TRENDING:

IPL 2021 | 'ക്യാച്ച് കളഞ്ഞ ആളോട് നന്ദിയുണ്ട്, വിക്കറ്റ് പോയി എന്നാണ് കരുതിയത്': ഷിംറോണ്‍ ഹെട്‌മെയര്‍

Last Updated:

ബ്രാവോ എറിഞ്ഞ 18 ആം ഓവറിലെ മൂന്നാം പന്തില്‍ ഹെട്‌മെയറിനെ പുറത്താക്കാന്‍ ചെന്നൈയ്ക്ക് അവസരം ലഭിച്ചിരുന്നുവെങ്കിലും കൃഷ്ണപ്പ ഗൗതം ക്യാച്ച് പാഴാക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്ലില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ്. ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍, ചെന്നൈയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ഒന്നാം സ്ഥാനത്ത് തിരികെയെത്തിയത്. ചെന്നൈ ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ടീം രണ്ട് പന്ത് ബാക്കി നില്‍ക്കെ മറികടന്നു.
ഷിംറോണ്‍ ഹെട്‌മെയര്‍
ഷിംറോണ്‍ ഹെട്‌മെയര്‍
advertisement

39 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് ഷിമ്രോണ്‍ ഹെട്മെയര്‍(18 പന്തില്‍ 28*) നടത്തിയ പോരാട്ടം ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായകമായി. നിര്‍ണായക സമയത്ത് ഹെട്മെയര്‍ നല്‍കിയ ക്യാച്ച് സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി എത്തിയ കൃഷ്ണപ്പ ഗൗതം കൈവിട്ടതാണ് മത്സരം ചെന്നൈയ്ക്ക് നഷ്ടമായതില്‍ ഒരു കാരണമായത്. ഇപ്പോഴിതാ തന്റെ ക്യാച്ച് വിട്ട കൃഷ്ണപ്പ ഗൗതമിനോട് നന്ദി പറഞ്ഞിരിക്കുകയാണ് ഷിമ്രോണ്‍ ഹെട്‌മെയര്‍.

'അത് ഔട്ടാകുമെന്നാണ് ഞാന്‍ കരുതിയത്. ആ ക്യാച്ച് വിട്ടയാളോട് എനിക്ക് നന്ദിയുണ്ട്. ബ്രാവോയ്‌ക്കെതിരെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചതിന്റെ എക്‌സ്പീരിയന്‍സ് എനിക്കുണ്ട്. ഫീല്‍ഡിന് അനുസരിച്ച് അവന്‍ വൈഡ് യോര്‍ക്കറുകള്‍ എറിയുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഗ്രൗണ്ടിന് നേരെ കളിക്കാനാണ് ഞാന്‍ ശ്രമിച്ചത്. രണ്ട് തവണ അത് വിജയിക്കുകയും ചെയ്തു. മത്സരങ്ങള്‍ ഞാന്‍ ഫിനിഷ് ചെയ്യേണ്ടത് ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. സഹതാരങ്ങളോട് ഇതാണെന്റെ ജോലിയെന്ന് ഞാന്‍ പറയാറുണ്ട്. എന്നെക്കൊണ്ടാകുന്ന മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കും.'- ഹെട്‌മെയര്‍ മത്സരശേഷം പറഞ്ഞു.

advertisement

ബ്രാവോ എറിഞ്ഞ 18 ആം ഓവറിലെ മൂന്നാം പന്തില്‍ ഹെട്‌മെയറിനെ പുറത്താക്കാന്‍ ചെന്നൈയ്ക്ക് അവസരം ലഭിച്ചിരുന്നുവെങ്കിലും കൃഷ്ണപ്പ ഗൗതം ക്യാച്ച് പാഴാക്കുകയായിരുന്നു. മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 136 റണ്‍സെടുത്തത്. 43 പന്തില്‍ 55 റണ്‍സെടുത്ത അമ്പാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ടീമിനായി പൃഥ്വി ഷാ തന്റെ പതിവ് ശൈലിയില്‍ തുടങ്ങി വേഗത്തില്‍ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. 12 പന്തില്‍ 18 റണ്‍സ് നേടിയ താരം പുറത്താകുമ്പോള്‍ ഡല്‍ഹി 24 റണ്‍സാണ് നേടിയത്. അവിടെ നിന്ന് ശിഖര്‍ ധവാന്‍ ദീപക് ചഹറിന്റെ ബൗളിംഗിനെ അതിര്‍ത്തി കടത്തി ഡല്‍ഹിയെ പവര്‍പ്ലേയില്‍ മികച്ച സ്‌കോറിലേക്ക് എത്തിച്ചുവെങ്കിലും ശ്രേയസ്സ് അയ്യരെ പവര്‍പ്ലേയ്ക്കുള്ളില്‍ ഡല്‍ഹിയ്ക്ക് നഷ്ടമായി.

advertisement

27 റണ്‍സ് കൂട്ടുകെട്ട് ധവാനും ശ്രേയസ്സും ചേര്‍ന്ന് നേടിയപ്പോള്‍ അതില്‍ ശ്രേയസ്സ് അയ്യരുടെ സംഭാവന വെറും 2 റണ്‍സ് ആയിരുന്നു. 20 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ശേഷം റിഷഭ് പന്തിനെയും(15) ഡല്‍ഹിയ്ക്ക് നഷ്ടമായപ്പോള്‍ ടീം 71/3 എന്ന നിലയിലേക്ക് വീണു. അരങ്ങേറ്റ താരം റിപാല്‍ പട്ടേലും, അശ്വിനും പിന്നാലെ മടങ്ങി. എന്നാല്‍ അക്സര്‍ പട്ടേലിനെ ഒരറ്റത്ത് നിര്‍ത്തി ഷിമ്രോണ്‍ ഹെട്മെയര്‍ തകര്‍ത്തടിച്ചതോടെ ഡല്‍ഹിക്ക് വീണ്ടും പ്രതീക്ഷയായി. രണ്ട് ഫോറും ഒരു സിക്സും പറത്തി ഹെട്മെയര്‍ 18 പന്തില്‍ നേടിയ 28 റണ്‍സ് ഒടുവില്‍ ഡല്‍ഹിയെ വിജയത്തിലെത്തിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021 | 'ക്യാച്ച് കളഞ്ഞ ആളോട് നന്ദിയുണ്ട്, വിക്കറ്റ് പോയി എന്നാണ് കരുതിയത്': ഷിംറോണ്‍ ഹെട്‌മെയര്‍
Open in App
Home
Video
Impact Shorts
Web Stories