‘‘മത്സരത്തിനിടെയാണ് നെഞ്ചുവേദനയുണ്ടെന്ന കാര്യം തമിം ഇക്ബാൽ അറിയിച്ചത്. ഉടൻതന്നെ അദ്ദേഹത്തെ പരിശോധിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. അവിടെ ഇസിജി ഉൾപ്പെടെ പരിശോധിച്ചു’ – ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസീഷ്യൻ ദേബാശിഷ് ചൗധരി വ്യക്തമാക്കി.
‘‘ആദ്യത്തെ രക്തപരിശോധനയിൽ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ഷീണം തോന്നുന്നുണ്ടെന്നും ധാക്കയിലേക്കു മടങ്ങണമെന്നും കളിക്കിടെ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഉടൻതന്നെ ആംബുലൻസ് വിളിച്ച് താരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിശോധനകൾക്കു ശേഷം മടങ്ങാനായി ആംബുലൻസിൽ കയറിയ സമയത്തും വേദന അനുഭവപ്പെട്ടു. തുടർന്ന് രണ്ടാം തവണയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോൾ ഹൃദയാഘാതമാണെന്ന് കണ്ടെത്തി. നിലവിൽ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് തമിം’ – ചൗധരി വ്യക്തമാക്കി.
advertisement
സംഭവത്തിനുപിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) യോഗം മാറ്റിവച്ചു. ബിസിബി പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മത്സരത്തിൽ ടോസിനായി എത്തിയത് ക്യാപ്റ്റൻ കൂടിയായ തമിം ഇക്ബാലായിരുന്നു. മത്സരം ആരംഭിച്ച ശേഷം തമിം ഒരു ഓവർ ഫീൽഡ് ചെയ്യാനും ഇറങ്ങി. ഇതിനു പിന്നാലെയാണ് നെഞ്ചുവേദനയുണ്ടെന്ന് വ്യക്തമാക്കി തിരികെ കയറിയത്. ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിൽനിന്ന് വിദഗ്ധ പരിശോധനകൾക്കു ശേഷം മടങ്ങിയെങ്കിലും, വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുരുതരാവസ്ഥയിലാണ് രണ്ടാം തവണ തമിം ഇക്ബാലിനെ ആശുപത്രിയിലെത്തിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Summary: Former Bangladesh captain Tamim Iqbal suffered a massive heart attack during a Dhaka Premier League match and is under observation at a hospital in Savar.
