എസ് ടി എസിനെതിരെ 4-1 ഗോളുകൾക്ക് ജയിച്ച ടീമിൽ ബ്രസീൽ താരം ഉണ്ടായിരുന്നില്ല. സസ്പെൻഷൻ കാരണം ടീമിനൊപ്പം കളിക്കാൻ കഴിയാതെ സ്വന്തം വീട്ടിൽ മത്സരം ആസ്വദിക്കുകയായിരുന്നു നെയ്മർ. എന്നാൽ കോടീശ്വരനായ, ലോകത്തെമ്പാടും നിരവധി ആരാധകരുള്ള നെയ്മറിന് അനധികൃത സ്ട്രീമിങ് സേവനങ്ങൾ ഉപയോഗിച്ച് എങ്ങനെ മത്സരം കാണാൻ സാധിക്കും എന്നാണ് ആരാധകർ ചോദിക്കുന്നത്.
29 വയസ്സുകാരനായ നെയ്മർ ഇ൯സ്റ്റഗ്രാമിൽ വളരെ സജീവമായി ഇടപെടുന്ന ഒരു താരം കൂടിയാണ്. മത്സരം കണ്ടു കൊണ്ടിരിക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ഫോട്ടോയാണ് അദ്ദേഹത്തിന് വിനയായത്.
advertisement
നെയ്മർ ഷെയർ ചെയ്ത ചിത്രത്തിലെ സ്ക്രീനിന്റെ ഒരു വശത്തു ‘സെക്സി സിംഗിൾ’ എന്നെഴുതിയ ഒരു പോപ്പപ്പ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആളുകൾക്ക് സംശയം തോന്നിയത്. സ്ക്രീനിൽ ഇരുപത്തിയെട്ടു വയസ്സുകാരിയായ മീന ഒരു കിലോമീറ്റർ ദൂരെ എന്ന ഒരു പരസ്യ വാചകവും കാണിക്കുന്നുണ്ട്. അനധികൃതമായി സ്ട്രീമിംഗ് സേവനങ്ങൾ വഴി മത്സരം വീക്ഷിക്കുമ്പോൾ ആണ് ഇത്തരം പരസ്യങ്ങൾ സാധാരണ പ്രത്യക്ഷപ്പെടാറ്.
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായി പരിഗണിക്കപ്പെടുന്ന നെയ്മർ ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് കൂടുമാറിയത് റെക്കോർഡ് തുകയ്ക്കാണ് (ഏകദേശം 263 മില്യൺ ഡോളർ). ഇത്രയും വലിയ തുക സമ്പാദിക്കുന്ന ഒരു താരം അനധികൃതമായ രീതിയിൽ മത്സരങ്ങൾ കാണുന്നത് വിമർശനങ്ങൾ വരുത്തി വെക്കുന്നതാണ്.
മുമ്പൊരിക്കൽ താൻ പങ്കെടുക്കാത്ത കളികൾ കാണാൻ ഇഷ്ടമില്ല എന്ന് നെയ്മർ നടത്തിയ പരാമർശം ഏറെ ചർച്ചയായിരുന്നു.
നിരവധി രസകരമായ പോസ്റ്റുകളാണ് ഈ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മൾട്ടി മില്യണയറായ നെയ്മർ അനധികൃതമായ വഴികൾ ഉപയോഗിക്കാണ് മാച്ചുകൾ കാണുന്നത്, ഒരാൾ എഴുതി.
ഇങ്ങനെയാണ് ആളുകൾ കോടിശ്വരന്മാരായി മാറുന്നതെന്ന് മറ്റൊരാൾ എഴുതി. പണം ചെലവാക്കാതിരുന്നാൽ ആർക്കും മില്യണയറാവാം എന്നായിരുന്നു വേറൊറു ഉപയോക്താവിന്റെ പ്രതികരണം.
എന്നാൽ, അനധികൃത സ്ട്രീമിംഗ് ഉപയോഗിച്ച താരത്തോട് ബഹുമാനം കൂടിയെന്ന് മറ്റൊരാൾ പറഞ്ഞു. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ രണ്ടാം ഭാഗത്തിൽ ബയേൺ മ്യൂണികിനെ പി എസ് ജി നേരിടും.
