ഒരു ഘട്ടത്തിൽ ഇത് ഡൽഹിയുടെ രാത്രിയാകുമെന്ന് തോന്നിപ്പിച്ചിരുന്നു. ചരിത്രം തിരുത്തിക്കുറിക്കാൻ ഇറങ്ങിയ ഒരു നായികയെപ്പോലെയായിരുന്നു ജെമീമ റോഡ്രിഗസിന്റെ പ്രകടനം. 37 പന്തിൽ 57 റൺസെടുത്ത ജെമീമയുടെ കരുത്തിൽ ഡൽഹി 203/4 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ലോറ വോൾവാർട്ട് (25 പന്തിൽ 44), ലിസെല്ലെ ലീ (30 പന്തിൽ 37) എന്നിവർ ഡൽഹിക്ക് മികച്ച അടിത്തറ നൽകിയപ്പോൾ, അവസാന നിമിഷം വെറും 15 പന്തിൽ 35 റൺസുമായി ചിനെല്ലെ ഹെൻറി ടീം സ്കോറിനെ വാനോളം ഉയർത്തി.
advertisement
തുടക്കത്തിൽ ബാംഗ്ലൂർ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും ലിസെല്ലെ ലീയും ജെമീമയും ചേർന്ന് ബൗണ്ടറികൾ കണ്ടെത്തിയതോടെ കളി മാറി. 203 റൺസ് എന്നത് മറികടക്കാൻ പ്രയാസമുള്ള ഒരു വലിയ ലക്ഷ്യമായിട്ടാണ് എല്ലാവരും കരുതിയത്.
എന്നാൽ ബാംഗ്ലൂരിന് മറ്റൊന്നായിരുന്നു പറയാനുണ്ടായിരുന്നത്. തുടക്കത്തിൽ തന്നെ ഗ്രേസ് ഹാരിസിനെ നഷ്ടമായത് ആർസിബിയെ തെല്ലൊന്ന് ഉലച്ചു. പക്ഷേ പിന്നീട് സ്മൃതി മന്ദാനയും ജോർജിയ വോളും ചേർന്ന് കളം പിടിച്ചു. ഡൽഹി ബൗളർമാരായ ഹെൻറി, കാപ്പ്, റാണ, നന്ദിനി എന്നിവരെയെല്ലാം ഇരുവരും നിർദാക്ഷിണ്യം പ്രഹരിച്ചു.
പകുതി ദൂരം പിന്നിടുമ്പോൾ തന്നെ ബാംഗ്ലൂർ ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിൽ സുരക്ഷിതരായിരുന്നു. ഇതിനിടെ സ്മൃതി മന്ദാന ഹർമൻപ്രീത് കൗറിനെ പിന്നിലാക്കി 'ഓറഞ്ച് ക്യാപ്പ്' സ്വന്തമാക്കി. 15 ഓവർ പിന്നിടുമ്പോൾ ബാംഗ്ലൂർ സ്കോർ 161/1 എന്ന നിലയിലെത്തി. WPL ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടായിരുന്നു ഇത്.
പക്ഷേ, അവസാന നിമിഷം അപ്രതീക്ഷിത നാടകീയതകൾക്ക് സ്റ്റേഡിയം സാക്ഷിയായി. മിന്നു മണി ജോർജിയ വോളിനെ പുറത്താക്കി. തൊട്ടുപിന്നാലെ നന്ദിനി ശർമ്മ റിച്ച ഘോഷിനെയും മടക്കി. കളി അവസാന 12 പന്തിൽ 24 റൺസ് എന്ന നിലയിലായി. സെഞ്ച്വറിക്കരികിൽ സ്മൃതി മന്ദാനയും വീണതോടെ ഡൽഹിക്ക് വിജയപ്രതീക്ഷ കൈവന്നു.
അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് വേണമെന്നിരിക്കെ രാധാ യാദവും നാഡിൻ ഡി ക്ലർക്കുമായിരുന്നു ക്രീസിൽ. എന്നാൽ ആദ്യ രണ്ട് പന്തുകളിൽ തന്നെ ഫോറുകൾ പായിച്ച് രാധാ യാദവ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചു.
ഈ ജയത്തോടെ ടേബിൾ ടോപ്പർമാരായി ഫിനിഷ് ചെയ്ത് കിരീടം നേടുന്ന ആദ്യ ടീമായി ആർസിബി മാറി. സ്മൃതി മന്ദാന രണ്ട് തവണ കിരീടം നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനുമായി. ഡൽഹിക്കാവട്ടെ, നാല് ഫൈനലുകൾ, നാല് തോൽവികൾ എന്ന ദയനീയമായ കണക്ക് ബാക്കിയായി.
