ഐസിസിയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പാകിസ്ഥാൻ ആരോപിക്കുന്നത് ഇതാദ്യമായല്ല. ബിസിസിഐ മുൻ സെക്രട്ടറിയും ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷായാണ് നിലവിൽ ഐസിസി ചെയർമാൻ എന്നതും പാകിസ്ഥാൻ ചൂണ്ടിക്കാട്ടുന്നു.
ലോകകപ്പിനായി ഇന്ത്യയിലേക്ക് വരിലില്ലെന്ന് പറഞ്ഞ ബംഗ്ളാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഫെബ്രുവരി 15-ന് ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന് പാകിസ്ഥാൻ തീരുമാനിച്ചത്. സുരക്ഷാ കാരണങ്ങളാൽ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് നീക്കം ചെയ്ത ഐസിസി നടപടിക്കെതിരെയുള്ള രാഷ്ട്രീയ പ്രതിഷേധമായാണ് പാകിസ്ഥാൻ ഇതിനെ കാണുന്നത്.
advertisement
അതേസമയം, ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമെങ്കിലും ഇന്ത്യക്കെതിരെ കളിക്കില്ലെന്ന സർക്കാർ നിലപാടിനെതിരെ ഐസിസി രംഗത്തെത്തിയിട്ടുണ്ട്. ഈ നീക്കം ക്രിക്കറ്റ് ആരാധകരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും പാകിസ്ഥാനെതിരെ കർശന നടപടികൾ ഉണ്ടായേക്കാമെന്നും ഐസിസി മുന്നറിയിപ്പ് നൽകി. ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കാതിരിക്കുന്നത് സംപ്രേക്ഷണ വരുമാനത്തിൽ വൻ നഷ്ടമുണ്ടാക്കും. പാകിസ്ഥാൻ മത്സരത്തിന് എത്തിയില്ലെങ്കിൽ ഇന്ത്യയ്ക്ക് പോയിന്റുകൾ ലഭിക്കും. ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.
