ക്രിക്കറ്റിന്റെ തറവാട്ട് മുറ്റം എന്നറിയപ്പെടുന്ന ലോർഡ്‌സ് മൈതാനത്ത് സെഞ്ചുറി സ്വന്തമാക്കിയ രാഹുൽ അവിടത്തെ ഹോണേഴ്‌സ് ബോർഡിലും ഇടം നേടി. ലോർഡ്‌സിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ ഈ പട്ടികയിൽ ഇടം നേടും. ഇന്നലെ സെഞ്ചുറി നേടിയതോടെ ലോക ക്രിക്കറ്റിലെ പല മഹാരഥന്മാർക്കൊപ്പമാണ് രാഹുൽ തന്റെ പേര് എഴുതി ചേർത്തിരിക്കുന്നത്. ബാറ്റിങ്ങിൽ സെഞ്ചുറിയും ബൗളിങ്ങിൽ അഞ്ച് വിക്കറ്റ് നേടുന്ന താരങ്ങളുടെ പേരുകളാണ് ലോർഡ്‌സ് ഹോണേഴ്‌സ് ബോർഡിൽ എഴുതി ചേർക്കുക.
advertisement
രണ്ടാം ടെസ്റ്റിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ രാഹുലിന്റെയും രോഹിത്തിന്റെയും പ്രകടനങ്ങളുടെ മികവിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 276 റൺസ് നേടിയിട്ടുണ്ട്. 127 റൺസ് നേടിയ രാഹുലിനൊപ്പം ഒരു റൺ നേടിയ അജിങ്ക്യ രഹാനെയാണ് ക്രീസിലുള്ളത്. 83 റൺസ് നേടിയ ഓപ്പണർ രോഹിത് ശർമ, ഒമ്പത് റൺസ് നേടിയ ചേതേശ്വർ പുജാര, 42 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യ ദിനത്തിൽ നഷ്ടമായത്.
ഇന്നലത്തെ സെഞ്ചുറി പ്രകടനത്തോടെ ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറെന്ന അപൂർവ്വനേട്ടവും രാഹുലിനെ തേടിയെത്തിരുന്നു. 31 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ടീമിലെ ഒരു ഓപ്പണർ ലോർഡ്‌സിൽ സെഞ്ചുറി നേടുന്നത്. ഇതിനുമുൻപ് 1990 ൽ നിലവിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിയും 1952 ൽ വിനൂ മങ്കാദുമാണ് ലോർഡ്സിൽ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുള്ളത്.
അതേസമയം, ലോർഡ്‌സിൽ സെഞ്ചുറി നേടുന്ന പത്താമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് കെ എൽ രാഹുൽ. വിനൂ മങ്കാദ്, ദിലിപ് വെങ്സർക്കാർ, ഗുണ്ടപ്പ വിശ്വനാഥ്, രവി ശാസ്ത്രി, മുഹമ്മദ് അസറുദീൻ, സൗരവ് ഗാംഗുലി, അജിത് അഗാർക്കർ, രാഹുൽ ദ്രാവിഡ്, അജിങ്ക്യ രഹാനെ എന്നിവരാണ് രാഹുലിന് മുൻപ് ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുള്ള മറ്റ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ.
ക്രിക്കറ്റിലെ തറവാട്ട് മുറ്റത്ത് ഈ നേട്ടം കൈവരിക്കുക എന്നത് ക്രിക്കറ്റ് കളിക്കുന്ന ഏതൊരു കളിക്കാരനെയും സംബന്ധിച്ച് സ്വപ്നതുല്യമായ നേട്ടമായിരിക്കും. എന്നാൽ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ പലർക്കും ലോർഡ്‌സിലെ ഈ ഹോണേഴ്‌സ് ബോർഡിൽ അവരുടെ പേര് ചേർക്കാൻ കഴിഞ്ഞിട്ടില്ല.
ക്രിക്കറ്റിൽ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തം പേരിലാക്കിയ സച്ചിന് ഇവിടെ സെഞ്ചുറി നേടാൻ കഴിഞ്ഞിട്ടില്ല. സച്ചിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന സ്കോറിന് ഉടമയായ വിൻഡീസ് ഇതിഹാസമായ ബ്രയാൻ ലാറയ്ക്കും തന്റെ പേര് ഈ പട്ടികയിലേക്ക് ചേർക്കാൻ കഴിഞ്ഞിട്ടില്ല. ബൗളിങ്ങിൽ ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസമായ ഷെയ്ൻ വോണിനും ഇവിടത്തെ ഹോണേഴ്‌സ് ബോർഡിൽ കയറാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്‌ലിക്കും ഇതുവരെ തന്റെ പേര് ഈ ഹോണേഴ്‌സ് ബോർഡിൽ ചേർക്കാൻ കഴിഞ്ഞിട്ടില്ല.