നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 474 റണ്‍സ് നേടി പുറത്തായിരുന്നു. രണ്ടാം ദിനം 6ന് 311 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസിനായി സ്റ്റീവ് സ്മിത്തും പാറ്റ് കമ്മിന്‍സും വേഗം സ്‌കോറുയര്‍ത്തി. പിന്നാലെ സ്മിത്ത് സെഞ്ചുറി നേടി. താരത്തിന്റെ 34-ാമത് ടെസ്റ്റ് സെഞ്ചുറിയും മെല്‍ബണിലെ അഞ്ചാം സെഞ്ചുറിയുമാണിത്. ടീം സ്‌കോര്‍ 400 കടന്നതിന് പിന്നാലെ കമ്മിന്‍സിന്റെ വിക്കറ്റ് നഷ്ടമായി. 49 റൺസിനാണ് കമ്മിന്‍സിനെ ജഡേജ പുറത്താക്കിയത്. 140 റണ്‍സെടുത്ത സ്മിത്തിനെ ആകാശ് ദീപ് പുറത്താക്കി. സ്റ്റാര്‍ക്ക്(15), ലിയോണ്‍(13) എന്നിവങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.
advertisement
ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ആറുവിക്കറ്റിന് 311 റണ്‍സാണ് ഓസീസെടുത്തത്. അരങ്ങേറ്റക്കാരന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് (60), സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (57), മാര്‍നെസ് ലബുഷെയ്ന്‍ (72), സ്റ്റീവന്‍ സ്മിത്ത് എന്നിവരാണ് ടീമിനെ മികച്ചനിലയിലേക്ക് നയിച്ചത്. ചരിത്രം കുറിച്ച് അരങ്ങേറിയ ഓസീസ് ഓപ്പണര്‍ സാം കോണ്‍സ്റ്റാസാണ് ആദ്യദിനത്തിലെ താരം. 19 വര്‍ഷവും 85 ദിവസവും പ്രായമുള്ളപ്പോള്‍ കളിക്കാനിറങ്ങിയ ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ പ്രായംകുറഞ്ഞ ഓപ്പണറെന്ന റെക്കോഡ് താരം സ്വന്തമാക്കി.
അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ചുറി നേടിയത് മാത്രമല്ല ജസ്പ്രീത് ബുംറയെ മനോഹര ഷോട്ടുകളിലൂടെ രണ്ടുതവണ സിക്സിനു പറത്തിയതാണ് ഓസീസ് താരത്തെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തിച്ചത്. 65 പന്തില്‍ രണ്ടു സിക്സും ആറു ഫോറും സഹിതമാണ് 60 റണ്‍സ് നേടിയത്. ഒടുവില്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങിയാണ് താരം പുറത്തായത്.