മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ അക്കാദമിയിൽ ചേർന്ന് കളി തുടങ്ങിയ താരം തൻ്റെ 23-ാം വയസ്സിൽ തന്നെ 270ലധികം മത്സരങ്ങളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളത്തിലിറങ്ങിയത്. നിലവിൽ റാഷ്‌ഫോഡിന് 2023 വരെ യുണൈറ്റഡുമായി കരാർ നിലനിൽക്കുന്നുണ്ട്. ഈ സീസൺ അവസാനം താരം ക്ലബ് വിടാനുള്ള സാധ്യതകൾ ഇല്ലെങ്കിലും താരത്തെ റാഞ്ചാൻ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണ അടക്കമുള്ള യൂറോപ്പിലെ പ്രമുഖ ക്ലബുകൾ രംഗത്തുണ്ട് എന്നത് വ്യക്തമാണ്.
ദി ഗാർഡിയനുമായുള്ള അഭിമുഖത്തിനിടെ മറ്റൊരു രാജ്യത്ത് കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി അങ്ങനെ ഒരു അവസരം വന്നാൽ അത് സ്വീകരിക്കാൻ തയ്യാറാണ് എന്നായിരുന്നു മറുപടി. യുണൈറ്റഡ് കഴിഞ്ഞാൽ ഏതൊക്കെ ക്ളബ്ബുകളെയാണ് ഇഷ്‌ടം എന്ന ചോദ്യത്തിലാണ് താരം റയലിൻ്റേയും ബാഴ്‌സയുടേയും പേരുകൾ പരാമർശിച്ചത്.
advertisement
"മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞാൽ ഞാൻ റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും വലിയൊരു ആരാധകനാണ്. ഈ രണ്ടു ക്ലബുകളിലും മികച്ച താരങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് എന്നതിന് പുറമെ വളരെ മനോഹരമായ ഫുട്ബോളാണ് ഇരുവരും കാഴ്‌ചവെക്കുന്നത്. എല്ലാവരും റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും മത്സരങ്ങൾ കാണുന്നവരാണ് എന്നതിനാൽ കാര്യം അവർക്ക് മനസ്സിലാകും," റാഷ്‌ഫോഡ് വ്യക്തമാക്കി.
ഒരു കളിക്കാരൻ എന്നതിന് പുറമെ വ്യക്തിപരമായ വളർച്ചക്ക് വേണ്ടി സ്‌പാനിഷ്, ഇറ്റാലിയൻ ഭാഷ പഠിക്കാനുള്ള താൽപര്യവും റാഷ്‌ഫോഡ് വെളിപ്പെടുത്തി. ഫുട്ബോൾ കളിക്കാരനായത് കൊണ്ട് നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അവസരം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ രാജ്യത്തെയും ഭാഷ പഠിക്കേണ്ടത് അനിവാര്യമാണെന്നു തനിക്ക് തോന്നിയെന്നും അതിന് തൻ്റെ ട്രാൻസ്ഫറുമായി യാതൊരു ബന്ധവുമില്ലെന്നും റാഷ്‌ഫോഡ് വ്യക്തമാക്കി.
ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ് ഇക്കുറി സീസൺ അവസാനിപ്പിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ മികച്ച പ്രകടനം കൊണ്ട് അവർ ലീഗ് കിരീടം നേടിയെങ്കിലും ഒലെ ഗുണ്ണർ സോൽഷ്യർക്ക് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. യുണൈറ്റഡിനൊപ്പം അവസാന പ്രീമിയർ ലീഗ് മത്സരം കളിക്കാനും യൂറോപ്പ ലീഗ് കിരീടത്തിനായി വിയ്യാറയലിനെ നേരിടാനും ഒരുങ്ങുന്ന റാഷ്‌ഫോഡ് ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ഈ ജൂണിൽ നടക്കാനിരിക്കുന്ന യൂറോ കപ്പിലും ടീമിൻ്റെ ഭാഗമാണ്.
Summary: Man United striker Marcus Rashford hints leaving the English Club sometime in future. His contract with the club is on till 2023