2028ലാണ് അടുത്ത അണ്ടർ-19 ലോകകപ്പ് മത്സരം നടക്കുക. അപ്പോൾ വൈഭവിന് 16 വയസാകും. 19 വയസിന് താഴെയായതുകൊണ്ടുതന്നെ അടുത്ത അണ്ടർ-19 ലോകകപ്പിലും വൈഭവിന്റെ വെടിക്കെട്ട് കാണാൻ കഴിയുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ബിസിസിഐയുടെ നിയമം ഇതിന് അനുവദിക്കില്ല എന്നതാണ് യാഥാർത്ഥ്യം. ബിസിസിഐയുടെ നിയമമനുസരിച്ച് ഒരു കളിക്കാരന് ഒരു തവണ മാത്രമേ അണ്ടർ-19 ലോകകപ്പിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. ജൂനിയർ കമ്മിറ്റിയുടെ ഈ ശുപാർശ 2016 ജൂണിൽ നടന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ബിസിസിഐ അംഗീകരിച്ചത്.
advertisement
ഇതുകൂടാതെ, അണ്ടർ-19 തലത്തിൽ കളിക്കുന്ന താരങ്ങൾക്ക് പരമാവധി രണ്ട് സീസണുകളിൽ മാത്രമേ ആ വിഭാഗത്തിൽ തുടരാനാകൂ എന്നും ബിസിസിഐ നിയമത്തിൽ പറയുന്നു. ഇതിനർത്ഥം 2026 സെപ്റ്റംബറിന് ശേഷം വൈഭവിന് യൂത്ത് ടെസ്റ്റുകളിലോ 2026 നവംബറിന് ശേഷം യൂത്ത് ഏകദിനങ്ങളിലോ കളിക്കാൻ സാധിക്കില്ല. ഈ തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിലെ വിട്ടുമാറാത്ത പ്രശ്നമായ പ്രായം കുറച്ചു കാണിക്കുന്ന രീതിക്ക് തടയിടാനാണ് ഈ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
മാതാപിതാക്കളും പരിശീലകരും വ്യാജ ജനന സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി വഞ്ചിക്കുന്നത് കാണുന്ന കുട്ടികൾ പിന്നീട് ചതി ചെയ്യാൻ പ്രേരിപ്പിക്കപ്പെടില്ലേ എന്ന് മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് മുൻപ് ചോദിച്ചിരുന്നു. പ്രായം സംബന്ധിച്ച കൃത്രിമങ്ങൾ അപകടകരമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മുൻപ് അവേഷ് ഖാൻ, സർഫറാസ് ഖാൻ, റിക്കി ഭൂയി തുടങ്ങിയ പല കളിക്കാരും ഇന്ത്യക്കായി ഒന്നിലധികം അണ്ടർ-19 ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ കർശനമായ നിബന്ധനകൾ കാരണം വൈഭവ് സൂര്യവംശിക്ക് ആ അവസരം ലഭിക്കില്ല.
ഐസിസിയുടെ പ്രായപരിധി നിയമമാണ് വൈഭവ് സൂര്യവന്‍ഷിയെ സീനിയർ ടീമിലെടുക്കുന്നതിന് മുന്നിലുള്ള ഏറ്റവും വലിയ തടസം. അന്താരാഷ്ട്ര തലത്തിൽ സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കാൻ ഒരു താരത്തിന് ഏറ്റവും കുറഞ്ഞത് 15 വയസ് തികയണമെന്നാണ് 2020-ൽ ഐസിസി നടപ്പിലാക്കിയ നിയമത്തിൽ പറയുന്നത്. 2011 മാർച്ച് 27-നാണ് വൈഭവ് സൂര്യവൻഷി ജനിച്ചത്. അതുകൊണ്ട് തന്നെ 2026 മാര്‍ച്ച് 27നുശേഷം മാത്രമെ വൈഭവിനെ ഇന്ത്യൻ സീനിയർ ടീമിലേക്ക് പരിഗണിക്കാൻ കഴിയൂ.
