ജയിക്കാൻ രണ്ട് പന്തിൽ 12 റൺസ് വേണമെന്നിരിക്കെ, റിഷാദ് ഹൊസൈൻ എറിഞ്ഞ അഞ്ചാം പന്ത് അമ്പയർ വൈഡ് വിളിച്ചു. നിയമപ്രകാരം വൈഡ് പന്തിൽ ഡിആർഎസ് (DRS) എടുക്കാൻ കഴിയില്ല. എന്നാൽ അത് എൽബിഡബ്ല്യു (LBW) ആണോ എന്ന് പരിശോധിക്കാനാണ് ബംഗ്ലാദേശ് റിവ്യൂ ആവശ്യപ്പെട്ടത്. എന്നാൽ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ പന്തിന്റെ റീപ്ലേ വന്നതിന് ശേഷമാണ് ബംഗ്ലാദേശ് റിവ്യൂവിന് പോയതെന്നാണ് പാകിസ്ഥാന്റെ ആരോപണം. നിയമവിരുദ്ധമായ ഈ പ്രവർത്തിക്ക് പുറമെ, നിശ്ചിത 15 സെക്കൻഡിനുള്ളിലാണോ റിവ്യൂ എടുത്തതെന്ന് വ്യക്തമാക്കുന്ന ടൈമർ സ്ക്രീനിൽ ഉണ്ടായിരുന്നില്ലെന്നും പാകിസ്ഥാൻ ചൂണ്ടിക്കാട്ടുന്നു.
advertisement
റീപ്ലേ സ്ക്രീനിൽ തെളിഞ്ഞതിന് ശേഷമാണ് ബംഗ്ലാദേശ് റിവ്യൂ എടുത്തതെന്ന് പാകിസ്ഥാൻ ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നതായും ഇക്കാര്യം അവർ മാച്ച് റഫറിയെ അറിയിച്ചതായും ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. ഡിആർഎസ് പരിശോധനയിൽ പന്ത് അഫ്രീദിയുടെ ബാറ്റിന്റെ അറ്റത്ത് തട്ടിയതായി വ്യക്തമായി. ഇതോടെ അമ്പയറുടെ വൈഡ് തീരുമാനം റദ്ദാക്കപ്പെട്ടു. ഇതോടെ അവസാന പന്തിൽ പാകിസ്ഥാന് ജയിക്കാൻ 12 റൺസ് വേണമെന്ന അവസ്ഥയായി. അവസാന പന്തിൽ സിക്സറിന് ശ്രമിച്ച അഫ്രീദി സ്റ്റംപ് ഔട്ട് ആയതോടെ ബംഗ്ലാദേശ് 11 റൺസിന് മത്സരം ജയിക്കുകയും പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തു. ഈ പിഴവ് പരസ്യമായി സമ്മതിക്കണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടതായി ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
