്തുന്നു എന്നത് കായികപ്രേമികൾക്ക് ഇരട്ടി മധുരമാകും. വിശാഖപട്ടണത്തെ ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം ഡിസംബർ 24-ന് ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തിച്ചേരും. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം ചൂടിയ ശേഷം ഹർമൻപ്രീത് കൗറും സംഘവും ആദ്യമായി കളത്തിലിറങ്ങുന്ന പരമ്പരയാണിത് എന്ന പ്രത്യേകതയുമുണ്ട്.
ലോകജേതാക്കൾക്ക് ആതിഥ്യമരുളാൻ ലഭിച്ച അവസരം കെ.സി.എയുടെ സംഘാടനമികവിനുള്ള അംഗീകാരമാണെന്ന് കെസിഎ പ്രസിഡണ്ടും ഇന്ത്യൻ വിമൻ ലീഗ് ചെയർമാൻ കൂടിയായ ജയേഷ് ജോർജ്ജ് പറഞ്ഞു. ഈ പരമ്പര കേരളത്തിലെ വനിതാ ക്രിക്കറ്റിന് വലിയൊരു ഉണർവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
മത്സരങ്ങൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഗ്രീൻഫീൽഡിൽ ഒരുക്കുന്നതെന്ന് സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. ലോകചാമ്പ്യന്മാരുടെ പ്രകടനം കാണുവാൻ കായികപ്രേമികൾ ഗ്യാലറിയിലേക്ക് ഒഴുകിയെത്തുമെന്ന് ഉറപ്പാണെന്നും വരും വർഷങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
