തിരഞ്ഞെടുത്ത മാധ്യമങ്ങളുമായി പങ്കുവെച്ച സംയുക്ത പ്രസ്താവനയിൽ, 2023 മുതൽ തടവിൽ കഴിയുന്ന ഇമ്രാൻ ഖാനോട് മാനുഷികവും അന്തസ്സുള്ളതുമായ പെരുമാറ്റം വേണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും പുറംലോകത്തിന് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമാകുന്നുള്ളൂ എന്നും അവർ ചൂണ്ടിക്കാട്ടി.
പ്രസ്താവനയിൽ ഒപ്പിട്ട പ്രമുഖർ
സുനിൽ ഗവാസ്കർ, കപിൽ ദേവ്, ഗ്രെഗ് ചാപ്പൽ, മൈക്കൽ ആതർട്ടൺ, അലൻ ബോർഡർ, മൈക്കൽ ബ്രിയർലി, ഇയാൻ ചാപ്പൽ, ബെലിൻഡ ക്ലാർക്ക്, ഡേവിഡ് ഗോവർ, കിം ഹ്യൂസ്, നാസർ ഹുസൈൻ, ക്ലൈവ് ലോയ്ഡ്, സ്റ്റീവ് വോ, ജോൺ റൈറ്റ്.
advertisement
ഇമ്രാൻ ഖാന് ഇഷ്ടമുള്ള വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള തടവ് സാഹചര്യങ്ങൾ ഉറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കണമെന്നും നിയമനടപടികൾ സുതാര്യമായിരിക്കണമെന്നും പ്രസ്താവനയിലുണ്ട്. ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സംയുക്ത പ്രസ്താവന
"മുൻ ദേശീയ ക്രിക്കറ്റ് ക്യാപ്റ്റന്മാരായ ഞങ്ങൾ, ഇമ്രാൻ ഖാന്റെ തടവ് സാഹചര്യങ്ങളെക്കുറിച്ചും ആരോഗ്യനിലയെക്കുറിച്ചും വലിയ ആശങ്കയോടെയാണ് ഈ കത്തെഴുതുന്നത്. 1992ൽ പാകിസ്ഥാനെ ചരിത്രപരമായ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഇമ്രാൻ, ലോക ക്രിക്കറ്റിലെ ഇതിഹാസ തുല്യനായ വ്യക്തിയാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകൾ എന്തുതന്നെയായാലും, ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ രണ്ടര വർഷത്തെ അദ്ദേഹത്തിന്റെ തടവ് ജീവിതത്തെക്കുറിച്ചും, പ്രത്യേകിച്ച് കാഴ്ചശക്തി കുറയുന്നു എന്ന റിപ്പോർട്ടുകളെക്കുറിച്ചും ഞങ്ങൾ ഉത്കണ്ഠാകുലരാണ്. കളിക്കളത്തിനപ്പുറമുള്ള ബഹുമാനവും മാനുഷിക പരിഗണനയും ഒരു കായിക ഐക്കൺ എന്ന നിലയിൽ അദ്ദേഹത്തിന് അർഹതപ്പെട്ടതാണ്.
അതിനാൽ പാകിസ്ഥാൻ സർക്കാരിനോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു:
1. ഇമ്രാൻ ഖാന്റെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്ന വിദഗ്ധരിൽ നിന്ന് തുടർച്ചയായ ചികിത്സ ഉറപ്പാക്കുക.
2. കുടുംബാംഗങ്ങളെ കാണാനുള്ള അവസരവും അന്താരാഷ്ട്ര നിലവാരത്തിലുള്ള തടവ് സാഹചര്യങ്ങളും ഒരുക്കുക.
3. കാലതാമസമില്ലാതെ സുതാര്യമായ നിയമനടപടികൾ ഉറപ്പാക്കുക.
ക്രിക്കറ്റ് എല്ലായ്പ്പോഴും രാജ്യങ്ങൾക്കിടയിലെ പാലമാണ്. കളി തീരുമ്പോൾ വൈരാഗ്യം അവസാനിക്കണമെന്നും ബഹുമാനം നിലനിൽക്കണമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ആ തത്വം ഇമ്രാൻ ഖാന്റെ കാര്യത്തിലും പാലിക്കണമെന്ന് ഞങ്ങൾ അധികാരികളോട് ആവശ്യപ്പെടുന്നു."
Summary: Fourteen legendary international cricket captains, including India’s Sunil Gavaskar and Kapil Dev, have issued a joint appeal to the Government of Pakistan expressing "profound concern" over the deteriorating health and incarceration conditions of Imran Khan. The former Pakistan Prime Minister and 1992 World Cup-winning captain has been in custody since 2023. A prestigious group including Greg Chappell, Clive Lloyd, Steve Waugh, Allan Border, and Michael Atherton, among others.
