ലോകകപ്പ് ആഘോഷങ്ങള്‍ക്കിടെ ചാർട്ടേഡ് വിമാനത്തിലാണ് സഞ്ജു തിരുവനന്തപുരത്തെത്തിയത്
ട്വന്റി20 ലോകകപ്പിലെ സൂപ്പർ വിജയത്തിനു ശേഷം മാർച്ച് 9 തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സൂപ്പർ താരത്തെ സ്വീകരിക്കാൻ മന്ത്രി വി. ശിവൻകുട്ടി, എ.എ.റഹീം എംപി എന്നിവരും നൂറുകണക്കിന് ആരാധകരും എത്തിയിരുന്നു.
പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് സഞ്ജു പറഞ്ഞു. ‘‘വിജയത്തിൽ വലിയ സന്തോഷമുണ്ട്. ആരാധകരോട് പറയാൻ വാക്കുകളില്ല. ടീമിലുള്ളപ്പോഴും മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നപ്പോഴും നാട്ടുകാരാണ് കൂടെനിന്നത്. ഈ ലോകകപ്പ് വിജയം നാട്ടിലുള്ള ആളുകൾക്കു വേണ്ടി സമർപ്പിക്കുന്നു. ആരാധകരുടെ സന്ദേശങ്ങളും റീൽസും ഒക്കെ ഭാര്യ കാണിച്ചു തരാറുണ്ട്.ചിലപ്പോഴൊക്കെ കണ്ണു നിറഞ്ഞുപോകും.’’സഞ്ജു പറഞ്ഞു.
advertisement
‘‘മനസ്സ് പാളിപ്പോയപ്പോൾ ആരെ വിളിക്കും എന്നു തോന്നി. അപ്പോൾ സച്ചിൻ സാറിനെയാണ് മനസ്സിൽ വന്നത്. ആദ്യം വിളിച്ചപ്പോൾ 25 മിനിറ്റോളമാണ് അദ്ദേഹം സംസാരിച്ചത്. എല്ലാ കാര്യങ്ങളിലും ആവശ്യമായ ഉപദേശങ്ങൾ ലഭിക്കാറുണ്ട്. അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഫൈനലിന്റെ തലേ ദിവസവും കാര്യങ്ങൾ അന്വേഷിക്കാൻ അദ്ദേഹം വിളിച്ചിരുന്നു. ലോകകപ്പ് നേടിയപ്പോഴും സാറിന്റെ സന്ദേശങ്ങൾ വന്നു’’ സഞ്ജു പറഞ്ഞു.
തുടർച്ചയായ പരാജയങ്ങളെ തുടർന്നാണ് ശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്നതെന്നും സഞ്ജു വിഴിഞ്ഞത്തെ വീട്ടിൽവച്ച് മാധ്യമങ്ങളോട് പറഞ്ഞു.
‘‘കുറെ കളി വലിച്ചടിച്ചു നോക്കി, നടന്നില്ല. വേറെ വഴിയില്ലാത്തതു കൊണ്ടാണ് രീതി മാറ്റിയത്. വീഴ്ചകളിൽനിന്നു പഠിക്കണമല്ലോ. ലോകകപ്പിൽ വേറെ ഗെയിം പ്ലാൻ തയാറാക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി എന്റെ ഫോൺ ഓഫാണ്. പുറത്തുനിന്നുള്ള ബഹളങ്ങൾ മാറ്റി ക്രിക്കറ്റിൽ ശ്രദ്ധിക്കാൻ പറ്റി. ചൊവ്വാഴ്ച ഡൽഹിയിൽ ലോകകപ്പ് വിജയത്തിന്റെ ആഘോഷം നടത്താൻ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇന്നു രാത്രി തന്നെ മടങ്ങേണ്ടിവരും.’’–സഞ്ജു പറഞ്ഞു.
