സ്‌കാനിംഗില്‍ ശ്രേയസ് അയ്യരുടെ പ്ലീഹയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയെന്ന് ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. 'അദ്ദേഹം ചികിത്സയിലാണ്, ആരോഗ്യനില തൃപ്തികരമാണ്, സുഖം പ്രാപിച്ചുവരുന്നു. സിഡ്‌നിയിലെയും ഇന്ത്യയിലെയും വിദഗ്ധരുമായി കൂടിയാലോചിച്ച് ബിസിസിഐയുടെ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ പരിക്കിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അദ്ദേഹത്തിന്റെ ദൈനംദിന പുരോഗതി വിലയിരുത്തുന്നതിനായി ഇന്ത്യന്‍ ടീം ഡോക്ടര്‍ ശ്രേയസ്സിനൊപ്പം സിഡ്‌നിയില്‍ തുടരും' - ബിസിസിഐ അറിയിച്ചു.
'കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിലാണ്. ആന്തരിക രക്തസ്രാവം കണ്ടെത്തി, ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയേണ്ടതുള്ളതിനാല്‍, രോഗം ഭേദമാകുന്നതിനനുസരിച്ച് ഏഴു ദിവസം വരെ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും' ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പേര്‍ട്ട് ചെയ്തു.
advertisement
പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ടീം ഡോക്ടറും ഫിസിയോയും ഒരു സാധ്യതയും തള്ളിക്കളയാതെ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്, പക്ഷേ ഇത് മാരകമായേക്കാവുന്ന അവസ്ഥയായിരുന്നുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്നാഴ്ചയോളം ശ്രേയസ് അയ്യര്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ് ആദ്യംലഭിച്ച വിവരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരിക്ക് ഭേദമാകാനുള്ള സമയം ഇനിയും നീണ്ടേക്കാമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം 31കാരനായ താരം ഇന്ത്യയിലേക്ക് ഉടന്‍ മടങ്ങിയേക്കില്ല. കുറഞ്ഞത് ഒരാഴ്ചയെങ്കിലും സിഡ്നിയിലെ ആശുപത്രിയില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 11 റൺസിന് പുറത്തായ ശേഷം രണ്ടാം ഏകദിനത്തിൽ അയ്യർ അർധസെഞ്ചുറി നേടിയിരുന്നു.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ബുധനാഴ്ച മുതൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിൽ കളിക്കും. അയ്യർ ടി20 സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല.
Summary: Indian Vice-Captain Shreyas Iyer suffered a serious injury during the third match against Australia. The player, who is hospitalized in Sydney, has been admitted to the ICU (Intensive Care Unit) due to internal bleeding. Shreyas Iyer sustained the injury to his left rib cage while running backward to take the catch that dismissed Alex Carey.
