ചരിത്രപരമായ ആഷസ് പരമ്പരയിൽ കളത്തിൽ താരങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ പതിവാണ്. എന്നാൽ ഇക്കുറി കളത്തിന് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ് ഈ പോരാട്ടം. അഡ്‌ലൈഡിൽ സമാപിച്ച രണ്ടാം ടെസ്റ്റിന് ശേഷം പത്രസമ്മേളനത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്. മത്സരം തോല്‍ക്കാന്‍ കാരണക്കാര്‍ ബൗളർമാരാണെന്ന റൂട്ടിന്റെ പരാമര്‍ശത്തെ വിമർശിച്ച് കൊണ്ടാണ് പോണ്ടിങ് രംഗത്തെത്തിയത്.
‘ഇംഗ്ലീഷ് ബൗളര്‍മാര്‍ ഫുള്‍ ലെംഗ്ത് ഡെലിവറികളെറിയണമായിരുന്നു, ഒന്നാം ഇന്നിങ്സിൽ ശരിയായ ലൈനിലും ലെങ്ങ്തിലും ഇംഗ്ലണ്ട് ബൗളർമാർക്ക് എറിയാൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്.’ എന്നായിരുന്നു റൂട്ട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പോണ്ടിങ് താരത്തിനെതിരെ ആഞ്ഞടിച്ചത്.
advertisement
‘റൂട്ട് പറഞ്ഞത് കേട്ട് വലിയ നിരാശയാണ് എനിക്ക് തോന്നിയത്. ബൗളര്‍മാരുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ക്യാപ്റ്റൻ എന്ന രീതിയിൽ ബൗളർമാരെ സഹായിക്കേണ്ടത് റൂട്ടാണ്. അതിന് കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് അവന്‍ ക്യാപ്റ്റനായത്,’ പോണ്ടിങ് ചോദിക്കുന്നു.
‘റൂട്ടിന് ഇഷ്ടമുള്ളതെന്തും പറയാം, പക്ഷേ ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ ബൗളർമാർ ടീം പ്ലാന്‍ അനുസരിച്ചാണോ പന്തെറിയുന്നതെന്ന് വിലയിരുത്താൻ റൂട്ടിന് കഴിയേണ്ടതുണ്ട്. അവര്‍ അതിനനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് വിലയിരുത്തി അവർക്ക് മാർഗനിർദേശം നൽകാൻ കഴിയണം. അഥവാ നിങ്ങളുടെ നിര്‍ദേശത്തെ മാനിക്കാത്ത ഏതെങ്കിലും ബൗളറുണ്ടെങ്കില്‍ നിങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ഏതെങ്കിലും താരത്തെ പന്തേല്‍പ്പിക്കണമായിരുന്നു. അതുമല്ലെങ്കില്‍ ക്യാപ്റ്റന്‍ എന്ന അധികാരം ഉപയോഗിച്ച് എന്താണ് വേണ്ടതെന്ന് അവരോട് സംസാരിക്കണമായിരുന്നു. അതിനെയാണ് ക്യാപ്റ്റന്‍സി എന്ന് വിളിക്കുന്നത്,’ പോണ്ടിങ് പറഞ്ഞു.
അതേസമയം, അഡ്‌ലൈഡ് ടെസ്റ്റില്‍ 275 റണ്‍സിന്റെ കൂറ്റൻ തോൽവിയാണ് ഇംഗ്ലണ്ട് ഓസീസിനെതിരെ വഴങ്ങിയത്. 468 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 192 റൺസ് എടുക്കുമ്പോഴേക്കും അവസാനിക്കുകയായിരുന്നു. റൂട്ടും, ബെന്‍ സ്റ്റോക്സുമെല്ലാം (77 പന്തില്‍ 12) പരാമവധി ശ്രമിച്ചെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. ഇതോടെ പരമ്പരയില്‍ ഓസീസ് 2-0ത്തിന് മുന്നിലെത്തി.