ടോക്യോ പാരാലിമ്പിക്‌സിൽ ചരിത്രം കുറിച്ച പ്രകടനത്തിന് ശേഷം പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കവെയാണ് പാരാ അത്ലറ്റുമാരിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഈ ചോദ്യം ചോദിച്ചത്. 'മത്സരങ്ങൾക്ക് മുൻപ് കായികതാരങ്ങൾക്ക് പരിഭ്രാന്തി അനുഭവപ്പെടാറുള്ളത് പോലെ പ്രധാനമന്ത്രിക്ക് ലോക നേതാക്കൾ അടക്കമുള്ള പ്രമുഖ നേതാക്കളെ കാണുമ്പോൾ പരിഭ്രാന്തി അനുഭവപ്പെടാറുണ്ടോ?' - പാരാ അത്ലറ്റ് അജിത് സിങ് നരേന്ദ്ര മോദിയോട് ചോദ്യം ഉന്നയിച്ചു.
പ്രധാനമന്ത്രിയിൽ നിന്നും തീർത്തും ലളിതമായ ഉത്തരമല്ല അജിത് പ്രതീക്ഷിച്ചതെങ്കിലും പ്രധാനമന്ത്രി വളരെ സ്പഷ്ടമായി തന്നെ അജിത്തിന് മറുപടി നൽകി. 'സാധാരണ കുടുംബത്തിൽ നിന്നും വളർന്ന് വന്ന ഒരാളായതിനാൽ തന്റെ കൗമാരകാലത്ത് അധികം സംസാരിക്കാനും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാനുമുള്ള വേദികൾ ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ സ്കൂളിൽ പ്രിൻസിപ്പാൾ സ്റ്റേജിലേക്ക് സംസാരിക്കാൻ വിളിക്കുമ്പോൾ പരിഭ്രാന്തി അനുഭവപ്പെടാറുണ്ടായിരുന്നു. എന്നാൽ ഏഴ് വർഷമായി 130 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയായി സേവനം തുടരുമ്പോൾ അത്തരം കാര്യങ്ങൾ മനസ്സിലേക്ക് വരാറില്ല. എല്ലാത്തിനും മുകളിൽ രാജ്യം എന്ന വികാരം മാത്രമാണ് ഉയർന്നു വരാറുള്ളത്. അതിനാൽ തന്നെ രാജ്യത്തിന് ഏറ്റവും മികച്ചതെന്തോ അതാണ് എപ്പോഴും നൽകാൻ ശ്രമിക്കാറുള്ളത്.' - മോദി പറഞ്ഞു. പ്രധാനമന്ത്രിയെ ആദ്യമായി അടുത്ത് കാണുവാനും സംവദിക്കാനും കഴിയാനുള്ള പ്രത്യേക അവസരമാണ് ഇന്ത്യയുടെ പാരാലിമ്പിക് താരങ്ങൾക്ക് ഇന്ന് ലഭിച്ചത്.
advertisement
പ്രധാനമന്ത്രിയുടെ വസതിയിൽ ഒരുക്കിയ വിരുന്നിൽ, പാരാലിമ്പിക് താരങ്ങളുമായി മെഡൽ പേ ചർച്ച എന്ന പരിപാടിയിലും പങ്കെടുത്തു. യാതൊരു വിധ മുന്നൊരുക്കങ്ങളും കൂടാതെ നടന്ന ഈ ചർച്ചയിൽ പ്രധാനമന്ത്രി ഇന്ത്യൻ താരങ്ങളുടെ മെഡൽ നേട്ടത്തിലേക്കുള്ള കഠിനപ്രയത്നത്തിന്റെ കഥകൾ താരങ്ങളിൽ നിന്നും കേട്ടിരുന്നു. രാജ്യത്തിനായി മെഡൽ നേടിയ താരങ്ങളുടെ കയ്യിൽ നിന്നും പ്രധാനമന്ത്രി അവരുടെ ഓട്ടോഗ്രാഫുകൾ വാങ്ങുകയുമുണ്ടായി.
നരേന്ദ്ര മോദിയുടെ ഈ സ്നേഹാദരത്തിന് നന്ദി പ്രകടിപ്പിച്ച താരങ്ങൾ അദ്ദേഹത്തോട് പെപ്സിയുടെ പരസ്യ വാചകമായ 'യെ ദിൽ മാംഗേ മോർ' ( ഞങ്ങൾ ഇനിയും കൂടുതൽ നേടാൻ ആഗ്രഹിക്കുന്നു) എന്നും വ്യക്തമാക്കി. ടോക്യോയിൽ നടന്ന പാരാലിമ്പിക്‌സിൽ അഞ്ച് സ്വർണമടക്കം 19 മെഡലുകൾ നേടി പാരാലിമ്പിക് ചരിത്രത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ സംഘം, 2024ലെ പാരീസ് പാരാലിമ്പിക്‌സിൽ ഇതിലും മികച്ച പ്രകടനം നടത്തുമെന്നും ഉറപ്പ് നൽകി. പാരാലിമ്പിക് താരങ്ങളുടെ ഇച്ഛാശക്തിയെ പ്രശംസിച്ച പ്രധാനമന്ത്രി ഓരോ താരങ്ങളും അവരുടെ ജയത്തിനും തോൽവിക്കും അപ്പുറത്തേക്ക് ചിന്തിക്കണമെന്നും അവർ എല്ലാവരും തന്നെ ഈ രാജ്യത്തിന്റെ അഭിമാന താരങ്ങൾ ആണെന്നും കൂട്ടിച്ചേർത്തു.