2025 ലെ ഗോട്ട് ടൂർ ഓഫ് ഇന്ത്യയിൽ പങ്കെടുക്കുമെന്ന് ലയണൽ മെസ്സി സ്ഥിരീകരിച്ചു.ഡിസംബർ 13 ന് കൊൽക്കത്തയിൽ നിന്ന് മൂന്ന് നഗരങ്ങളിലൂടെയുള്ള പര്യടനം ആരംഭിക്കുന്ന മെസ്സി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യും.
"ഈ യാത്ര നടത്താൻ കഴിഞ്ഞത് എനിക്ക് വലിയൊരു ബഹുമതിയായി തോന്നുന്നു. ഇന്ത്യ വളരെ പ്രത്യേകതയുള്ള ഒരു രാജ്യമാണ്, 14 വർഷം മുമ്പ് അവിടെ ചെലവഴിച്ച സമയത്തെക്കുറിച്ച് എനിക്ക് നല്ല ഓർമ്മകളുണ്ട് - ആരാധകർ അതിശയകരമായിരുന്നു," മെസ്സി പറഞ്ഞു.ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളുമായും ഉന്നത വിശിഷ്ട വ്യക്തികളുമായും സംവദിക്കാനും അവരുമായി കൂടിക്കാഴ്ച നടത്താനും കഴിയുന്നത് ഒരു ബഹുമതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവയ്ക്ക് പുറമെ ഇന്ത്യയിലെ മറ്റൊരു നഗരത്തിൽ കൂടി പര്യടനം നടത്തുമെന്നും മെസി പറഞ്ഞു.
advertisement
ഡിസംബർ 13ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം, 14ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, 15ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം എന്നിവിടങ്ങളിലെത്തുമെന്നാണ് ഫേസ്ബുക് പോസ്റ്റിലുടെ മെസി സ്ഥിരീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 15 ന് തന്നെ സംഘാടകർ യാത്രാ പരിപാടി പുറത്തിറക്കിയിരുന്നു. വ്യാഴാഴ്ചയാണ് ഫുട്ബോൾ ഇതിഹാസം തന്നെ സന്ദർശനം സ്ഥിരീകരിച്ചത്. പര്യടനത്തിനിടെ, അർജന്റീനിയൻ സൂപ്പർ താരം കൺസേർട്ടുകൾ, മീറ്റ് ആൻഡ് ഗ്രീറ്റ് സെഷനുകൾ, ഭക്ഷ്യമേളകൾ, ഫുട്ബോൾ മാസ്റ്റർക്ലാസുകൾ, മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന ഒരു പാഡൽ പ്രദർശനം എന്നിവയ്ക്ക് നേതൃത്വം നൽകും
കൊൽക്കത്തയിൽ, മെസ്സിയുടെ പരിപാടി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുമെന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഡിസംബർ 13 ന് നടക്കുന്ന "GOAT കൺസേർട്ട്", "GOAT കപ്പ്" എന്നിവയ്ക്കിടെ സ്റ്റേഡിയം ഇതിഹാസത്തിന് രണ്ടാം തവണയും ആതിഥേയത്വം വഹിക്കും. അവിടെ മെസ്സി ഇന്ത്യൻ ഇതിഹാസങ്ങളായ സൗരവ് ഗാംഗുലി, ബൈച്ചുങ് ബൂട്ടിയ, ലിയാൻഡർ പേസ് എന്നിവരോടൊപ്പം വേദി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.മുംബൈയിൽ നടക്കുന്ന "പാഡൽ ഗോട്ട് കപ്പ്" പരിപാടിയിൽ മെസ്സി പങ്കെടുക്കും. ഷാരൂഖ് ഖാൻ, സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി, ബോളിവുഡ് താരങ്ങൾ എന്നിവരും സന്നിഹിതാകുമെന്നാണ് വിവരം.
2011-ൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനിസ്വേലയ്‌ക്കെതിരായ ഫിഫ സൗഹൃദ മത്സരത്തിൽ അർജന്റീനയെ നയിച്ചതിന് ശേഷം മെസ്സിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.