മെസിക്കുള്ള പ്രാധാന്യം കുറയ്‌ക്കാതെ താരത്തിന് ബോക്‌സിനരികിലായി കൂടുതൽ സ്വാതന്ത്ര്യം നൽകിയും മധ്യനിരയിൽ റോഡ്രിഗോ ഡി പോളിന് നിർണായകസ്ഥാനം നൽകിയും സ്‌കലോണി അർജന്റീനയുടെ കളിശൈലി മാറ്റിയെഴുതി.
Also Read-കണക്കിലെ കളികൾ; അര്‍ജന്‍റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍ വന്നത് മൂന്നു ലോകകപ്പുകളിൽ
എയ്‌ഞ്ചൽ ഡി മരിയ, ജൂലിയൻ അൽവാരെസ്, ലിയാൻഡ്രോ പരദെസ്, മക് അലിസ്റ്റർ, എൺസോ ഫെർണാണ്ടസ് എന്നിവരെ ടീമിന് ആവശ്യമുള്ളപ്പോഴൊക്കെ കൃത്യമായി ഉപയോഗപ്പെടുത്തിയാണ് സ്‌കലോണിയുടെ നേതൃത്വത്തിൽ അർജന്റീനയുടെ ഫൈനലിലേക്കുള്ള കുതിപ്പ്.
advertisement
2018 ലോകകപ്പിൽ ഫ്രാൻസിനോട് പ്രീക്വാർട്ടറിൽ തോറ്റതോടെ കോച്ച് ഹോർജെ സാമ്പവോളി തെറിച്ചതോടെ സഹപരിശീലകരായ സ്‌കലോണിയെയും പാബ്ലോ ഐമറെയും താൽക്കാലിക ചുമതലയേൽപ്പിച്ചു. 2019ലെ കോപ്പയില്‍ സെമിയിൽ ബ്രസീലിനോട് കീഴടങ്ങിയശേഷം 36 കളികളിൽ തോൽവിയറിയാതെയാണ് ഖത്തറിലെത്തിയത്.
2021ൽ 28 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിച്ച് കോപ്പ അമേരിക്കയും നേടി. ഇറ്റലിയെ വീഴ്‌ത്തി ഫൈനലിസിമ ട്രോഫിയും അർജന്റീന കൈവരിച്ചു. ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കാലിടറിയെങ്കിലും പിന്നീടുള്ള എല്ലാ മത്സരങ്ങളിലും തങ്ങൾക്ക് മേല്‍ എതിരാള്‍ക്ക് ആധിപത്യം സ്ഥാപിക്കാൻ അവസരമൊരുക്കാതെയാണ് ഫൈനൽവരെയെത്തിയത്.
ലോകകപ്പ് ഫൈനലിൽ ഇടംപിടിച്ചിട്ടും സ്‌കലോണി ആഘോഷത്തിലല്ല. ഇനിയും ഒരു കടമ്പകൂടി കടക്കാനുണ്ടെന്നാണ് സ്‌കലോണിയുടെ പ്രതികരണം. ”മെസിയുടെ അവസാന ലോകകപ്പാണിതെങ്കില്‍ വിജയത്തോടെ യാത്രയയക്കാനാണ് ശ്രമിക്കുക. എല്ലാ താരങ്ങളോടും ഞാന്‍ കടപ്പെട്ടിരിക്കും. ടീമിനെ ഇവിടെ വരെയെത്തിച്ചത് അവരാണ്. ലോകകപ്പ് നേടിയില്ലെങ്കില്‍ പോലും അവര്‍ക്ക് അഭിമാനിക്കാം.” സ്‌കലോണി പറഞ്ഞു.