171 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതമാണ് റെഡ്ഡി കന്നി സെഞ്ചുറി കുറിച്ചത്. അവസാനം ഒരറ്റത്ത് വിക്കറ്റുകൾ കൊഴിഞ്ഞത് റെഡ്ഡിയുടെ സെഞ്ചുറി നഷ്ടമാക്കുമെന്ന ആശങ്ക ഉയർത്തിയെങ്കിലും, മുഹമ്മദ് സിറാജിനെ സാക്ഷിനിർത്തി സ്കോട് ബോളണ്ടിനെതിരെ ഫോറടിച്ചാണ് താരം സെഞ്ചുറി തികച്ചത്.
ഋഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17), വാഷിങ്ടൻ സുന്ദർ (50), ജസ്പ്രീത് ബുമ്ര (0) എന്നിവരാണ് ഇന്ന് പുറത്തായ ഇന്ത്യൻ താരങ്ങൾ. 146 പന്തിൽ ഒരേയൊരു ഫോർ സഹിതമാണ് വാഷിങ്ടൻ സുന്ദർ അർധസെഞ്ചറി പൂർത്തിയാക്കിയത്. നേഥൻ ലയണിന് വിക്കറ്റ് സമ്മാനിച്ചാണ് സുന്ദർ പുറത്തായത്.
advertisement
ഫോളോ ഓൺ ഭീഷണി നേരിട്ട ഇന്ത്യയെ, എട്ടാം വിക്കറ്റിൽ തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുമായാണ് നിതീഷ് റെഡ്ഡി - വാഷിങ്ടൻ സുന്ദർ സഖ്യം കരകയറ്റിയത്. 285 പന്തുകൾ നേരിട്ട റെഡ്ഡി - സുന്ദർ സഖ്യം 127 റൺസാണ് കൂട്ടിച്ചേർത്തത്. വിരാട് കോഹ്ലി - യശസ്വി ജയ്സ്വാൾ സഖ്യത്തിനു ശേഷം ഇന്ത്യൻ ഇന്നിങ്സിൽ സെഞ്ചുറി കൂട്ടുകെട്ടു പടുത്തുയർത്തുന്ന രണ്ടാമത്തെ സഖ്യം കൂടിയാണ് ഇവരുടേത്.
ഓസീസ് മണ്ണിൽ ഇന്ത്യയുടെ ഉയർന്ന രണ്ടാമത്തെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടു കൂടിയാണിത്. മുന്നിലുള്ളത് 2008ൽ സിഡ്നിയിൽ 129 റൺസ് നേടിയ സച്ചിൻ - ഹർഭജൻ സഖ്യം മാത്രം. ഓസ്ട്രേലിയൻ മണ്ണിൽ എട്ടാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങുന്ന ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡും നിതീഷ് റെഡ്ഡിയുടെ പേരിലായി.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, വിശ്വസ്തരായ ഋഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ആദ്യ സെഷനിൽ നഷ്ടമായത്. 37 പന്തുകൾ നേരിട്ട പന്ത് മൂന്നു ഫോറുകളോടെയാണ് 28 റൺസെടുത്തത്. രവീന്ദ്ര ജഡേജ 51 പന്തിൽ മൂന്നു ഫോറുകളോടെ 17 റൺസുമെടുത്തു.
ഓസീസ് നിരയിൽ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി കമിൻസ്, ബോളണ്ട് എന്നിവരാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽ. നേഥൻ ലയണിന് രണ്ടു വിക്കറ്റും ലഭിച്ചു.