പരിചയസമ്പന്നനായ താരം എന്ന നിലയ്ക്ക് സഞ്ജുവിന് ഉപദേശം നൽകുവാനും താൻ തയാറാണെന്ന് താരം കൂട്ടിച്ചേർത്തു. ഓസ്ട്രേലിയൻ താരമായ സ്റ്റീവ് സ്മിത്തിന് പകരമാണ് സഞ്ജുവിനെ ഈ സീസണിൽ രാജസ്ഥാൻ നായകസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
സഞ്ജുവും താനും തമ്മിൽ നല്ല ബന്ധമാണുള്ളത്. അതൊരു ഭാഗ്യമായാണ് കരുതുന്നത്. തങ്ങൾ മുൻപും ഒരേ ടീമിൽ ഒപ്പം കളിച്ചിട്ടുണ്ട്, വാർത്താസമ്മേളനത്തിൽ മോറിസ് പറഞ്ഞു. രാജസ്ഥാനിലും ഡൽഹിയിലും ഇരുവരും ഒപ്പം കളിച്ചിട്ടുണ്ട്.
സഞ്ജു ഒരു വിക്കറ്റ് കീപ്പർ കൂടിയാണ് എന്നുള്ളത് ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായകമാവും. ഒരു വിക്കറ്റ് കീപ്പർ കളിയെ കാണുന്ന രീതി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഇത് കളിയിൽ അവർക്ക് വ്യതസ്ത തന്ത്രങ്ങൾ മെനയാനും സഹായിക്കുന്നു. ക്രിക്കറ്റ് എന്ന കളിയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഒരു കളിക്കാരനാണ് സഞ്ജു.
advertisement
സഞ്ജുവിന് കീഴിൽ കളിക്കാനായി താൻ കാത്തിരിക്കുകയാണ് എന്ന് താരം കൂട്ടിച്ചേർത്തു. സഞ്ജുവിന് ആവശ്യമുള്ള സമയത്ത് തൻ്റെ മുഴുവൻ പിന്തുണയും ഉണ്ടാകുമെന്നും തൻ്റെ കഴിവിൻ്റെ പരമാവധി തൻ്റെ ടീമിനായി നൽകുമെന്നും താരം പറഞ്ഞു.
ഇത്തവണത്തെ ഐ.പി.എൽ. പതിവിലും കൂടുതൽ ആവേശകരമായിരിക്കുമെന്നും മോറിസ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ താരമായിരുന്ന മോറിസിനെ ഇത്തവണ ലേലത്തിൽ റെക്കോര്‍ഡ് പ്രതിഫലം നല്‍കിയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഫെബ്രുവരിയിൽ നടന്ന ലേലത്തിൽ മോറിസിന് വേണ്ടി ഉശിരൻ ലേലം വിളിയാണ് ടീമുകൾ തമ്മിൽ നടന്നത്.
പഞ്ചാബും രാജസ്ഥാനും പരസ്പരം വിട്ടു കൊടുക്കില്ല എന്ന രീതിയിൽ മത്സരിച്ചതോടെ മോറിസിന് ലഭിച്ചത് ഐ.പി.എൽ. ചരിത്രത്തിൽ ഒരു താരത്തിന് കിട്ടുന്ന ഏറ്റവും വലിയ തുകയാണ്. അടിസ്ഥാന വിലയായ 75 ലക്ഷത്തിൽ നിന്നും തുടങ്ങിയ ലേലം വിളി അവസാനിച്ചത് 16.25 കോടിയിലാണ്. കൃത്യമായ പദ്ധതികളോടെ യാണ് ഓരോ ടീമും ലേലത്തിന് ഇറങ്ങിയത്.
കിരീടം എന്ന ലക്ഷ്യം മനസ്സിൽ വച്ച് ഒരു സന്തുലിത ടീമിനെ അണിനിരത്താനുള്ള പുറപ്പാടിലാണ് ഓരോ ടീമും ലേലത്തിനെത്തിയത്. ഐപിഎല്ലിലെ ഉദ്ഘാടന സീസണിൽ കിരീടം നേടിയതോഴിച്ചാൽ കാര്യമായ മുന്നേറ്റങ്ങൾ ഒന്നും തന്നെ നടത്താൻ രാജസ്ഥാന് കഴിഞ്ഞിട്ടില്ല. 2013ൽ മൂന്നാം സ്ഥാനം നേടി പ്ലേ ഓഫ് യോഗ്യത നേടിയതാണ് പിന്നീടുള്ള മികച്ച നേട്ടം.
ഈ വട്ടം പക്ഷേ രാജസ്ഥാൻ ഒരുങ്ങി തന്നെയാണ്. അതിനു വേണ്ടി അവർ കോച്ചായി നിയമിച്ചിരിക്കുന്നത് ശ്രീലങ്കയുടെ ഇതിഹാസ താരങ്ങളിൽ ഒരാളായ കുമാർ സംഗക്കാരയെയാണ്. ശ്രീലങ്കൻ ടീമിന് വേണ്ടി വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സംഗക്ക് കീഴിൽ രാജസ്ഥാൻ എങ്ങനെ ഒരുങ്ങും എന്നും നമുക്ക് കാത്തിരുന്ന് കാണാം.
സംഗയുടെ കൂടെ ശ്രീലങ്കൻ ടീമിൽ ഉണ്ടായിരുന്ന മറ്റൊരു താരം മഹേള ജയവർധനെ ചെയ്ത പോലെ മികച്ച പ്രകടനം കാഴ്ചവച്ച് കൊണ്ട് രാജസ്ഥാൻ്റെ കിരീട വരൾച്ചക്ക് അന്ത്യം കുറിക്കാനകുമോ എന്നും നമുക്ക് കാത്തിരുന്ന് കാണാം.
ഏപ്രിൽ ഒമ്പതിന് തുടങ്ങുന്ന ഐപിഎല്ലിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ് ഈ സീസണിലെ ഉദ്ഘാടന മത്സരം. ചെന്നൈ, അഹമ്മദാബാദ്. ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിങ്ങനെ ആറ് വേദികളിലായാണ് ലീഗ് മത്സരങ്ങൾ. പ്ലേ ഓഫിനും ഫൈനലിനും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവും
Summary: Chris Morris in praise of RR captain Sanju Samson, says that he has got a 'great cricketing brain'