എന്നാൽ, ചിത്രത്തിന്റെ എഴുത്തുകാരൻ, സംവിധായകൻ, കലാസംവിധായകൻ, ചില അഭിനേതാക്കൾ എന്നിവരുൾപ്പെടെ ചിത്രം പുറത്തിറക്കാനാകാത്തതിനാൽ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. കോവിഡ് മഹാമാരി ഇവരുടെ സിനിമാ സ്വപ്നങ്ങളെയാണ് തകർത്തത്. ക്രിക്കറ്റിനെ ആസ്പദമാക്കിയ സിനിമ ആയതിനാൽ സച്ചിൻ തെൻഡുൽക്കറുടെ ജന്മദിനമായ 2020 ഏപ്രിൽ 24ന് ആണ് 'തെൻഡ്‌ല്യ' എന്ന ചിത്രം റിലീസ് ചെയ്യാനിരുന്നത്. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞവർഷം മഹാരാഷ്ട്രയിൽ കോവിഡ് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. കൂടാതെ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. ഇതോടെ തീയേറ്ററുകളും മറ്റും മാസങ്ങളോളം അടച്ചിട്ടു.
advertisement
ഇടയ്ക്ക് സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഇപ്പോൾ കൊറോണയുടെ രണ്ടാം തരംഗം വീണ്ടും ഗുരുതരമായ സ്ഥിതിയിലേക്ക് വഴി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവരുടെയും സ്വപ്നങ്ങൾ തകർന്നു. സാധാരണ കുടുംബങ്ങളിൽ നിന്നുള്ള ഈ എട്ട് ചെറുപ്പക്കാരെയും കൊറോണ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. സിനിമയുടെ നിർമ്മാതാവായ സച്ചിൻ ജാദവ്, നായകൻ ഓംകാർ ഗെയ്ക്വാഡ് എന്നിവരടക്കം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. 1.70 കോടി രൂപയാണ് സിനിമയുടെ മൊത്തം നിർമ്മാണ ചെലവ്.
എന്നാൽ, തളർന്നിരിക്കാൻ ഈ ചെറുപ്പക്കാർ തയ്യാറല്ലായിരുന്നു. ബുദ്ധിമുട്ടുകളെ നേരിടാൻ തന്നെ തീരുമാനിച്ചു. വായ്പ തിരിച്ചടയ്ക്കാൻ ഇവർ കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കരാർ അടിസ്ഥാനത്തിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനാണ് തീരുമാനിച്ചത്. സാംഗ്ലിയിലെ ഷിരാല താലൂക്കിൽ അഞ്ചര ഏക്കർ നെൽവയലിൽ ഇവർ കൃഷി ആരംഭിച്ചു. രാവിലെ മുതൽ രാത്രി വരെ വയലിൽ പണിയെടുക്കും. ചിത്രത്തിനായി എടുത്ത വായ്പ യഥാസമയം തിരിച്ചടയ്ക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഇവർ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ഈ ചെറുപ്പക്കാർ ഫാം ഏറ്റെടുത്ത് കൃഷി ആരംഭിച്ചത്. സച്ചിൻ ജാദവും ചൈതന്യ കാലെയും ചേർന്നാണ് 'തെൻഡ്‌ല്യ' എന്ന സിനിമ നിർമ്മിച്ചത്. സച്ചിൻ തെണ്ടുൽക്കറും സ്‌പോർട്‌സ് ജേണലിസ്റ്റ് സുനന്ദൻ ലെലെയുമാണ് ഈ യുവാക്കളുടെ റോൾ മോഡലുകൾ. ഈ പ്രതിസന്ധികൾക്ക് ശേഷം തീയേറ്ററുകൾ തുറക്കുമെന്ന പ്രതീക്ഷിയിലാണ് ഇവർ. തീയേറ്ററുകൾ തുറക്കുമ്പോൾ തങ്ങൾ വീണ്ടും സിക്സറുകൾ അടിക്കുമെന്ന് ഉറപ്പുണ്ടെന്ന് നിർമ്മാതാവായ സച്ചിൻ ജാദവ് പറയുന്നു.